മിഡില്‍ ഈസ്റ്റിലേക്ക് യു എസ് മൂന്നാമത്തെ വിമാന വാഹിനി കപ്പല്‍ വിന്യസിച്ചേക്കും

മിഡില്‍ ഈസ്റ്റിലേക്ക് യു എസ് മൂന്നാമത്തെ വിമാന വാഹിനി കപ്പല്‍ വിന്യസിച്ചേക്കും


വാഷിംഗ്ടണ്‍: ഇറാനുമായുള്ള സംഘര്‍ഷത്തിന്റെ ഭാഗമായി പശ്ചിമേഷ്യയിലേക്ക് യു എസ് മൂന്നാമത്തെ വിമാന വാഹിനി കപ്പല്‍ വിന്യസിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഫോക്‌സ് ന്യൂസാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. യു എസ് എസ് ജോര്‍ജ്ജ് എച്ച് ഡബ്ല്യു ബുഷ് പ്രീ-ഡിപ്ലോയ്‌മെന്റ് പരിശീലനം പൂര്‍ത്തിയാക്കിയതായി യു എസ് നേവി അറിയിച്ചു. 

യു എസ് നേവല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് വിമാന വാഹിനി കപ്പലും അതിനെ അനുഗമിക്കുന്ന യുദ്ധക്കപ്പലുകളും എയര്‍ വിംഗും ചേര്‍ന്ന് 'കമ്പോസിറ്റ് യൂണിറ്റ് ട്രെയിനിംഗ് എക്‌സര്‍സൈസ്' പൂര്‍ത്തിയാക്കി. ദേശീയ സുരക്ഷാ ചുമതലകള്‍ക്ക് നിയോഗിക്കപ്പെടുന്നതിന് മുമ്പ് എല്ലാ വിമാന വാഹിനി സ്‌ട്രൈക്ക് ഗ്രൂപ്പുകളും നിര്‍ബന്ധമായും പൂര്‍ത്തിയാക്കേണ്ട പരിശീലനമാണിത്.

ഫോക്‌സ് ന്യൂസ് പ്രകാരം ഈ വിമാന വാഹിനി സ്‌ട്രൈക്ക് ഗ്രൂപ്പ് ഉടന്‍ വിന്യസിക്കപ്പെടാന്‍ സാധ്യതയുണ്ട്. കൂടാതെ അത് കിഴക്കന്‍ മധ്യധരണ്യക്കടലിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. അവിടെ ലോകത്തിലെ ഏറ്റവും വലിയ വിമാന വാഹിനി കപ്പലായ യു എസ് എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് അടുത്തിടെ വിന്യസിച്ചിരുന്നു.

യു എസ് എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് വ്യാഴാഴ്ച സൂയുസ് കനാല്‍ വഴി സഞ്ചരിക്കുന്നതായി അമേരിക്കന്‍ സൈന്യം പുറത്തുവിട്ട ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു. ഇപ്പോള്‍ അത് ചെങ്കടലിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. 

ഇതിനിടെ യു എസ് എസ് അബ്രഹാം ലിങ്കണ്‍ അറബിക്കടലിലും വിന്യസിച്ചിട്ടുണ്ട്. നിലവിലെ യുദ്ധ സാഹചര്യത്തില്‍ ഇറാനെതിരായ ആക്രമണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാനാണ് അത് അവിടെ തുടരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.