സ്പിരിറ്റ് എയര്‍ലൈന്‍സിനെ രക്ഷിക്കാന്‍ ട്രംപ് ഭരണകൂടം നടപടി സ്വീകരിക്കുന്നു

സ്പിരിറ്റ് എയര്‍ലൈന്‍സിനെ രക്ഷിക്കാന്‍ ട്രംപ് ഭരണകൂടം നടപടി സ്വീകരിക്കുന്നു


വാഷിംഗ്ടണ്‍: സ്പിരിറ്റ് എയര്‍ലൈന്‍സിനെ രക്ഷിക്കാനുള്ള നടപടികള്‍ ട്രംപ് ഭരണകൂടം സ്വീകരിക്കുന്നു. ജെറ്റ് ഇന്ധന വില കുതിച്ചുയരുന്ന സാഹചചര്യത്തില്‍ സ്പിരിറ്റിനെ സഹായിക്കാന്‍ സര്‍ക്കാരിന് കഴിയുമെന്ന് പ്രസിഡന്റ് സൂചന നല്‍കി

യു എസ് സര്‍ക്കാര്‍ സ്പിരിറ്റ് എയര്‍ലൈന്‍സിന് 500 മില്യണ്‍ ഡോളര്‍ വരെ വായ്പ നല്‍കുമെന്നാണ് ഇതുമായി ബന്ധപ്പെട്ട ചിലര്‍ അറിയിച്ചത്. അതോടൊപ്പം സ്പിരിറ്റില്‍ ഒരു പ്രധാന ഓഹരി എടുക്കുന്നതിനുള്ള പ്രതിഫല വാറണ്ടുകള്‍ യു എസ് സര്‍ക്കാര്‍ സ്വീകരിക്കാനും സാധ്യതയുണ്ട്.

ഗതാഗത വകുപ്പും വാണിജ്യ വകുപ്പും ചര്‍ച്ചകളില്‍ പങ്കാളികളാണ്. നിലവില്‍ തീരുമാനങ്ങളിലേക്ക് എത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഏതെങ്കിലും കരാറിന്റെ നിബന്ധനകള്‍ മാറാനും സാധ്യതയുണ്ട്. 

സ്പിരിറ്റ് എയര്‍ലൈന്‍സിനെ സജീവമായി നിലനിര്‍ത്തുന്നതിനുള്ള കരാര്‍ തയ്യാറാക്കാന്‍ പ്രസിഡന്റ് ട്രംപ് ചൊവ്വാഴ്ച രാത്രി വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക്കുമായും ഗതാഗത സെക്രട്ടറി സീന്‍ ഡഫിയുമായും കൂടിക്കാഴ്ച നടത്തി.

സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണങ്ങള്‍ക്കും കോവിഡ്- 19നും ശേഷമുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ സര്‍ക്കാര്‍ എയര്‍ലൈന്‍ വ്യവസായത്തെ സഹായിച്ചിട്ടുണ്ടെങ്കിലും സ്പിരിറ്റിന് സഹായം നല്‍കുന്നത് ഒരു കാരിയറെ പിന്തുണയ്ക്കുന്നതിനുള്ള അപൂര്‍വ ഇടപെടലായിരിക്കും.

ഏകദേശം 14,000 പേര്‍ക്ക് ജോലി നല്‍കുന്ന സ്പിരിറ്റിന് ബിസിനസ്സ് ഉപേക്ഷിക്കാന്‍ കഴിയുമെന്ന ആശയം തന്നെ അസ്വസ്ഥനാക്കിയതായി ട്രംപ് ചൊവ്വാഴ്ച പറഞ്ഞു.