ഗാസയില്‍ അല്‍ ജസീറ ക്യാമറാമാന്‍ കൊല്ലപ്പെട്ടു

ഗാസയില്‍ അല്‍ ജസീറ ക്യാമറാമാന്‍ കൊല്ലപ്പെട്ടു


ഗാസ: ഗാസയില്‍ നടന്ന വ്യോമാക്രമണത്തില്‍ അല്‍ ജസീറയുടെ ക്യാമറാമാന്‍ അഹമ്മദ് വിഷാഹ് കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം ശനിയാഴ്ച സ്ഥിരീകരിച്ചു. വിഷാഹ് ഹമാസുമായി ബന്ധപ്പെട്ട പ്രവര്‍ത്തകനായിരുന്നുവെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ ആരോപണം.

എന്നാല്‍ ഈ ആരോപണത്തെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും നിലവിലില്ല. കൂടുതല്‍ വിശദാംശങ്ങളടങ്ങിയ പ്രസ്താവന പിന്നീട് പുറത്തിറക്കുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

മധ്യ ഗാസയിലെ ബുറൈജ് അഭയാര്‍ഥി ക്യാമ്പിലെ ഒരു വീടിന് നേരെയുണ്ടായ ഇസ്രായേല്‍ വ്യോമാക്രമണത്തിലാണ് അഹമ്മദ് വിഷാഹ് കൊല്ലപ്പെട്ടതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. അല്‍ ജസീറയുടെ ക്യാമറാമാനായിരുന്ന വിഷാഹിന്റെ സഹോദരന്‍ മുഹമ്മദ് വിഷാഹും ഏപ്രിലില്‍ ഇസ്രായേല്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ മരണമെന്നും ചാനല്‍ വ്യക്തമാക്കി.

മാധ്യമ പ്രവര്‍ത്തകരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന 'റിപ്പോര്‍ട്ടേഴ്‌സ് വിതൗട്ട് ബോര്‍ഡേഴ്‌സ്' (ആര്‍ എസ് എഫ്) സംഘടനയുടെ കണക്കുകള്‍ പ്രകാരം സംഘര്‍ഷം രൂക്ഷമായതിനു ശേഷം 220-ലധികം മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ കുറഞ്ഞത് 70 പേര്‍ ഔദ്യോഗിക ചുമതല നിര്‍വഹിക്കുന്നതിനിടെയാണെന്നാണ് സംഘടന വ്യക്തമാക്കുന്നത്.

അതേസമയം, മാധ്യമപ്രവര്‍ത്തകരെ മനഃപൂര്‍വം ലക്ഷ്യമിടുന്നില്ലെന്ന നിലപാട് ഇസ്രായേല്‍ സൈന്യം ആവര്‍ത്തിച്ചു.

ഇതിനിടെ, നിലവിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും ശനിയാഴ്ച ഗാസയില്‍ നടന്ന ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഒരേ കുടുംബത്തിലെ നാല് പേര്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന ആരോപണം പരസ്പരം ഉന്നയിച്ച് ഇസ്രായേലും ഹമാസും ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ, ഗാസ മുനമ്പില്‍ രക്തച്ചൊരിച്ചില്‍ തുടരുകയാണ്. യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാനുള്ള ശ്രമങ്ങളും ഇതുവരെ ഫലപ്രാപ്തിയിലെത്തിയിട്ടില്ല.