ഗ്രീന്‍ലാന്‍ഡും കാനഡയും വെനിസ്വേലയും അമേരിക്കന്‍ ഭൂപ്രദേശങ്ങളായി ചിത്രീകരിച്ച് ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റ്

ഗ്രീന്‍ലാന്‍ഡും കാനഡയും വെനിസ്വേലയും അമേരിക്കന്‍ ഭൂപ്രദേശങ്ങളായി ചിത്രീകരിച്ച് ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റ്


വാഷിംഗ്ടണ്‍: ഗ്രീന്‍ലാന്‍ഡിനെ സ്വന്തമാക്കാനുള്ള തന്റെ നിലപാട് വീണ്ടും ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് രംഗത്തെത്തി. ഗ്രീന്‍ലാന്‍ഡ്, കാനഡ, വെനിസ്വേല എന്നിവയെ അമേരിക്കന്‍ ഭൂപ്രദേശങ്ങളായി കാണിക്കുന്ന മാറ്റം വരുത്തിയ യു എസ് ഭൂപടമാണ് അദ്ദേഹം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യല്‍' വഴി പങ്കുവച്ചത്.

നേറ്റോ സഖ്യരാജ്യങ്ങളെ പരിഹസിക്കുന്ന തരത്തിലുള്ള ഈ ചിത്രത്തില്‍ ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഇറ്റലി പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, ബ്രിട്ടീഷ് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉഴ്‌സുല വോണ്‍ ഡെര്‍ ലെയന്‍ എന്നിവര്‍ ഉള്‍പ്പെടെ ഓവല്‍ ഓഫീസില്‍ ഇരിക്കുന്നതായി കാണപ്പെടുന്നു. ഇവരുടെ പശ്ചാത്തലത്തിലാണ് ഗ്രീന്‍ലാന്‍ഡ് ഉള്‍പ്പെടുത്തിയ മാറ്റം വരുത്തിയ മാപ്പ് സ്ഥാപിച്ചിരിക്കുന്നത്.

മുന്‍പ് ഫ്‌ളോറിഡയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ഗ്രീന്‍ലാന്‍ഡിനെ സംബന്ധിച്ച തന്റെ നീക്കത്തിനെതിരെ യൂറോപ്യന്‍ യൂണിയന്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തില്ലെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. റഷ്യയുടെയും ചൈനയുടെയും സ്വാധീനം ചെറുക്കുന്നതിന് ഗ്രീന്‍ലാന്‍ഡ് ദേശീയ സുരക്ഷയ്ക്ക് അനിവാര്യമാണെന്നും ഡെന്‍മാര്‍ക്കിന് ആവശ്യമായ പ്രതിരോധ ശേഷി ഇല്ലെന്നുമാണ് ട്രംപിന്റെ വാദം.

അത് നമുക്ക് ആവശ്യമാണെന്നും അത് നടപ്പാക്കേണ്ടതുണ്ടെന്നും ഗ്രീന്‍ലാന്‍ഡിനെ സൂചിപ്പിച്ച് ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഡാനിഷ് ഭൂപ്രദേശത്തെക്കുറിച്ചുള്ള തന്റെ അവകാശവാദങ്ങളെ തനിക്ക് നൊബേല്‍ സമാധാന പുരസ്‌കാരം ലഭിക്കാത്തതുമായി ട്രംപ് മുന്‍പ് ബന്ധപ്പെടുത്തിയിരുന്നു. നോര്‍വേ പ്രധാനമന്ത്രി യോനാസ് ഗാര്‍ സ്റ്റോറെയ്ക്ക് അയച്ച കത്തിലായിരുന്നു ഈ പരാമര്‍ശം. ഡാവോസ് സന്ദര്‍ശനത്തിന് മുന്നോടിയായി അമേരിക്കന്‍ സമ്പദ്വ്യവസ്ഥ ലോകത്തിലെ ഏറ്റവും മികച്ചതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

മറ്റൊരു പോസ്റ്റില്‍ നേറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടെയുമായി ഗ്രീന്‍ലാന്‍ഡിനെക്കുറിച്ച് മികച്ച ഫോണ്‍ സംഭാഷണം നടത്തിയതായും ട്രംപ് വ്യക്തമാക്കി.

ദേശീയവും ആഗോളവുമായ സുരക്ഷയ്ക്ക് ഗ്രീന്‍ലാന്‍ഡ് അനിവാര്യമാണെന്നും ഇതില്‍ ഇനി പിന്നോട്ടുപോകാനാവില്ലെന്നും അതില്‍ എല്ലാവരും യോജിക്കുന്നുവെന്നും ട്രംപ് കുറിച്ചു.

ലോകത്ത് എവിടെയും ഏറ്റവും ശക്തമായ രാജ്യം അമേരിക്കയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. തന്റെ ആദ്യ കാലാവധിയില്‍ സൈനിക ശക്തി പുനര്‍നിര്‍മിച്ചതാണ് അതിന് പ്രധാന കാരണമെന്നും ആ പ്രക്രിയ ഇപ്പോള്‍ കൂടുതല്‍ വേഗത്തില്‍ മുന്നോട്ട് പോവുകയാണെന്നും ലോകമാകെ സമാധാനം ഉറപ്പാക്കാന്‍ കഴിയുന്ന ഏക ശക്തി തങ്ങളാണെന്നും  അത് ശക്തിയിലൂടെയാണ് സാധ്യമാകുന്നതെന്നും  ട്രംപ് പറഞ്ഞു.


ഗ്രീന്‍ലാന്‍ഡും കാനഡയും വെനിസ്വേലയും അമേരിക്കന്‍ ഭൂപ്രദേശങ്ങളായി ചിത്രീകരിച്ച് ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റ്

മറ്റൊരു പോസ്റ്റില്‍ യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്, വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവരോടൊപ്പം ഗ്രീന്‍ലാന്‍ഡില്‍ യു എസ് പതാക ഉയര്‍ത്തുന്ന തരത്തിലുള്ള ഒരു ചിത്രം കൂടി ട്രംപ് പങ്കുവച്ചു. സമീപത്തുണ്ടായിരുന്ന ബോര്‍ഡില്‍ ഗ്രീന്‍ലാന്‍ഡ്, യു എസ് ടെറിറ്ററി, എസ്റ്റാബ്ലിഷ്ഡ്  2026 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 

രണ്ടാം തവണയും പ്രസിഡന്റ് പദത്തിലെത്തിയതോടെ ഗ്രീന്‍ലാന്‍ഡിനെ യു എസ് ഭൂപ്രദേശമാക്കാനുള്ള ശ്രമങ്ങള്‍ ട്രംപ് ശക്തമാക്കിയിരുന്നു. കരാക്കാസിനെതിരായ യു എസ് ആക്രമണത്തിനും വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടിയതിനും പിന്നാലെയാണ് അദ്ദേഹം വീണ്ടും ഈ ആവശ്യം ഉന്നയിച്ചത്. ആര്‍ട്ടിക് മേഖലയിലെ തന്ത്രപ്രധാനമായ സ്ഥാനം കണക്കിലെടുത്ത് ഗ്രീന്‍ലാന്‍ഡ് അമേരിക്കയുടെ ദേശീയ സുരക്ഷാ താത്പര്യങ്ങള്‍ക്ക് നിര്‍ണായകമാണെന്നാണ് ട്രംപിന്റെ നിലപാട്.