കൃത്രിമബുദ്ധി (എഐ) തൊഴിൽ രംഗത്ത് വൻ മാറ്റങ്ങൾ വരുത്തുന്ന സാഹചര്യത്തിൽ, ജീവനക്കാർക്ക് കൂടുതൽ പരിശീലനം നൽകുന്ന കമ്പനികൾക്ക് സർക്കാരുകൾ നികുതി ഇളവുകൾ നൽകണമെന്ന് സാമ്പത്തിക വിദഗ്ദ്ധൻ രഘുറാം രാജൻ നിർദ്ദേശിച്ചു. എഐ മൂലം ഉണ്ടാകുന്ന തൊഴിൽ നഷ്ടം പരിമിതപ്പെടുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി.
എഐ തൊഴിലവസരങ്ങളെ ബാധിക്കുന്നത് കുറയ്ക്കാൻ കമ്പനികൾക്ക് എന്ത് ചെയ്യാനാകും എന്ന് വ്യക്തമാക്കി പ്രൊജക്റ്റ് സിൻഡിക്കേറ്റിൽ എഴുതിയ ലേഖനത്തിലാണ് മുൻ ആർബിഐ ഗവർണറുടെ ഈ നിരീക്ഷണം. സാങ്കേതികവിദ്യ അതിവേഗം വളരുമ്പോൾ തൊഴിലാളികളുടെ പുനഃപരിശീലനവും അവരെ നിലനിർത്തുന്നതും ഏറെ പ്രധാനമാണെന്ന് അദ്ദേഹം ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച ഈ ലേഖനത്തിൽ വാദിക്കുന്നു.
പുതിയ തൊഴിലവസരങ്ങളും അതിനായി തൊഴിലാളികൾക്ക് ആവശ്യമായ നൈപുണ്യങ്ങളും തിരിച്ചറിയാൻ കമ്പനികൾക്കാണ് ഏറ്റവും കൂടുതൽ കഴിവുള്ളത്. അതിനാൽ പുനഃപരിശീലനത്തിൽ കമ്പനികൾ തന്നെ കേന്ദ്ര പങ്കുവഹിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രവർത്തിക്കുന്നതെങ്ങനെ?
രഘുറാം രാജന്റെ നിർദ്ദേശപ്രകാരം, തൊഴിലാളികൾക്ക് നൽകുന്ന അധിക പരിശീലനത്തിന് സർക്കാരുകൾക്ക് നികുതി ഇളവ് നൽകാം. പരിശീലനം ലഭിച്ച ജീവനക്കാരൻ ജോലിയിൽ തുടരുന്ന ഓരോ വർഷവും ഈ നികുതി ആനുകൂല്യത്തിന്റെ മൂന്നിലൊന്ന് വീതം കമ്പനിക്ക് ഉപയോഗിക്കാൻ സാധിക്കും. എങ്കിലും, ഈ ആനുകൂല്യം അവസാനം പരിശീലനം നൽകിയ കമ്പനിക്ക് മാത്രം പരിമിതപ്പെടുത്തേണ്ടതില്ല.
എ.ഐ ഉപയോഗിക്കുന്ന കമ്പനികൾക്ക് മാത്രമായി ഈ നയം നടപ്പിലാക്കാൻ സർക്കാരുകൾ ആഗ്രഹിക്കുന്നുവെങ്കിൽ, കമ്പനികൾ ഉപയോഗിക്കുന്ന എ.ഐ ടോക്കണുകൾക്ക് (AI tokens) ചുമത്തുന്ന നികുതി കുറയ്ക്കാൻ മാത്രം ഈ ഇളവുകൾ ഉപയോഗിക്കാൻ അനുമതി നൽകാം.
