ടെല്‍ അവീവ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് ഉള്‍പ്പെടെ വിവിധ സൈനിക- സുരക്ഷാ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാന്‍ അവകാശപ്പെട്ടു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖംനേയി ശനിയാഴ്ച യു എസ്- ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് തിരിച്ചടിയെന്ന് ഇറാന്‍ വ്യക്തമാക്കി.
ഇറാന്റെ ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍ ടെല്‍ അവീവിലെ നെതന്യാഹുവിന്റെ ഓഫീസ്, ഹൈഫയിലെ സുരക്ഷാ- സൈനിക കേന്ദ്രങ്ങള്‍, ഈസ്റ്റ് ജെറൂസലേമിലെ ലക്ഷ്യങ്ങള്‍ എന്നിവ ആക്രമിച്ചതായി പറഞ്ഞു. ഫാര്‍സ് വാര്‍ത്താ ഏജന്‍സി പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ സയണിസ്റ്റ് ഭരണകൂടത്തിന്റെ കുറ്റക്കാരനായ പ്രധാനമന്ത്രിയുടെ ഓഫീസ്, വ്യോമസേനാ മേധാവിയുടെ ആസ്ഥാനം എന്നിവ ലക്ഷ്യമിട്ടു എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണത്തില്‍ 'ഖൈബര്‍' മിസൈലുകള്‍ ഉപയോഗിച്ചതായും ഐആര്‍ജിസി അറിയിച്ചു.
തിങ്കളാഴ്ച ജെറൂസലേമിന് മുകളില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു. ഇറാനില്‍ നിന്ന് പുതിയ മിസൈലുകള്‍ വിക്ഷേപിച്ചതായി കണ്ടെത്തിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു.
ഇതിനിടെ, യൂറോപ്യന്‍ കമ്മീഷന്‍ അധ്യക്ഷ ഉര്‍സുല വോണ്‍ ഡേര്‍ ലെയന്‍ ഇറാനും അതിന്റെ കൂട്ടാളികളും പ്രദേശത്തെ സ്വതന്ത്ര രാജ്യങ്ങളിലേക്കുള്ള വിവേചനരഹിതമായ ആക്രമണങ്ങള്‍ നടത്തുന്നതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. സൈപ്രസിലെ ബ്രിട്ടീഷ് വ്യോമതാവളത്തെയും സൗദി അറേബ്യയിലെ എണ്ണ സൗകര്യത്തെയും ലക്ഷ്യമിട്ട ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് പ്രസ്താവന. സംഘര്‍ഷം വ്യാപിക്കുന്നത് തടയാന്‍ കഠിനമായി പ്രവര്‍ത്തിക്കണമെന്നും പ്രദേശത്തിന്റെ സ്ഥിരത അത്യന്തം പ്രധാനമാണെന്നും ബ്രസ്സല്‍സില്‍ അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇതിനിടെ, യു എസ്- ഇസ്രായേല്‍ സൈനിക നീക്കങ്ങളില്‍ ഇതുവരെ ഇറാനില്‍ കുറഞ്ഞത് 555 പേര്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു.
