വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ രണ്ടാം കാലാവധിയിലെ ആദ്യ സ്റ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗം ചൊവ്വാഴ്ച കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിൽ നടത്തി. സാമ്പത്തികം, കുടിയേറ്റം, ദേശീയ സുരക്ഷ എന്നീ വിഷയങ്ങളിലുണ്ടായ നേട്ടങ്ങൾ വിശദീകരിച്ച ട്രംപ്, മിഡ്‌ടേം തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ശക്തമായ അജണ്ടയും അവതരിപ്പിച്ചു. രാഷ്ട്രീയ ധ്രുവീകരണം രൂക്ഷമായ സാഹചര്യത്തിലും ചില ഡെമോക്രാറ്റുകളുടെ പ്രതിഷേധത്തിനിടയിലുമാണ് പ്രസംഗം നടന്നത്.
പ്രസംഗത്തിനിടെ, 2028 സമ്മർ ഒളിമ്പിക്‌സിന് വേദിയാകുന്നത് ലോസ് ആഞ്ചലസ് ആണെന്ന് ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 'ഒളിമ്പിക്‌സിനിടെ ലോസ്ആഞ്ചലസ് സുരക്ഷിതമായിരിക്കും; ഇപ്പോൾ വാഷിംഗടൺ ഡി.സി. സുരക്ഷിതമായിരിക്കുന്നതുപോലെ,' എന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി വർഷങ്ങൾക്ക് മുൻപേ നൽകിയ അവാർഡിന്റെ അടിസ്ഥാനത്തിൽ, 1932ലും 1984ലും ശേഷം മൂന്നാം തവണയാണ് ലോസ്ആഞ്ചലസ് ഒളിമ്പിക്‌സിന് വേദിയാകുന്നത്.
സാമ്പത്തിക രംഗത്ത് വലിയ നേട്ടങ്ങളുണ്ടായെന്ന അവകാശവാദവും ട്രംപ് ആവർത്തിച്ചു. മുൻ പ്രസിഡന്റ് ജോ ബൈഡൻ ഭരണകാലത്തെക്കാൾ കൂടുതൽ നിക്ഷേപങ്ങൾ തന്റെ നേതൃത്വത്തിൽ രാജ്യത്തെത്തിയെന്നും, പലിശനിരക്കുകളും പ്രത്യേകിച്ച് ഭവനവായ്പ പലിശയും കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. അതിർത്തി സുരക്ഷ ശക്തമാക്കിയതിന്റെ ഫലമായി മാരക മയക്കുമരുന്നായ ഫെന്റനൈൽ കടത്ത് 56 ശതമാനം കുറഞ്ഞുവെന്നും ട്രംപ് അവകാശപ്പെട്ടു. 'അമേരിക്ക വീണ്ടും ലോകത്തിന്റെ ബഹുമാനം നേടുകയാണ്,' എന്നും അദ്ദേഹം പറഞ്ഞു.
ഇതോടൊപ്പം, യുഎസ് പുരുഷ ഹോക്കി ടീമിന്റെ ക്യാപ്റ്റൻ കോന്നർ ഹെല്ലിബുക്ക്‌ന് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. 'രാജ്യം ഗുരുതര പ്രതിസന്ധിയിലായിരിക്കെയാണ് ഞാൻ അധികാരമേറ്റത്; ഒരു വർഷത്തിനുള്ളിൽ ചരിത്രപരമായ മാറ്റമാണ് നടപ്പാക്കിയത്,' എന്നും അദ്ദേഹം പറഞ്ഞു. തന്റെ ഭരണകാലത്തെ 'അമേരിക്കയുടെ സുവർണകാലം' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
ട്രംപിന്റെ പ്രസംഗത്തിന് പിന്നാലെ ഡെമോക്രാറ്റിക് മറുപടി അബിഗെയിൽ സ്പാൻബർഗർ അവതരിപ്പിക്കും. വിലക്കയറ്റം, ആഭ്യന്തരവും വിദേശവുമായ നയങ്ങളിലുണ്ടായ അസ്ഥിരത എന്നിവയിൽ കേന്ദ്രീകരിച്ചായിരിക്കും അവരുടെ പ്രതികരണം.
2028 ഒളിമ്പിക്‌സ് ലോസ്ആഞ്ചലസിൽ; 'അമേരിക്കയുടെ സുവർണകാലം' പ്രഖ്യാപിച്ച് ട്രംപിന്റെ സ്റ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗം
