സിവിലിയന്‍ ആക്രമണങ്ങള്‍ ഉടന്‍ നിര്‍ത്തണം: ജി7 രാജ്യങ്ങള്‍

സിവിലിയന്‍ ആക്രമണങ്ങള്‍ ഉടന്‍ നിര്‍ത്തണം: ജി7 രാജ്യങ്ങള്‍


പാരിസ്: ഇറാനുമായി ബന്ധപ്പെട്ട യുദ്ധസാഹചര്യത്തില്‍ സിവിലിയന്‍ ജനങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ഉടന്‍ നിര്‍ത്തണമെന്ന് ലോകത്തിലെ പ്രമുഖ സമ്പദ്വ്യവസ്ഥകളായ ജി7 രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ഹോര്‍മൂസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും ജി7 രാജ്യങ്ങള്‍ പ്രഖ്യാപിച്ചു.

ഫ്രാന്‍സില്‍ നടന്ന ജി7 യോഗത്തിന്റെ രണ്ടാം ദിവസത്തില്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ വിദേശകാര്യ മന്ത്രിമാര്‍ സംഘര്‍ഷത്തിന്റെ സ്വാധീനം സാധാരണ ജനങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും പ്രാദേശിക പങ്കാളികള്‍ക്കും കുറയ്‌ക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.

ആഗോള സാമ്പത്തിക ആഘാതങ്ങള്‍ കുറയ്ക്കുന്നതിനും പ്രത്യേകിച്ച് ഊര്‍ജ്ജം, വളം, വ്യാപാര വിതരണ ശൃംഖലകള്‍ എന്നിവയില്‍ ഉണ്ടാകുന്ന തടസ്സങ്ങള്‍ നേരിടുന്നതിനും രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണവും ഏകോപനവും നിര്‍ണായകമാണെന്ന് വ്യക്തമാക്കി. 

യുദ്ധത്തിന്റെ ദോഷഫലങ്ങള്‍ കുറയ്ക്കാന്‍ ജി7 രാജ്യങ്ങള്‍ അസാധാരണ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നുവെന്ന് ഫ്രാന്‍സിന്റെ വിദേശകാര്യ മന്ത്രി ജീന്‍-നോയല്‍ ബാറോ പറഞ്ഞു.

വടക്കന്‍ ഫ്രാന്‍സിലെ വോ-ദെ-സെര്‍നേയില്‍ നടന്ന യോഗത്തിനു ശേഷം ഇത്തരം ആക്രമണങ്ങള്‍ക്ക് യാതൊരു ന്യായവുമില്ലെന്നും സാധാരണ ജനങ്ങളെ വ്യക്തമായി സംരക്ഷിക്കണമെന്നും ബാറോ പറഞ്ഞു.

ഹോര്‍മൂസ് കടലിടുക്കിലൂടെ സുരക്ഷിതവും തടസ്സമില്ലാത്തതുമായ കടല്‍ഗതാഗതം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും വിദേശകാര്യ മന്ത്രിമാര്‍ ആവര്‍ത്തിച്ചു.

അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ യൂറോപ്യന്‍ യൂണിയന്റെ വിദേശകാര്യ കൗണ്‍സിലിനെ വിവരമറിയിക്കാന്‍ സമ്മതിച്ചിട്ടുണ്ടെന്നും ഹോര്‍മൂസ് പ്രതിസന്ധി പരിഹരിക്കാന്‍ സഹകരിക്കുമെന്നും 

ബാറോ കൂട്ടിച്ചേര്‍ത്തു. 

അമേരിക്ക, ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍ എന്നിവയും യൂറോപ്യന്‍ യൂണിയനുമാണ് ജി7 രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നത്. 

അതേസമയം, യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ ഊര്‍ജ്ജസുരക്ഷയെ ബാധിക്കുന്ന പ്രതിഫലനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ ഊര്‍ജ്ജമന്ത്രിമാര്‍ അസാധാരണ വീഡിയോ യോഗം ചൊവ്വാഴ്ച നടത്തുമെന്ന് സൈപ്രസ് അറിയിച്ചു. നിലവില്‍ യൂറോപ്യന്‍ യൂണിയന്റെ പ്രസിഡന്‍സി സൈപ്രസിനാണ്.