വിദേശ നിര്‍മിത ഹ്യൂമനോയ്ഡ് റോബോട്ടുകളുടെ ഇറക്കുമതിക്ക് ട്രംപ് ഭരണകൂടത്തിന്റെ വിലക്ക്

വിദേശ നിര്‍മിത ഹ്യൂമനോയ്ഡ് റോബോട്ടുകളുടെ ഇറക്കുമതിക്ക് ട്രംപ് ഭരണകൂടത്തിന്റെ വിലക്ക്


വാഷിംഗ്ടണ്‍: ദേശീയ സുരക്ഷയും സൈബര്‍ സുരക്ഷാ ആശങ്കകളും ചൂണ്ടിക്കാട്ടി വിദേശ രാജ്യങ്ങളില്‍ നിര്‍മിക്കുന്ന ചില ഹ്യൂമനോയ്ഡ് റോബോട്ടുകളുടെയും നാല് കാലുകളുള്ള റോബോട്ടുകളുടെയും ഇറക്കുമതിക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തി.

അമേരിക്കന്‍ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ (എഫ് സി സി) ആണ് വിദേശ നിര്‍മിത 'നൂതന റോബോട്ടിക് ഉപകരണങ്ങളെ' നിരോധിത ഉത്പന്നങ്ങളുടെയും കമ്പനികളുടെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി അറിയിച്ചത്.

മനുഷ്യരുടെയോ മൃഗങ്ങളുടെയോ ചലനങ്ങളെ അനുകരിച്ച് രണ്ടോ നാലോ കാലുകളില്‍ സഞ്ചരിക്കുന്ന 'മൊബൈല്‍ റോബോട്ടുകള്‍' ആണ് പുതിയ നിയന്ത്രണത്തിന്റെ പരിധിയില്‍ വരുന്നതെന്ന് എഫ് സി സി വ്യക്തമാക്കി.

നിലവില്‍ അമേരിക്കന്‍ വിപണിയില്‍ ലഭ്യമായ ഭൂരിഭാഗം ഹ്യൂമനോയ്ഡ് റോബോട്ടുകളും വിദേശ രാജ്യങ്ങളിലാണ്, പ്രത്യേകിച്ച് ചൈനയിലാണ്, നിര്‍മിക്കുന്നത്.

വൈറ്റ് ഹൗസ് രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സിന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം എടുത്തതെന്ന് എഫ് സി സി അറിയിച്ചു.

വിദേശത്ത് നിര്‍മിക്കുന്ന റോബോട്ടുകള്‍ അമേരിക്കയുടെ നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ക്ക് സൈബര്‍ സുരക്ഷാ ഭീഷണി ഉയര്‍ത്താനും രാജ്യത്തെ പൗരന്മാരുടെ സുരക്ഷയെ ബാധിക്കാനും സാധ്യതയുണ്ടെന്നാണ് ടാസ്‌ക് ഫോഴ്‌സിന്റെ വിലയിരുത്തല്‍.

നിരീക്ഷണം, വിവരശേഖരണം, സൈബര്‍ ആക്രമണം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഇത്തരം റോബോട്ടുകള്‍ ദുരുപയോഗം ചെയ്യപ്പെടാമെന്നും അമേരിക്കന്‍ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.

ചൈനീസ് കമ്പനിയായ ഡി ജെ ഐ നിര്‍മിച്ച ആയിരക്കണക്കിന് റോബോട്ടിക് വാക്വം ക്ലീനറുകളില്‍ നിന്ന് ഫ്രഞ്ച് പ്രോഗ്രാമര്‍ സാമി അസ്ദൗഫല്‍ വിവരങ്ങള്‍ ശേഖരിച്ച സംഭവവും ടാസ്‌ക് ഫോഴ്‌സ് ഉദാഹരണമായി ചൂണ്ടിക്കാട്ടി.

ചൈനീസ് ടെലികോം കമ്പനികളായ ഹുവാവി, ചൈന ടെലികോം എന്നിവയും ചില ഡ്രോണ്‍ കമ്പനികളും ഉള്‍പ്പെടുന്ന എഫ് സി സിയുടെ നിരോധിത പട്ടികയിലേക്ക് ഇപ്പോള്‍ റോബോട്ടിക് ഉപകരണങ്ങളും ചേര്‍ത്തിരിക്കുകയാണ്.

