ബംഗ്ലാദേശില്‍ വീണ്ടും അശാന്തി; യൂനുസിന്റെ രാജി ആവശ്യപ്പെട്ട് ആവാമി ലീഗ് ദേശീയ പ്രക്ഷോഭത്തിലേക്ക്

ബംഗ്ലാദേശില്‍ വീണ്ടും അശാന്തി; യൂനുസിന്റെ രാജി ആവശ്യപ്പെട്ട് ആവാമി ലീഗ് ദേശീയ പ്രക്ഷോഭത്തിലേക്ക്


ധാക്ക: ബംഗ്ലാദേശില്‍ വീണ്ടും രാഷ്ട്രീയ കലുഷിതാവസ്ഥ. പുറത്താക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് ആവാമി ലീഗ്, ചീഫ് അഡൈ്വസര്‍ മുഹമ്മദ് യൂനുസിന്റെ രാജി ആവശ്യപ്പെട്ട് നവംബര്‍ 30 വരെ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും ആഹ്വാനം ചെയ്തു. ഹസീനയ്‌ക്കെതിരെ അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച വിധി പൂര്‍ണമായി തള്ളിക്കളഞ്ഞ പാര്‍ട്ടി യൂനുസിനെ 'അധികാരം കയ്യേറിയ കൊലയാളി-ഫാസിസ്റ്റ്' എന്നും വിശേഷിപ്പിച്ചു.

2024ലെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താന്‍ ക്രൂരമായ ഭരണകൂട നടപടികള്‍ ആസൂത്രണം ചെയ്തുവെന്നാരോപിച്ച് ഷേഖ് ഹസീനയെ മനുഷ്യരാശിക്കെതിരായ കുറ്റങ്ങള്‍ ചുമത്തി നവംബര്‍ 17ന് അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണല്‍ കുറ്റം ചുമത്തിയിരുന്നു. ഹസീനയുടെ അഭാവത്തിലായിരുന്നു വിചാരണ നടന്നത്. ബംഗ്ലാദേശില്‍ ഒരു മുന്‍ പ്രധാനമന്ത്രി ഇത്തരം കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെടുന്നത് ഇതാദ്യമാണ്. കോടതി ഹസീനയ്ക്ക് വധശിക്ഷ വിധിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.

വിധിക്കെതിരെ ശക്തമായി പ്രതികരിച്ച ആവാമി ലീഗ്, ഇത് 'നാടകീയവും നിയമവിരുദ്ധവുമായ വിചാരണ'യാണെന്ന് ആരോപിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളും ' തട്ടിപ്പാണെന്ന്' പാര്‍ട്ടി പ്രഖ്യാപിച്ചു. 'പ്രോലിബറേഷന്‍ ശക്തികളായ ആവാമി ലീഗിനെയും ഷേഖ് ഹസീനയെയും പുറത്താക്കി നടത്തുന്ന ഏതൊരു തിരഞ്ഞെടുപ്പും ബംഗ്ലാദേശില്‍ അനുവദിക്കില്ല; എത്ര വിലകൊടുത്തും അത് പ്രതിരോധിക്കും' എന്നായിരുന്നു പാര്‍ട്ടിയുടെ മുന്നറിയിപ്പ്.

ഇതിനിടെ, മുന്‍ ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍ കമാല്‍ പുറത്തിറക്കിയ പുതിയ പുസ്തകത്തില്‍, സൈനിക മേധാവി വാക്കര്‍-ഉസ്‌സമാന്‍ സിഐഎയുടെ ഏജന്റായി പ്രവര്‍ത്തിച്ച് അട്ടിമറിപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തുവെന്ന ഗുരുതര ആരോപണവും ഉന്നയിച്ചിട്ടുണ്ട്. ദക്ഷിണേഷ്യയിലെ നരേന്ദ്ര മോഡി, ഷി ജിന്‍പിങ്, ഷേഖ് ഹസീന എന്നിവരെ പോലെ 'അധിക ശക്തിയുള്ള നേതാക്കളെ' അമേരിക്ക ആഗ്രഹിക്കുന്നില്ലെന്നും,  അദ്ദേഹം പുസ്തകത്തില്‍ എഴുതി. സെന്റ് മാര്‍ട്ടിന്‍സ് ദ്വീപ് കൈപ്പറ്റാന്‍ അമേരിക്ക ശ്രമിക്കുന്നുവെന്ന ഹസീനയുടെ പഴയ ആരോപണവും കമാല്‍ ആവര്‍ത്തിച്ചു.

അതേസമയം, 2026 ഫെബ്രുവരിയിലായിരിക്കും രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തുക എന്ന നിലപാട് യൂനുസ് ആവര്‍ത്തിച്ചു. 2024ലെ വിദ്യാര്‍ത്ഥി പ്രക്ഷേഭം പശ്ചാത്തലമാക്കി തയ്യാറാക്കിയ 'ജൂലൈ ചാര്‍ട്ടര്‍' ഭരണപരിഷ്‌കാരത്തിനുള്ള ദേശീയ ജനവിചാരണയ്ക്ക് വിധേയമാക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രിയുടെ കാലാവധി പരിമിതപ്പെടുത്തല്‍, ഇരുസഭകളുള്ള പാര്‍ലമെന്റ്, പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും ഭരണഘടനാപര അംഗീകാരം എന്നിവ ജൂലൈ ചാര്‍ട്ടറിലെ പ്രധാന നിര്‍ദേശങ്ങളാണ്. ആവാമി ലീഗിന്റെ പ്രതിഷേധ ആഹ്വാനത്തോടെ ബംഗ്ലാദേശ് വീണ്ടും പ്രതിസന്ധിയിലേക്കും ആഭ്യന്തര കലാപത്തിലേക്കുമാണ് നീങ്ങുന്നതെന്ന ആശങ്ക ശക്തമായി ഉയരുകയാണ്.