യു എസ്- ഇറാന്‍ ധാരണാപത്രം ഒപ്പുവെക്കല്‍ ഞായറാഴ്ചയിലെ വൈറ്റ് ഹൗസ് പരിപാടിപ്പട്ടികയിലില്ല

യു എസ്- ഇറാന്‍ ധാരണാപത്രം ഒപ്പുവെക്കല്‍ ഞായറാഴ്ചയിലെ വൈറ്റ് ഹൗസ് പരിപാടിപ്പട്ടികയിലില്ല


വാഷിങ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള നിര്‍ണായക ധാരണാപത്രം ഞായറാഴ്ച ഒപ്പുവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചെങ്കിലും അദ്ദേഹത്തിന്റെ ഔദ്യോഗിക പരിപാടിപ്പട്ടികയില്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലാത്തത് പുതിയ സംശയങ്ങള്‍ക്ക് വഴിവെച്ചു.

ശനിയാഴ്ച നടത്തിയ പ്രസ്താവനയില്‍ ഇറാനുമായി നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന ധാരണാപത്രത്തില്‍ 60 ദിവസത്തെ വെടിനിര്‍ത്തല്‍ കാലാവധി നീട്ടുക, ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുക, ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള തുടര്‍ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുക തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുമെന്ന് ട്രംപ് പറഞ്ഞിരുന്നു.

എന്നാല്‍, ഞായറാഴ്ച വൈറ്റ് ഹൗസിന്റെ ഔദ്യോഗിക പരിപാടിപ്പട്ടികയില്‍ ധാരണാപത്രവുമായി ബന്ധപ്പെട്ട യാതൊരു ഒപ്പുവെപ്പ് ചടങ്ങും രേഖപ്പെടുത്തിയിട്ടില്ല. ഇതോടെ കരാര്‍ യഥാര്‍ഥത്തില്‍ അന്തിമഘട്ടത്തിലെത്തിയോ അതോ പൂര്‍ത്തിയാകാത്ത ഒരു പ്രക്രിയയെ പൂര്‍ത്തിയായ ധാരണയായി ട്രംപ് അവതരിപ്പിക്കുകയാണോയെന്ന ചോദ്യങ്ങളാണ് ഉയരുന്നത്.

ഇറാനും വിഷയത്തില്‍ കൂടുതല്‍ ജാഗ്രതയോടെയാണ് പ്രതികരിച്ചിരിക്കുന്നത്. ട്രംപ് വ്യക്തമാക്കിയ സമയക്രമം തെഹ്‌റാന്‍ പൂര്‍ണമായി സ്ഥിരീകരിച്ചിട്ടില്ല. ചര്‍ച്ചകളില്‍ പുരോഗതി കൈവരിച്ചതായി ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഒപ്പുവെപ്പ് ഞായറാഴ്ച തന്നെ നടക്കുമെന്ന കാര്യത്തില്‍ ഉറപ്പുനല്‍കിയിട്ടില്ല. പകരം വരും ദിവസങ്ങളില്‍ ഇത് സാധ്യമായേക്കാമെന്നാണ് ഇറാന്റെ നിലപാട്.

ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖാഈയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ധാരണാപത്രം ഞായറാഴ്ച ഒപ്പുവെക്കില്ലെന്നും എന്നാല്‍ വരും ദിവസങ്ങളില്‍ അത് നടന്നേക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച ചെയ്ത ഇസ്ലാമാബാദ് ധാരണാപത്രം യുദ്ധം അവസാനിപ്പിക്കുന്നതിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും നിലവില്‍ ആണവ വിഷയങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ബഖാഈ വിശദീകരിച്ചു.

നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന ധാരണാപത്രം വിപുലമായ കരാറിലേക്കുള്ള ആദ്യഘട്ടമായാണ് വിലയിരുത്തപ്പെടുന്നത്. നിലവിലുള്ള വെടിനിര്‍ത്തല്‍ നീട്ടുകയും ആണവ വിഷയങ്ങളില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ സമുദ്രമാര്‍ഗങ്ങളിലൊന്നായ ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷയും ചര്‍ച്ചകളിലെ പ്രധാന വിഷയങ്ങളിലൊന്നാണ്.

ഖത്തറും പാകിസ്താനും ഉള്‍പ്പെടെയുള്ള മധ്യസ്ഥ രാജ്യങ്ങള്‍ ഇരു വിഭാഗങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചുവരികയാണ്. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ധാരണാപത്രത്തില്‍ ഇലക്ട്രോണിക് രീതിയില്‍ ഒപ്പുവെക്കാനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്.

അതേസമയം, അമേരിക്ക- ഇറാന്‍ സമാധാന കരാറിന്റെ അന്തിമരൂപം അടുത്ത 24 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എക്‌സിലൂടെ അറിയിച്ചത്. അതിന് പിന്നാലെ സമാധാന കരാറില്‍ ഇലക്ട്രോണിക് ഒപ്പുവെപ്പ് നടക്കുമെന്നും അടുത്ത ആഴ്ച സാങ്കേതികതല ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സമാധാന കരാര്‍ ശാശ്വത സമാധാനത്തിനുള്ള ശക്തമായ അടിത്തറയാകുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നുവെന്നും ഷെഹ്ബാസ് ഷെരീഫ് കൂട്ടിച്ചേര്‍ത്തു.