കൂടാതെ, നികുതി സമ്പ്രദായം കാരണം കമ്പനികൾ മനുഷ്യ വിഭവശേഷിയേക്കാൾ എ.ഐയോട് താല്പര്യം കാണിക്കുന്നുണ്ടോ എന്നും സർക്കാരുകൾ പരിശോധിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഉദാഹരണത്തിന്, ഒരു അമേരിക്കൻ കമ്പനി ഓരോ തൊഴിലാളിക്കും സോഷ്യൽ സെക്യൂരിറ്റി അടയ്ക്കേണ്ടതുണ്ട്, എന്നാൽ എഐ ഉപയോഗിക്കുമ്പോൾ അത്തരം ബാധ്യതകളില്ല.
എഐ ഉപയോഗത്തിന് നികുതി ചുമത്തണം
മനുഷ്യ അധ്വാനവും എഐയും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനായി, കമ്പനികൾ ഉപയോഗിക്കുന്ന എ.ഐ ടോക്കണുകൾക്ക് നികുതി ഏർപ്പെടുത്താമെന്ന് രാജൻ പറഞ്ഞു. എഐ സാങ്കേതികവിദ്യയുടെ വളർച്ചയെ തടസ്സപ്പെടുത്താത്ത രീതിയിൽ വേണം നികുതി നിരക്ക് ശ്രദ്ധാപൂർവ്വം കണക്കാക്കാൻ. തുടക്കത്തിൽ കുറഞ്ഞ നിരക്കിൽ നികുതി ചുമത്തുകയും സർക്കാരുകൾക്ക് കൂടുതൽ പരിചയം ലഭിക്കുന്നതിനനുസരിച്ച് നിരക്ക് വർദ്ധിപ്പിക്കുകയും ചെയ്യാം.
ആഭ്യന്തര എഐ സേവന ദാതാക്കൾക്കുള്ള പേയ്‌മെന്റുകൾ എളുപ്പത്തിൽ ട്രാക്ക് ചെയ്യാൻ സാധിക്കുമെങ്കിലും, വിദേശ എ.ഐ സേവന ദാതാക്കളെക്കൂടി നികുതി വലയിലാക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
എഐ വ്യാപനവും തൊഴിലവസരങ്ങളും
എഐ മൂലമുള്ള തൊഴിൽ നഷ്ടം ഒഴിവാക്കാനാവാത്തതാണെങ്കിലും, അതിന്റെ വേഗത, വ്യാപ്തി, ബാധിക്കപ്പെടുന്ന മേഖലകൾ എന്നിവ ഇപ്പോഴും വ്യക്തമല്ലെന്ന് രാജൻ പറഞ്ഞു. ഓരോ കമ്പനികളും എത്ര വേഗത്തിൽ ഈ സാങ്കേതികവിദ്യ സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇത്.
നിലവിലുള്ള ജോലിരീതികളിലേക്ക് എഐ സംയോജിപ്പിക്കുന്നതിലെ പ്രയാസങ്ങളും ഉയർന്ന ചിലവുകളുമാണ് എഐ വ്യാപനത്തിന് ഇപ്പോൾ തടസ്സമാകുന്നത്. പല വൻകിട കമ്പനികളും കൂടുതൽ വ്യക്തത ലഭിക്കുന്നതിനായി പരീക്ഷണാടിസ്ഥാനത്തിൽ മാത്രം എഐ ഉപയോഗിക്കുകയും പുതിയ ആളുകളെ എടുക്കുന്നതോ പിരിച്ചുവിടുന്നതോ തൽക്കാലം നീട്ടിവെക്കുകയുമാണ് ചെയ്യുന്നത്.
