വാഷിംഗ്ടൺ: ഇസ്രായേലും ലെബനോനും തമ്മിലുള്ള 10 ദിവസത്തെ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതോടെ, സമാധാനം പാലിക്കണമെന്ന് ഹിസ്ബുള്ളയോട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. 'ഈ നിർണായക സമയത്ത് ഹിസ്ബുള്ള നല്ല രീതിയിൽ പെരുമാറുമെന്ന പ്രതീക്ഷയുണ്ട്. ഇനി കൊലപാതകങ്ങൾ അവസാനിച്ച് സമാധാനം വരണം,' എന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.
വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷവും ബെയ്‌റൂട്ട് നഗരത്തിലെ തെക്കൻ മേഖലകളിൽ വെടിയൊച്ചകൾ കേട്ടതായി റിപ്പോർട്ടുകളുണ്ടെങ്കിലും, ഇത് ആഘോഷത്തിന്റെ ഭാഗമായിരിക്കാമെന്നാണ് സൂചന.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തിയ ആക്രമണങ്ങളോടെയാണ് പശ്ചിമേഷ്യയിലെ സംഘർഷം ശക്തമായത്. തുടർന്ന് മാർച്ച് 2ന് ഹിസ്ബുള്ള ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തുകയും, ഇതോടെ ലെബനനും യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയും ചെയ്തു.
ഇതുവരെ ഇസ്രായേൽ സൈനിക നടപടി മൂലം ലെബനനിൽ 2,000ലധികം പേർ കൊല്ലപ്പെട്ടതായും, ഒരു മില്യണിലധികം പേർ കുടിയൊഴിഞ്ഞതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തെക്കൻ ലെബനനിലേക്ക് ഇസ്രായേൽ കരസേന മുന്നേറിയതായും അറിയുന്നു.
വെടിനിർത്തൽ ആരംഭിച്ച ശേഷവും ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട 380ലധികം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. അതേസമയം, സാഹചര്യം വഷളാകാതിരിക്കാനായി സൈന്യം അതീവ ജാഗ്രതയിലാണ്.
ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവും ലെബനൻ പ്രസിഡന്റ് ജോസഫ് ഔനും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകൾക്കുശേഷമാണ് വെടിനിർത്തൽ കരാറിലെത്തിയതെന്ന് ട്രംപ് പറഞ്ഞു. ഇരുവരും ഉടൻ വൈറ്റ് ഹൗസ് സന്ദർശിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
ഇസ്രായേൽ-ലെബനൻ വെടിനിർത്തൽ പ്രാബല്യത്തിൽ; സമാധാനം പാലിക്കണമെന്ന് ഹിസ്ബുള്ളയോട് ട്രംപ്
