ട്രംപ് ആശുപത്രിയിലോ? വൈറല്‍ പ്രചാരണങ്ങള്‍ തള്ളി വൈറ്റ് ഹൗസ്

ട്രംപ് ആശുപത്രിയിലോ? വൈറല്‍ പ്രചാരണങ്ങള്‍ തള്ളി വൈറ്റ് ഹൗസ്


വാഷിംഗ്ടണ്‍: ഡൊണള്‍ഡ് ട്രംപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചെങ്കിലും അവ അടിസ്ഥാനരഹിതമാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

വാരാന്ത്യത്തില്‍ എക്സ്, ഫെയ്സ് ബുക്ക്, ഇന്‍സ്റ്റ ഗ്രാം എന്നിവയില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് അഭ്യൂഹങ്ങള്‍ക്ക് തുടക്കമായത്. ട്രംപിന്റെ വാഹനവ്യൂഹം വാള്‍ട്ടര്‍ റീഡ് നാഷണല്‍ മെഡിക്കല്‍ സെന്ററിനു സമീപം കാണുന്നതായി വീഡിയോയില്‍ പറയപ്പെട്ടിരുന്നു. ഇത് ആരോഗ്യപ്രശ്നത്തെ തുടര്‍ന്ന് ആശുപത്രിയിലേക്കോ അവിടെ നിന്ന് മടങ്ങിയതോ ആണ് എന്നാണ് ചിലരുടെ വാദം.

എന്നാല്‍ പരിശോധനയില്‍ വീഡിയോ പുതിയത് അല്ലെന്ന് കണ്ടെത്തി. 2024ല്‍ നടന്ന ഒരു സംഭവത്തിന് ശേഷമുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ വീണ്ടും പ്രചരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുതിയ ആരോഗ്യപ്രശ്നവുമായി ഇതിന് ബന്ധമില്ല.

ഏപ്രില്‍ 4ന് ട്രംപിന്റെ ഔദ്യോഗിക പരിപാടിയില്‍ 'എക്സിക്യൂട്ടീവ് ടൈം' മാത്രവും പിന്നീട് 'മീഡിയ ലിഡ്' പ്രഖ്യാപിച്ചതും അഭ്യൂഹങ്ങള്‍ക്ക് കൂടുതല്‍ ബലം നല്‍കി. എന്നാല്‍ ഇത്തരത്തിലുള്ള ഷെഡ്യൂളിംഗ് പതിവാണെന്നും ആരോഗ്യപ്രശ്നത്തിന്റെ സൂചനയല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ട്രംപ് വൈറ്റ് ഹൗസിലും ഓവല്‍ ഓഫീസിലും തുടര്‍ച്ചയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും  അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു. കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്റ്റീവന്‍ ചിയുംഗ് ഇതു സംബന്ധിച്ച് വ്യക്തമായ നിഷേധവും രേഖപ്പെടുത്തി.

അതേസമയം, ട്രംപ് സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു. അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ തുടരെയുണ്ടായതും ആശുപത്രി പ്രവേശന വാര്‍ത്തകള്‍ക്ക് യാതൊരു തെളിവും ഇല്ലെന്നതും അധികൃതര്‍ ചൂണ്ടിക്കാട്ടി.