ബലൂചിസ്ഥാനില്‍ വെടിവെയ്പിലും ബോംബാക്രമണത്തിലും 48 പേര്‍ കൊല്ലപ്പെട്ടു

ബലൂചിസ്ഥാനില്‍ വെടിവെയ്പിലും ബോംബാക്രമണത്തിലും 48 പേര്‍ കൊല്ലപ്പെട്ടു


കറാച്ചി: ബലൂചിസ്ഥാനില്‍ നടന്ന വെടിവെയ്പിലും  ബോംബ് ആക്രമണത്തിലും 31 പൊതുജനങ്ങളും 17 സുരക്ഷാ സേനാംഗങ്ങളും കൊല്ലപ്പെട്ടതായി  പ്രവിശ്യയുടെ മുഖ്യമന്ത്രി സര്‍ഫ്രാസ് ബുഗ്തി അറിയിച്ചു.

അക്രമങ്ങള്‍ക്ക് മറുപടിയായി നടത്തിയ നടപടികളില്‍ കുറഞ്ഞത് 145 ആക്രമികളെ സുരക്ഷാ സേന വധിച്ചതായും അദ്ദേഹം പറഞ്ഞു. ആക്രമണങ്ങള്‍ക്ക് പിന്നില്‍ തങ്ങളാണെന്ന് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബി എല്‍ എ) മുന്‍പ് അവകാശപ്പെട്ടിരുന്നു. ഡസന്‍ കണക്കിന് സൈനികര്‍ കൊല്ലപ്പെട്ടുവെന്ന അവകാശവാദവും സംഘടന ഉന്നയിച്ചിരുന്നു.

ദാരിദ്ര്യം നിറഞ്ഞ ഈ പ്രവിശ്യയില്‍ പതിറ്റാണ്ടുകളായി തുടരുന്ന വംശീയ കലാപത്തിന്റെ പശ്ചാത്തലത്തില്‍ സമീപകാലത്ത് ഉണ്ടായ ഏറ്റവും രൂക്ഷമായ അക്രമദങ്ങളില്‍ ഒന്നായാണ് ഈ സംഭവങ്ങള്‍ വിലയിരുത്തപ്പെടുന്നത്.

ബി എല്‍ എയ്ക്ക് ഇന്ത്യ പിന്തുണ നല്‍കുന്നതായി പാകിസ്ഥാന്‍ ആരോപിച്ചുവെങ്കിലും ഡല്‍ഹി ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ആവര്‍ത്തിച്ച് നിഷേധിച്ചിട്ടുണ്ട്.

പ്രവിശ്യാ തലസ്ഥാനമായ ക്വെറ്റയിലും മറ്റ് പ്രദേശങ്ങളിലുമായി സാധാരണ പൗരന്മാരെ ലക്ഷ്യമിട്ട നിരവധി ആക്രമണങ്ങള്‍ നടന്നതായി സൈന്യം അറിയിച്ചു.

പ്രവിശ്യയിലുടനീളമുള്ള 12 നഗരങ്ങളിലെയും പട്ടണങ്ങളിലെയും പൊലീസ്- അര്‍ധസൈനിക കേന്ദ്രങ്ങള്‍, ജയിലുകള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവയെ ലക്ഷ്യമിട്ട് ഗ്രനേഡ് ആക്രമണങ്ങളും വെടിവെയ്പുകളും നടന്നു.

ദിവസം മുഴുവന്‍ ക്വെറ്റയിലെ ചില പ്രധാന കെട്ടിടങ്ങളും സമീപ റോഡുകളും അടച്ചുപൂട്ടിയിരുന്നു. മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ തടസ്സപ്പെടുത്തിയതോടൊപ്പം പ്രാദേശിക ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവച്ചു.

പിന്നീട് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് സൈന്യത്തെ അഭിനന്ദിക്കുകയും ഭീകരവാദം പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതുവരെ അതിനെതിരായ യുദ്ധം തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ബലൂചിസ്ഥാനിലെ സമ്പന്നമായ ഖനിജ വിഭവങ്ങള്‍ പ്രാദേശിക ജനങ്ങള്‍ക്ക് ഗുണം ലഭിക്കാതെ ഫെഡറല്‍ സര്‍ക്കാര്‍ ചൂഷണം ചെയ്യുകയാണെന്നതാണ് ബി എല്‍ എയുടെ ആരോപണം.

ഇതോടൊപ്പം, പാകിസ്ഥാനിലെ സുരക്ഷാ സേനകള്‍ ആളുകളെ കാണാതാക്കുന്നുവെന്നാരോപിച്ച് പ്രാദേശിക പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഈ ആരോപണങ്ങള്‍ ഇസ്ലാമാബാദ് നിഷേധിക്കുന്നു.

രാജ്യത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ ഏകദേശം 44 ശതമാനമാണ് ബലൂചിസ്ഥാന്‍ പ്രവിശ്യ. ഇറാനും അഫ്ഗാനിസ്ഥാനും ചേര്‍ന്ന അസ്ഥിരമായ അതിര്‍ത്തികളും അറബിക്കടല്‍ തീരദേശത്തിന്റെ ഒരു ഭാഗവും ഈ പ്രവിശ്യയില്‍ ഉള്‍പ്പെടുന്നു. 24 കോടിയിലധികം ജനസംഖ്യയുള്ള പാകിസ്ഥാനില്‍ ഏകദേശം അഞ്ച് ശതമാനം പേരാണ് ഇവിടെ താമസിക്കുന്നത്.

പ്രകൃതിവിഭവങ്ങളുടെ കാര്യത്തില്‍ ഏറ്റവും സമ്പന്നമായ പ്രവിശ്യ കൂടിയാണ് ബലൂചിസ്ഥാന്‍. പ്രകൃതിവാതകം ഉള്‍പ്പെടെയുള്ള ഖനിജ സമ്പത്തുകള്‍ ഇവിടെ സമൃദ്ധമാണ്.

ഈ പ്രദേശത്തിന്റെ പേര് ബലൂച് ഗോത്രത്തില്‍ നിന്നാണ് ലഭിച്ചത്. ബലൂച് ജനതയ്ക്കായി ഒരു സ്വതന്ത്ര രാഷ്ട്രം ആവശ്യപ്പെട്ടുള്ള പ്രതിരോധവും കലാപവും 1948-ല്‍, ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ നിന്ന് പാകിസ്ഥാന്‍ സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ ആരംഭിച്ചിരുന്നു.