ഇറാന്‍ പരമോന്നത നേതാവ് രാജ്യം വിട്ട് രക്ഷപ്പെടാന്‍ പദ്ധതിയിടുന്നത് അറിയാമെന്ന് ട്രംപ്

ഇറാന്‍ പരമോന്നത നേതാവ് രാജ്യം വിട്ട് രക്ഷപ്പെടാന്‍ പദ്ധതിയിടുന്നത് അറിയാമെന്ന് ട്രംപ്


വാഷിംഗ്ടണ്‍: ഇറാനില്‍ പ്രതിഷേധങ്ങള്‍ ശക്തമാകുന്നത് താന്‍ നിരീക്ഷിച്ചുവരികയാണെന്നും പ്രതിസന്ധിക്കിടെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമനെയി രാജ്യം വിട്ട് രക്ഷപ്പെടാന്‍ പദ്ധതിയിടുന്നതായി വരുന്ന റിപ്പോര്‍ട്ടുകള്‍ അറിയാമെന്നും യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പറഞ്ഞു. ഖാമനെയി മോസ്‌കോയിലേക്ക് രക്ഷപ്പെടാനുള്ള പദ്ധതിയുണ്ടെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് പ്രതികരിച്ചത്.

ഖാമനെയിക്ക് റഷ്യയിലേക്കുള്ള 'പ്ലാന്‍ ബി' ഉണ്ടെന്ന വാര്‍ത്തകള്‍ വായിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ട്രംപ് മറുപടി നല്‍കിയത് റഷ്യയല്ലെങ്കില്‍ മറ്റെവിടേക്കെങ്കിലും പോകാനാണ് നോക്കുന്നത് എന്നായിരുന്നു.

ഇറാന്‍ ഭരണകൂടം തകര്‍ച്ചയുടെ വക്കിലാണെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ട്രംപ് ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. അങ്ങനെ സംഭവിക്കാമെന്നും മുന്‍കാലങ്ങളില്‍ അവര്‍ ചെയ്തത് ജനങ്ങളുടെ മേല്‍ ക്രൂരമായി വെടിവെക്കുകയായിരുന്നുവെന്നും ആയുധങ്ങളൊന്നുമില്ലാതെ നില്‍ക്കുന്ന ജനക്കൂട്ടങ്ങള്‍ക്ക് നേരെ മെഷീന്‍ ഗണുകള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയും അല്ലെങ്കില്‍ ആളുകളെ ജയിലിലടച്ച് തൂക്കിലേറ്റുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്നും അതീവ ക്രൂരമായി പെരുമാറിയെന്നുമാണ് ട്രംപ് പ്രതികരിച്ചത്.

അവര്‍ അങ്ങനെ ചെയ്താല്‍ തങ്ങള്‍ ശക്തമായി തിരിച്ചടിക്കുമെന്ന് താന്‍ പറഞ്ഞിട്ടുണ്ടെന്ന് ഓര്‍മിപ്പിച്ച ട്രംപ് തങ്ങള്‍ അവരെ ശക്തമായി ആക്രമിക്കുമെന്നും ഇതുവരെ ചില സംഭവങ്ങള്‍ ഉണ്ടായതായും ആളുകള്‍ കൊല്ലപ്പെട്ടതായും ചിലര്‍ വന്‍ ജനക്കൂട്ടത്തിനിടയില്‍ ചവിട്ടിമരിക്കപ്പെട്ടുവെന്നും അത് അത്യന്തം ദാരുണമായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇറാനില്‍ തെരുവിലിറങ്ങിയ വന്‍ ജനക്കൂട്ടങ്ങളെ പരാമര്‍ശിച്ച ട്രംപ് നിലവിലെ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ജനങ്ങളുടെ ആവേശം അതിശയകരമാണെന്ന് പറഞ്ഞു.

ജനക്കൂട്ടങ്ങള്‍ അതീവ വലുതാണ്. ആ ഭരണകൂടത്തെ മറിച്ചിടാനുള്ള ആവേശം അതിശയകരമാണ്. മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്, എന്നാല്‍ പലതും ജനക്കൂട്ടങ്ങള്‍ ഒരേ ദിശയിലേക്ക് ഓടുന്നതിനിടെ സംഭവിച്ച ചവിട്ടിമരണങ്ങളാണ്. ഇനി എന്ത് സംഭവിക്കുമെന്ന് കാണാമെന്നും അനവധി പേര്‍ പ്രതിഷേധിക്കുന്നുണ്ടെന്നും ട്രംപ് പ

റഞ്ഞു.