അമേരിക്കയില്‍ സ്‌കൈഡൈവിംഗ് വിമാനാപകടം: മലയാളി യുവ ടെക്കി ഉള്‍പ്പെടെ 12 പേര്‍ മരിച്ചു

അമേരിക്കയില്‍ സ്‌കൈഡൈവിംഗ് വിമാനാപകടം: മലയാളി യുവ ടെക്കി ഉള്‍പ്പെടെ 12 പേര്‍ മരിച്ചു


വാഷിംഗ്ടണ്‍: മിസ്സൗറിയില്‍ സ്‌കൈഡൈവിംഗിന് ഉപയോഗിച്ചിരുന്ന ചെറിയ വിമാനം തകര്‍ന്നുവീണ് മലയാളിയായ യുവ സാങ്കേതിക വിദഗ്ധന്‍ ഉള്‍പ്പെടെ 12 പേര്‍ മരിച്ചു. 24 വയസ്സുകാരനായ സായി കാര്‍ത്തിക് വര്‍മ ദത്ലയാണ് അപകടത്തില്‍ മരിച്ച മലയാളി. കാന്‍സസ് സിറ്റിയില്‍ നിന്ന് ഏകദേശം 80 മൈല്‍ തെക്കായി സ്ഥിതി ചെയ്യുന്ന ബേറ്റ്‌സ് കൗണ്ടിയിലെ ബട്ട്‌ലര്‍ മെമ്മോറിയല്‍ വിമാനത്താവളത്തിന് സമീപമാണ് ദുരന്തമുണ്ടായത്.

ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ പ്രകാരം കാന്‍സസ് സിറ്റി മെട്രോപൊളിറ്റന്‍ മേഖലയിലെ സാങ്കേതിക വിദഗ്ധനായിരുന്നു സായി കാര്‍ത്തിക് വര്‍മ ദത്ല. അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് സെന്‍ട്രല്‍ മിസ്സൗറിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം ആരോഗ്യ സാങ്കേതികവിദ്യാ മേഖലയിലായിരുന്നു ജോലി ചെയ്തിരുന്നത്.

നിലവില്‍ അഡ്വെന്റ് ഹെല്‍ത്തില്‍ ജോലി ചെയ്തുവരികയായിരുന്ന അദ്ദേഹം മുമ്പ് ക്യാപ്‌ജെമിനിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ക്ലൗഡ് മൈഗ്രേഷന്‍, ഓട്ടോമേഷന്‍, സോഫ്റ്റ്വെയര്‍ വിന്യാസം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ദത്ല, ഉന്നതപഠനത്തിനായി അമേരിക്കയിലേക്ക് പോയശേഷം ശ്രദ്ധേയമായ കരിയര്‍ വളര്‍ത്തിയെടുത്തിരുന്നു.

അപകടത്തില്‍ അമേരിക്കന്‍ പാരച്യൂട്ട് അസോസിയേഷന്റെ ടെക്നോളജി ഡയറക്ടറായ ജെന്‍ ഷാര്‍പ്പും മരിച്ചതായി സംഘടന സ്ഥിരീകരിച്ചു.

ബട്ട്‌ലര്‍ മെമ്മോറിയല്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിനു തൊട്ടുപിന്നാലെയാണ് 2010 മോഡല്‍ പസഫിക് എയറോസ്‌പേസ് 750എക്‌സ്എല്‍ വിമാനം തകര്‍ന്നുവീണത്. പൈലറ്റും 11 സ്‌കൈഡൈവര്‍മാരും ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 12 പേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

പറന്നുയര്‍ന്നതിന് പിന്നാലെ അജ്ഞാത കാരണങ്ങളാല്‍ വിമാനം തിരികെ വിമാനത്താവളത്തിലേക്ക് മടങ്ങാന്‍ ശ്രമിച്ചതായി ഫെഡറല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട വിമാനം വിമാനത്താവള പരിസരത്തെ വയലിലേക്ക് പതിച്ച് തീപിടിക്കുകയായിരുന്നു.

ദൃക്‌സാക്ഷികളുടെ മൊഴിപ്രകാരം ഏകദേശം 100 അടി ഉയരത്തിലായിരിക്കെ വിമാനം പെട്ടെന്ന് ഇടത്തോട്ട് തിരിഞ്ഞ ശേഷം തകര്‍ന്നുവീഴുകയായിരുന്നു. വിമാനത്തിന് ശക്തി നഷ്ടപ്പെടുന്നതായി തോന്നിയതായും അടിയന്തര ലാന്‍ഡിംഗിനായി സമീപ ഹൈവേയിലേക്ക് എത്തിക്കാന്‍ പൈലറ്റ് ശ്രമിച്ചിരിക്കാമെന്നും ബട്ട്‌ലര്‍ മെമ്മോറിയല്‍ വിമാനത്താവളത്തിന്റെ ആക്ടിങ് മാനേജര്‍ ഡെന്നിസ് ജേക്കബ്‌സ് പറഞ്ഞു.

അപകടകാരണങ്ങള്‍ സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്ന് അമേരിക്കന്‍ ദേശീയ ഗതാഗത സുരക്ഷാ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ മൈക്കല്‍ ഗ്രഹാം അറിയിച്ചു. സാക്ഷിമൊഴികളും ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ശേഖരിച്ചുവരികയാണെന്നും അപകടത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാക്കാന്‍ ഇനിയും സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാണിജ്യ വിമാനങ്ങളില്‍ ഉപയോഗിക്കുന്നതുപോലുള്ള 'ബ്ലാക്ക് ബോക്‌സ്' ഈ വിമാനത്തിലില്ലായിരുന്നു. എന്നാല്‍ അപകടത്തെക്കുറിച്ചുള്ള സൂചനകള്‍ ലഭ്യമാക്കാന്‍ കഴിയുന്ന മറ്റ് ഉപകരണങ്ങള്‍ കണ്ടെത്താന്‍ അന്വേഷണ സംഘം ശ്രമിക്കുന്നുണ്ട്.

സ്‌കൈഡൈവിംഗിനായി പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ഒറ്റ എന്‍ജിനുള്ള ടര്‍ബോപ്രോപ്പ് വിമാനമാണ് പസഫിക് എയറോസ്‌പേസ് 750എക്‌സ്എല്‍. ചെറിയ റണ്‍വേകളില്‍ നിന്ന് വേഗത്തില്‍ പറന്നുയര്‍ന്ന് പാരച്യൂട്ട് ചാടലിന് ആവശ്യമായ ഉയരത്തിലെത്താന്‍ കഴിയുന്നതിനാല്‍ സ്‌കൈഡൈവിംഗ് രംഗത്ത് ഈ മോഡല്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

2010ല്‍ നിര്‍മ്മിച്ച ഈ വിമാനം അപകടത്തിന് മുമ്പുള്ള ദിവസങ്ങളില്‍ ഒന്‍പത് വിജയകരമായ സര്‍വീസുകള്‍ നടത്തിയിരുന്നുവെന്നും ഞായറാഴ്ച രാവിലെ മാത്രം രണ്ട് തവണ സുരക്ഷിതമായി പറന്നിറങ്ങിയിരുന്നുവെന്നും ഡിജിറ്റല്‍ ഫ്‌ളൈറ്റ് ട്രാക്കിങ് സ്ഥാപനമായ ഫ്‌ളൈറ്റ്അവെയറിന്റെ രേഖകള്‍ വ്യക്തമാക്കുന്നു.