ഇറാനുമായി ഫലപ്രദമായ ചര്‍ച്ചകള്‍ തുടരുന്നു; സൈനിക ആക്രമണങ്ങള്‍ അഞ്ച് ദിവസത്തേക്ക് മാറ്റിയെന്ന് ട്രംപ്

ഇറാനുമായി ഫലപ്രദമായ ചര്‍ച്ചകള്‍ തുടരുന്നു; സൈനിക ആക്രമണങ്ങള്‍ അഞ്ച് ദിവസത്തേക്ക് മാറ്റിയെന്ന് ട്രംപ്


വാഷിംഗ്ടണ്‍: ഇറാനിലെ വൈദ്യുതി നിലയങ്ങള്‍ക്കെതിരെ നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ ആക്രമണങ്ങള്‍ അഞ്ചുദിവസത്തേക്ക് മാറ്റിവെച്ചതായി ട്രംപ് അറിയിച്ചു. ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനാലാണ് ഈ തീരുമാനം എടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.

തിങ്കളാഴ്ചയ്ക്കകം ഇറാന്‍ ഹോര്‍മുസ് തുറക്കാന്‍ തയ്യാറായില്ലെങ്കില്‍ അമേരിക്ക ഇറാന്റെ വൈദ്യുതി നിലയങ്ങളെ പൂര്‍ണ്ണമായും നശിപ്പിക്കും എന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് മൂന്ന് ആഴ്ചയായി തുടരുന്ന സംഘര്‍ഷത്തില്‍ വലിയ രൂക്ഷതയ്ക്ക് കാരണമാകാമെന്ന് വിലയിരുത്തപ്പെട്ടു. ഇതിന് മറുപടിയായി നിര്‍ണായകമായ ഊര്‍ജ്ജ- ജല സംവിധാനങ്ങളിലേക്ക് ആക്രമണം നടത്തുമെന്ന് ഇറാന്‍ ഭീഷണിപ്പെടുത്തി.

സംഘര്‍ഷം കുറയ്ക്കാനുള്ള സാധ്യത അമേരിക്ക പരിഗണിക്കുന്നുണ്ടെന്ന് ട്രംപ് സൂചിപ്പിച്ചതിന് മണിക്കൂറുകള്‍ക്കകം തന്നെ ഈ മുന്നറിയിപ്പ് വന്നിരുന്നു. അതേസമയം തന്നെ അമേരിക്കന്‍ കപ്പലുകള്‍ പശ്ചിമേഷ്യന്‍ മേഖലയിലേക്ക് നീങ്ങിയിട്ടുണ്ട്. 

ഇറാനിലെ വൈദ്യുതി നിലയങ്ങളും ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങള്‍ അഞ്ചുദിവസത്തേക്ക് മാറ്റിവെക്കാന്‍ താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് തിങ്കളാഴ്ച രാവിലെ ട്രംപ് അറിയിച്ചു. വാരാന്ത്യത്തില്‍ അമേരിക്കയും ഇറാനും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ പരിഗണിച്ചാണ് ഈ തീരുമാനം എടുത്തതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത്തരത്തില്‍ ചര്‍ച്ചകള്‍ നടന്നുവെന്ന് ഇറാന്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.