എന്നിരുന്നാലും തൊഴിൽ രംഗത്തെ ഭാവിയെക്കുറിച്ച് പൂർണ്ണമായും ആശങ്കപ്പെടേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. കമ്പനികൾ നിലവിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും നിർമ്മിക്കുന്നത് തുടരുകയാണെങ്കിൽ, വിരസമായ ജോലികൾ ഒഴിവാക്കാനും മനുഷ്യർക്ക് ചെയ്യാൻ പ്രയാസമുള്ള കാര്യങ്ങളിൽ സഹായിക്കാനും എഐക്ക് സാധിക്കും. ഇത് ജോലികൾ കൂടുതൽ കാര്യക്ഷമമാക്കും. എഐ നടപ്പിലാക്കുന്നത് മേൽനോട്ടം വഹിക്കുന്ന തരം പുതിയ തസ്തികകളും രൂപപ്പെടാം.
എഐ നൽകുന്ന ഉൽപ്പാദനക്ഷമത കമ്പനികൾക്ക് കുറഞ്ഞ ചിലവിൽ കൂടുതൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ അവസരമൊരുക്കും. ഇത് വില കുറയ്ക്കാനും വിൽപ്പന കൂട്ടാനും സഹായിച്ചേക്കാം. 'ജെവോൺസ് ഇഫക്ട്' (Jevons effect) ചൂണ്ടിക്കാട്ടി, ഇത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ട് പ്രധാനം?
തൊഴിലവസരങ്ങൾക്കായി സംരംഭകർ ആളുകളെ നിയമിക്കേണ്ടി വരുന്ന മേഖലകളിലെ ചിലവ് കുറച്ചുകൊണ്ട് പുതിയ ബിസിനസുകൾക്ക് എഐ വഴിയൊരുക്കുമെന്ന് രാജൻ പറഞ്ഞു. വെബ് പ്രോഗ്രാമിംഗിനും അക്കൗണ്ടിംഗിനുമായി ആളുകളെ നിയമിക്കുന്നതിന് പകരം എഐ ഉപയോഗിക്കാൻ സാധിക്കുന്ന പുതിയ സംരംഭകന്റെ ഉദാഹരണം അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇടത്തരം കഴിവുകളുള്ള തൊഴിലാളികൾക്ക് ഉയർന്ന നിലവാരത്തിലുള്ള നൈപുണ്യങ്ങൾ കൈവരിക്കാനും എഐ സഹായിക്കും. ഒരു നഴ്സിംഗ് പ്രാക്ടീഷണർ രോഗനിർണ്ണയത്തിനും ചികിത്സയ്ക്കുമായി മെഡിക്കൽ എഐ ഉപയോഗിക്കുന്നത് ചൂണ്ടിക്കാണിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ ഡേവിഡ് ഓട്ടറുടെ ഉദാഹരണം രാജൻ ഇവിടെ പരാമർശിച്ചു.
തൊഴിൽ രംഗത്ത് അനിശ്ചിതത്വം വർദ്ധിക്കുന്ന ഈ സമയത്ത്, ജീവനക്കാരെ പിന്തുണയ്ക്കുന്നു എന്ന നല്ല പേരുള്ള തൊഴിൽ ദാതാക്കൾക്ക് കൂടുതൽ കഴിവുള്ള ഉദ്യോഗാർത്ഥികളെ ലഭിക്കാൻ സാധ്യതയുണ്ട്. അതിനാൽ ഈ മാറ്റത്തിന്റെ ഘട്ടത്തിൽ തൊഴിലാളികളെ പിന്തുണയ്ക്കുന്നത് കമ്പനികൾക്ക് ബിസിനസ്സ് പരമായും ഗുണം ചെയ്യും.
മനുഷ്യർക്ക് നല്ല തൊഴിലവസരങ്ങൾ നൽകാൻ കൂടുതൽ കമ്പനികൾ മുന്നോട്ട് വരുമ്പോൾ, എഐ വഴിയുള്ള ഉൽപ്പാദനക്ഷമത വലിയ സാമ്പത്തിക നേട്ടങ്ങളായി മാറുന്ന ഒരു നല്ല ഭാവി സമൂഹത്തിന് പ്രതീക്ഷിക്കാമെന്നും രാജൻ കൂട്ടിച്ചേർത്തു.
