'ഫ്രീഡം 250' വെടിക്കെട്ടിന് പിന്നാലെ ലോകത്തിലെ ഏറ്റവും മലിന നഗരമായി വാഷിംഗ്ടണ്‍

'ഫ്രീഡം 250' വെടിക്കെട്ടിന് പിന്നാലെ ലോകത്തിലെ ഏറ്റവും മലിന നഗരമായി വാഷിംഗ്ടണ്‍


വാഷിംഗ്ടണ്‍: അമേരിക്കയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ട്രംപ് ഭരണകൂടത്തിന്റെ 'ഫ്രീഡം 250' ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ വമ്പന്‍ വെടിക്കെട്ടിന് പിന്നാലെ ഏതാനും സമയത്തേക്ക് ലോകത്തിലെ ഏറ്റവും മലിനമായ പ്രധാന നഗരമായി വാഷിംഗ്ടണ്‍ മാറിയതായി അന്തരീക്ഷ വായു ഗുണനിലവാരം നിരീക്ഷിക്കുന്ന ഐക്യുഎയര്‍ റിപ്പോര്‍ട്ട് ചെയ്തു.

ജൂലൈ 4-ന് നടന്ന അമേരിക്കന്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 40 മിനിറ്റ് ദൈര്‍ഘ്യമുള്ള വെടിക്കെട്ടില്‍ ഏകദേശം 8.5 ലക്ഷം പടക്കങ്ങള്‍ പൊട്ടിച്ചാണ് പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിക്കാന്‍ സംഘാടകര്‍ ശ്രമിച്ചത്. പരിപാടിയുടെ ചുമതല വഹിച്ചിരുന്ന പൈറോടെക്‌നിക്കോ എന്ന കമ്പനിയാണ് ഇതുസംബന്ധിച്ച പദ്ധതി നടപ്പാക്കിയത്.

അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ റെക്കോര്‍ഡ് ചൂട് അനുഭവപ്പെടുന്നതിനിടെയായിരുന്നു ആഘോഷം. അതിശക്തമായ ചൂട് കാരണം സ്വാതന്ത്ര്യദിന പരേഡുകള്‍, പൊതുചടങ്ങുകള്‍, ഔട്ട്‌ഡോര്‍ ആഘോഷങ്ങള്‍, ബാര്‍ബിക്യൂ പരിപാടികള്‍ എന്നിവ പല സ്ഥലങ്ങളിലും തടസ്സപ്പെട്ടിരുന്നു.

ഇടിമിന്നലോടുകൂടിയ മഴയെ തുടര്‍ന്ന് ഒരു മണിക്കൂറിലേറെ വൈകിയാണ് പ്രധാന വെടിക്കെട്ട് അര്‍ധരാത്രിയോടടുത്ത് ആരംഭിച്ചത്. അതിന് മുമ്പേ പ്രാദേശിക തലത്തിലുള്ള വെടിക്കെട്ടുകള്‍ മൂലം വായുമലിനീകരണ തോത് ഉയരാന്‍ തുടങ്ങിയിരുന്നുവെന്നും പ്രധാന പരിപാടി ആരംഭിച്ചതോടെ അത് കുത്തനെ വര്‍ധിച്ചുവെന്നും ഐക്യുഎയറിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

വെടിക്കെട്ടില്‍ നിന്നുള്ള പുക വാഷിംഗ്ടണിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചതോടെ പി എം 2.5 എന്നറിയപ്പെടുന്ന അതിസൂക്ഷ്മ പൊടിക്കണങ്ങളുടെ സാന്ദ്രത അപകടകരമായ നിലയിലെത്തി. ശ്വാസകോശത്തിനുള്ളിലേക്ക് ആഴത്തില്‍ കടക്കാന്‍ കഴിയുന്ന ഈ സൂക്ഷ്മകണങ്ങള്‍ ഹ്രസ്വകാല ശ്വാസകോശ പ്രശ്‌നങ്ങള്‍ക്കും ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

നഗരത്തിലെ ഒരു വായു ഗുണനിലവാര നിരീക്ഷണ കേന്ദ്രത്തില്‍ പി എം 2.5-ന്റെ സാന്ദ്രത ഒരു ഘനമീറ്ററിന് 200 മൈക്രോഗ്രാമിലധികം രേഖപ്പെടുത്തി. ഇത് അമേരിക്കന്‍ പരിസ്ഥിതി സംരക്ഷണ ഏജന്‍സിയുടെ 24 മണിക്കൂര്‍ ശരാശരി സുരക്ഷാ പരിധിയായ 35 മൈക്രോഗ്രാം/ ഘനമീറ്റര്‍ എന്ന മാനദണ്ഡത്തെക്കാള്‍ നിരവധി മടങ്ങ് കൂടുതലാണ്.

പുക ക്രമേണ അന്തരീക്ഷത്തില്‍ വ്യാപിച്ചതോടെ മലിനീകരണ തോത് പിന്നീട് കുറഞ്ഞെങ്കിലും വെടിക്കെട്ടിന് പിന്നാലെയുള്ള ഏതാനും സമയത്തേക്ക് ലോകത്തിലെ ഏറ്റവും മോശം വായു ഗുണനിലവാരമുള്ള പ്രധാന നഗരങ്ങളുടെ പട്ടികയില്‍ വാഷിംഗ്ടണ്‍ ഒന്നാം സ്ഥാനത്തെത്തിയതായി ഐക്യുഎയര്‍ അറിയിച്ചു.