സാള്‍ട്ട് ലേക്ക് സിറ്റിയിലെ നോ കിംഗ്‌സ് മാര്‍ച്ചില്‍ വെടിവെയ്പ്; മൂന്നുപേര്‍ പിടിയില്‍

സാള്‍ട്ട് ലേക്ക് സിറ്റിയിലെ നോ കിംഗ്‌സ് മാര്‍ച്ചില്‍ വെടിവെയ്പ്; മൂന്നുപേര്‍ പിടിയില്‍


സാള്‍ട്ട് ലേക്ക് സിറ്റി: 'നോ കിംഗ്‌സ്' പ്രകടനത്തിനിടെയുണ്ടായ വെടിവെയ്പിനെ തുടര്‍ന്ന് മൂന്നുപേര്‍ കസ്റ്റഡിയിലായതായി സാള്‍ട്ട് ലേക്ക് സിറ്റി പൊലീസ് അറിയിച്ചു. 

പതിനായിരത്തോളം പേര്‍ പങ്കെടുത്ത ഡൗണ്‍ടൗണ്‍ മാര്‍ച്ചിനിടെയാണ് വെടിവെയ്പുണ്ടായതെന്ന് സാള്‍ട്ട് ലേക്ക് സിറ്റി പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് പറയുന്നു. ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയപ്പോള്‍ ഒരാളെ വെടിയേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇയാളെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ദൃക്സാക്ഷികളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വെടിവയ്പ്പില്‍ ഉള്‍പ്പെട്ട ഒരാളെ പൊലീസ് പിന്തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അയാള്‍ക്കും വെടിയേറ്റിരുന്നു. അയാളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നാലെ സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടുപേരെ കൂടി കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് അറിയിച്ചു. 

വെടിവയ്പ്പ് രാഷ്ട്രീയ പ്രേരിതമാണോ അതോ മറ്റെന്തെങ്കിലുമാണോ എന്ന് പറയാനായിട്ടില്ലെന്ന് പൊലീസ് മേധാവി ബ്രയാന്‍ റെഡ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അസോസിയേറ്റഡ് പ്രസ് പ്രകാരം, വെടിവെയ്പ്പ് നടത്തിയയാള്‍ പ്രകടനക്കാരോടൊപ്പം നടക്കുന്നതായി കണ്ടിരുന്നു. വെടിവയ്പ്പിന് മുമ്പ് പ്രകടനം സമാധാനപരമായിരുന്നുവെന്ന് പൊലീസ് പറയുന്നു.

വെടിവയ്പ്പിന്റെയും അതിനു തൊട്ടുപിന്നാലെയുള്ള നിമിഷങ്ങളുടെയും വീഡിയോകളും ഫോട്ടോകളും കൈവശമുള്ളവര്‍ അവ ഓണ്‍ലൈനില്‍ സമര്‍പ്പിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. 

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ശനിയാഴ്ച യൂട്ടായില്‍ നടന്ന ഒരു ഡസനോളം പ്രകടനങ്ങളില്‍ ഒന്നായിരുന്നു സാള്‍ട്ട് ലേക്ക് സിറ്റിയിലെ 'നോ കിംഗ്‌സ്' മാര്‍ച്ച്. ഫിലാഡല്‍ഫിയ, ന്യൂയോര്‍ക്ക്, ഹ്യൂസ്റ്റണ്‍, ലോസ് ഏഞ്ചല്‍സ് തുടങ്ങി രാജ്യത്തുടനീളം പ്രകടനങ്ങള്‍ നടന്നിരുന്നു.