ഇറാന്‍ ഇസ്രായേല്‍ യുദ്ധത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ കൈമാറാന്‍ പുടിനും ഷിയും തമ്മില്‍ ധാരണ

ഇറാന്‍ ഇസ്രായേല്‍ യുദ്ധത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ കൈമാറാന്‍ പുടിനും ഷിയും തമ്മില്‍ ധാരണ


ക്രെംലിന്‍: ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ കൈമാറാന്‍ റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും സമ്മതിച്ചതായി ക്രെംലിന്‍ വ്യാഴാഴ്ച അറിയിച്ചു. പ്രസിഡന്റ് പുടിനും ഷി ജിന്‍പിങ്ങും ഒരു മണിക്കൂര്‍ നീണ്ട ഫോണ്‍ കോളില്‍ ഇറാനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കിടാന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് ഉത്തരവുകള്‍ നല്‍കാന്‍ സമ്മതിച്ചതായി ക്രെംലിന്‍ വിദേശനയ സഹായി യൂറി ഉഷാക്കോവ് പ്രഖ്യാപിച്ചു.

ഇരു നേതാക്കളും സമാനമായ നിലപാട് സ്വീകരിക്കുന്നുവെന്നും 'യുഎന്‍ ചാര്‍ട്ടറും അന്താരാഷ്ട്ര നിയമത്തിന്റെ മറ്റ് മാനദണ്ഡങ്ങളും ലംഘിക്കുന്ന ഇസ്രായേലിന്റെ നടപടികളെ ശക്തമായി അപലപിക്കുന്നു' എന്നും യൂറി ഉഷാക്കോവ്  പറഞ്ഞു. ഇറാന്റെ ആണവ, മിസൈല്‍, സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍ കഴിഞ്ഞ ആഴ്ച ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍ ആരംഭിച്ചു. പിന്നീട് ഇസ്രായേലിനെതിരെ ഇറാനും പ്രതികാര ആക്രമണങ്ങള്‍ നടത്തി.

ഇസ്രായേല്‍ ഇറാന്‍ സംഘര്‍ഷം ഉടനടി അവസാനിപ്പിക്കാനും ടെഹ്‌റാന്റെ ആണവ പ്രശ്‌നം പരിഹരിക്കാനുള്ള രാഷ്ട്രീയ, നയതന്ത്ര ശ്രമങ്ങള്‍ ശക്തമാക്കാനും റഷ്യയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും ബുധനാഴ്ചആവശ്യപ്പെട്ടു. പ്രസിഡന്റ് പുടിന്‍ തന്റെ നയതന്ത്ര പങ്കാളി യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിനിടെ ഈ വിഷയം ചര്‍ച്ച ചെയ്തതായി ക്രെംലിന്‍ പറഞ്ഞു.