കൂടാതെ, ബാറ്ററികളില്‍ നിന്നോ സോളാര്‍ പാനലുകളില്‍ നിന്നോ ലഭിക്കുന്ന ഡയറക്ട് കറന്റ്  വൈദ്യുതി ഗ്രിഡിന് ഉപയോഗിക്കാവുന്ന ആള്‍ട്ടര്‍നേറ്റിങ് കറന്റാക്കി മാറ്റുന്ന വിദേശ നിര്‍മിത ഇന്‍വെര്‍ട്ടറുകളെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അമേരിക്കന്‍ വിപണിയില്‍ പ്രവേശനാനുമതി തേടുന്ന പുതിയ റോബോട്ട് മോഡലുകള്‍ക്ക് മാത്രമാണ് പുതിയ നിയന്ത്രണം ബാധകമാകുക. നിലവില്‍ അനുമതി ലഭിച്ചിട്ടുള്ളതോ അമേരിക്കയില്‍ വില്‍പ്പനയിലുള്ളതോ ആയ റോബോട്ടുകളെ ഇത് ബാധിക്കില്ല.

ആവശ്യമായ സാഹചര്യങ്ങളില്‍ പ്രതിരോധ വകുപ്പിനും ആഭ്യന്തര സുരക്ഷാ വകുപ്പിനും ഇളവുകള്‍ അനുവദിക്കാനുള്ള അധികാരം ഉണ്ടായിരിക്കും.

35 ശതമാനത്തിലധികം ഘടകങ്ങള്‍ വിദേശത്ത് നിര്‍മിച്ചതാണെങ്കില്‍ പൂര്‍ണമായും വിദേശത്ത് അസംബിള്‍ ചെയ്ത റോബോട്ടുകള്‍ക്കും അമേരിക്കയില്‍ അസംബിള്‍ ചെയ്ത റോബോട്ടുകള്‍ക്കും വിലക്ക് ബാധകമാകുമെന്ന് ട്രംപ് ഭരണകൂടത്തിലെ ഒരു ഉദ്യോഗസ്ഥന്‍ എ എഫ് പിയോട് പറഞ്ഞു.

നൂതന സാങ്കേതികവിദ്യകളുടെ ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം വിലയിരുത്തപ്പെടുന്നത്.

അമേരിക്കയില്‍ തന്നെ ഹ്യൂമനോയ്ഡ് റോബോട്ടുകള്‍ നിര്‍മിക്കുകയോ അസംബിള്‍ ചെയ്യുകയോ ചെയ്യുന്ന നിരവധി കമ്പനികളുണ്ട്. ഇതില്‍ ബോസ്റ്റണ്‍ ഡൈനാമിക്‌സ്, ടെസ്ല, ഫിഗര്‍ എഐ, അജിലിറ്റി റോബോട്ടിക്‌സ് എന്നിവ ഉള്‍പ്പെടുന്നു.

ബോസ്റ്റണ്‍ ഡൈനാമിക്‌സിനെ അടുത്തിടെ ഏറ്റെടുത്ത ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായ്, പ്രതിവര്‍ഷം 30,000 റോബോട്ടുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള റോബോട്ടിക് ഫാക്ടറി അമേരിക്കയില്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇലോണ്‍ മസ്‌കിന്റെ ടെസ്ലയും കാലിഫോര്‍ണിയയിലെ ഫ്രെമോണ്ട്, ടെക്‌സസിലെ ഓസ്റ്റിന്‍ ഫാക്ടറികളില്‍ ഒപ്റ്റിമസ് എന്ന ഹ്യൂമനോയ്ഡ് റോബോട്ടിന്റെ വ്യാവസായിക ഉത്പാദനം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്.

ഫ്രെമോണ്ടില്‍ പ്രതിവര്‍ഷം 10 ലക്ഷം റോബോട്ടുകളും ഓസ്റ്റിനില്‍ പ്രതിവര്‍ഷം ഒരു കോടി റോബോട്ടുകളും നിര്‍മിക്കുകയാണ് കമ്പനിയുടെ ദീര്‍ഘകാല ലക്ഷ്യമെന്ന് ടെസ്ല വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നിലവിലെ പദ്ധതികള്‍ പ്രധാനമായും അസംബ്ലിംഗിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നും കമ്പനി പറയുന്നു.

അതേസമയം, ഫിഗര്‍ എഐ കാലിഫോര്‍ണിയയിലെ സാന്‍ ജോസിലുള്ള കേന്ദ്രത്തില്‍ റോബോട്ടുകള്‍ അസംബിള്‍ ചെയ്യുന്നു. അജിലിറ്റി റോബോട്ടിക്‌സ് ഒറിഗണിലെ സേലത്തിലുള്ള ഫാക്ടറിയില്‍ പ്രതിവര്‍ഷം 10,000 റോബോട്ടുകള്‍ നിര്‍മിക്കാനുള്ള ശേഷിയോടെയാണ് പ്രവര്‍ത്തിക്കുന്നത്.