ട്രംപിന്റെ കരാര്‍ തങ്ങളെ ബാധിക്കില്ലന്നും ഇസ്രായേല്‍ യു എസിന് കീഴിലുള്ള രാഷ്ട്രമല്ലെന്നും ബെന്‍-ഗ്വിര്‍

ട്രംപിന്റെ കരാര്‍ തങ്ങളെ ബാധിക്കില്ലന്നും ഇസ്രായേല്‍ യു എസിന് കീഴിലുള്ള രാഷ്ട്രമല്ലെന്നും ബെന്‍-ഗ്വിര്‍


ടെല്‍ അവീവ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനുമായി പ്രഖ്യാപിച്ച കരാര്‍ ഇസ്രായേലിനെ ബാധിക്കുന്നതല്ലെന്നും രാജ്യത്തിന്റെ സുരക്ഷാ വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നത് ഇസ്രായേല്‍ സ്വതന്ത്രമായിരിക്കുമെന്നും ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രി ഇതാമര്‍ ബെന്‍-ഗ്വിര്‍ വ്യക്തമാക്കി.

ട്രംപ് ഇറാനുമായുള്ള ധാരണ അന്തിമമായതായി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ബെന്‍-ഗ്വിറിന്റെ പ്രതികരണം. അമേരിക്കന്‍ നാവിക ഉപരോധം പിന്‍വലിക്കുന്നതും തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതും ഉള്‍പ്പെടുന്നതാണ് കരാറെന്ന് ട്രംപ് അറിയിച്ചിരുന്നു.

സാമൂഹിക മാധ്യമമായ എക്സിലെ കുറിപ്പിലാണ് ബെന്‍-ഗ്വിര്‍ ഇസ്രായേലിന്റെ നിലപാട് വ്യക്തമാക്കിയത്. ട്രംപിന്റെ കരാര്‍ തങ്ങളെ ബാധിക്കുന്നില്ലെന്നും ഇസ്രായേല്‍ അമേരിക്കയ്ക്ക് കീഴിലുള്ള രാജ്യമല്ലെന്നും തങ്ങള്‍ സ്വതന്ത്രവും പരമാധികാരമുള്ളതുമായ രാഷ്ട്രമാണെന്നും അദ്ദേഹം കുറിച്ചു.

അമേരിക്കയോടും പ്രസിഡന്റ് ട്രംപിനോടും ബഹുമാനവും നന്ദിയും അറിയിച്ചുകൊണ്ടാണ് അദ്ദേഹം ഈ നിലപാട് വിശദീകരിച്ചത്. തങ്ങള്‍ അമേരിക്കയെ സ്‌നേഹിക്കുന്നുവെന്നും പ്രസിഡന്റ് ട്രംപിനോട് നന്ദിയുണ്ടെന്നും എന്നാല്‍ ഇസ്രായേല്‍ ഒരു 'ബനാന റിപ്പബ്ലിക്' അല്ലെന്നും ബെന്‍-ഗ്വിര്‍ പറഞ്ഞു.

ഇസ്രായേല്‍ പൗരന്മാരുടെയും പ്രതിരോധ സേനാംഗങ്ങളുടെയും ദേശീയ താത്പര്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ പ്രഥമ ഉത്തരവാദിത്വമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്രായേല്‍ പൗരന്മാരോടും ഐ ഡി എഫ് സൈനികരോടും ജൂത ജനതയോടുമാണ് തങ്ങളുടെ കടമ. നൂറ്റാണ്ടുകളായി പീഡനങ്ങളും കൂട്ടക്കൊലകളും നേരിട്ട ജൂത ജനതയ്ക്ക് ഇസ്രായേല്‍ ഭൂമിയില്‍ സുരക്ഷ ഉറപ്പാക്കുക എന്നത് തങ്ങളുടെ ചരിത്രപരമായ ഉത്തരവാദിത്വവുമാണെന്ന് അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങുന്നതിന്റെ അപകട സാധ്യതകളെക്കുറിച്ചും ബെന്‍-ഗ്വിര്‍ മുന്നറിയിപ്പ് നല്‍കി. മുന്‍കാല നയതന്ത്ര ധാരണകള്‍ ഇസ്രായേലിന്റെ സുരക്ഷയ്ക്ക് വലിയ വില നല്‍കേണ്ട സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

ഇസ്രായേലിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ അന്താരാഷ്ട്ര സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയപ്പോഴെല്ലാം അതിന് വലിയ രക്തച്ചൊരിച്ചിലിന്റെ വില നല്‍കേണ്ടിവന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒസ്ലോ കരാര്‍, 2006-ലെ ലെബനന്‍ ധാരണ, ഗാസയിലെ സൈനിക നടപടികളിലെ നിയന്ത്രണങ്ങള്‍ എന്നിവയെ അതിന് ഉദാഹരണങ്ങളായും ബെന്‍-ഗ്വിര്‍ ചൂണ്ടിക്കാട്ടി.