ടീ ഷര്‍ട്ടില്‍ പ്രതിഷേധം; ട്രംപിന്റെ റാലി തടസ്സപ്പെട്ടു

ടീ ഷര്‍ട്ടില്‍ പ്രതിഷേധം; ട്രംപിന്റെ റാലി തടസ്സപ്പെട്ടു


സൗത്ത് കരോലിന: 'കില്‍ യുവര്‍ ലോക്കല്‍ പീഡോഫൈല്‍' അഥവാ നിങ്ങളുടെ നാട്ടിലെ പീഡോഫൈലിനെ കൊല്ലുക എന്നെഴുതിയ കറുത്ത ഷര്‍ട്ട് ധരിച്ചെത്തിയ പ്രതിഷേധക്കാരനെ വേദിയില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മൈര്‍ട്ടില്‍ ബീച്ചിലെ തെരഞ്ഞെടുപ്പ് റാലിയില്‍ കുറച്ചു നേരം തടസ്സം നേരിട്ടു. 

സൗത്ത് കരോലിനയിലെ റിപ്പബ്ലിക്കന്‍ സെനറ്റ് സ്ഥാനാര്‍ഥി ഡാര്‍ലിന്‍ ഗ്രഹാമിന് പിന്തുണ തേടിയാണ് ട്രംപ് മൈര്‍ട്ടില്‍ ബീച്ചിലെത്തിയത്. അന്തരിച്ച സഹോദരന്‍ ലിന്‍ഡ്‌സി ഗ്രഹാമിന്റെ സെനറ്റ് കാലാവധിയിലെ ശേഷിച്ച കാലം പൂര്‍ത്തിയാക്കിയ ഡാര്‍ലിന്‍ ഗ്രഹാം അടുത്ത പൂര്‍ണ കാലാവധിക്കായി മത്സരിക്കുകയാണ്.

വെള്ളിയാഴ്ച രാത്രി ട്രംപ് പ്രസംഗിക്കുന്നതിനിടെ കറുത്ത ഷര്‍ട്ട് ധരിച്ച ഒരാള്‍ എഴുന്നേറ്റ് എന്തോ വിളിച്ചുപറയുകയായിരുന്നു. ഇയാള്‍ ധരിച്ചിരുന്ന ഷര്‍ട്ടില്‍ വെള്ള അക്ഷരങ്ങളില്‍ 'കില്‍ യുവര്‍ ലോക്കല്‍ പീഡോഫൈല്‍' എന്ന് എഴുതിയിരുന്നു. ഇയാള്‍ വിളിച്ചുപറഞ്ഞത് വ്യക്തമായി കേള്‍ക്കാനായില്ല.

തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരും മൈര്‍ട്ടില്‍ ബീച്ച് കണ്‍വെന്‍ഷന്‍ സെന്റര്‍ ജീവനക്കാരും ചേര്‍ന്ന് ഇയാളെയും റാലിക്കെത്തിയതായി കരുതുന്ന ഒരു സ്ത്രീയെയും കെട്ടിടത്തിന് പുറത്തേക്ക് കൊണ്ടുപോയി.

'അമ്മ ഞങ്ങള്‍ക്കാണ് വോട്ട് ചെയ്യുന്നത്' എന്ന് ട്രംപിന്റെ പരിഹാസം

സംഭവം വീക്ഷിച്ച ട്രംപ് പിന്നീട് ജനക്കൂട്ടത്തോട് പറഞ്ഞു: 'കുഴപ്പമില്ല. ആ വ്യക്തി അമ്മയുടെ അടുത്തേക്ക് വീട്ടിലേക്ക് പോകുകയാണ്. അമ്മ ഞങ്ങള്‍ക്കാണ് വോട്ട് ചെയ്യുന്നതെന്നതിനാല്‍ അവിടെനിന്ന് വഴക്ക് കേള്‍ക്കേണ്ടിവരും.''

'കുഞ്ഞിനെ എന്നേക്കാള്‍ കൂടുതല്‍ സ്‌നേഹിക്കുന്നു'; ലെവിറ്റിനെക്കുറിച്ച് ട്രംപിന്റെ തമാശ

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റിനെയും ട്രംപ് വേദിയിലേക്ക് ക്ഷണിച്ചു. ഓഗസ്റ്റ് അവസാനം വൈറ്റ് ഹൗസ് പദവി ഒഴിയാനിരിക്കുന്ന ലെവിറ്റിന്റെ പ്രവര്‍ത്തനങ്ങളെ ട്രംപ് പ്രശംസിച്ചു.

'ഇന്ന് രാത്രി ഇവിടെ എത്തിയിരിക്കുന്ന ഒരു വനിതയോട് ഞങ്ങളുടെ നന്ദി അറിയിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ അവിശ്വസനീയമായ ജോലിയാണ് ചെയ്തത്,' ട്രംപ് പറഞ്ഞു.

ലെവിറ്റിന് അടുത്തിടെ കുഞ്ഞ് പിറന്ന കാര്യം പരാമര്‍ശിച്ച ട്രംപ്, തനിക്കറിയാന്‍ കഴിഞ്ഞത് ലെവിറ്റ് ഡൊണാള്‍ഡ് ട്രംപിനെക്കാള്‍ കുഞ്ഞിനെ കൂടുതല്‍ സ്‌നേഹിക്കുന്നുവെന്നാണ് എന്നും തമാശയായി പറഞ്ഞു.

വൈറ്റ് ഹൗസ് പദവി ഒഴിഞ്ഞ ശേഷവും ലെവിറ്റ് തന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച് തുടരുമെന്നും അതോടൊപ്പം രണ്ട് കുട്ടികളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുമെന്നും ട്രംപ് പറഞ്ഞു.

ട്രംപിന് നന്ദി അറിയിച്ച ലെവിറ്റ്, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായിരുന്ന കാലയളവ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയായിരുന്നുവെന്ന് പറഞ്ഞു.

മെയ് മാസമാണ് ലെവിറ്റ് രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനായി വൈറ്റ് ഹൗസ് പദവി ഒഴിയുമെന്ന് ഓഗസ്റ്റ് 12ന് അവര്‍ പ്രഖ്യാപിച്ചിരുന്നു. ഭരണകൂടം വിട്ടശേഷം ട്രംപുമായി ബന്ധമുള്ള സൂപ്പര്‍ പാക് (പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി) ആയ മാഗയില്‍ ചേരുമെന്ന് എയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമ പ്രവര്‍ത്തകരോട് അവര്‍ വ്യക്തമാക്കിയിരുന്നു.

ഡാര്‍ലിന്‍ ഗ്രഹാമിന് പിന്തുണ തേടി ട്രംപ്

സൗത്ത് കരോലിനയിലെ റിപ്പബ്ലിക്കന്‍ സെനറ്റ് പ്രൈമറി റണ്‍ഓഫിലേക്കും ട്രംപിന്റെ മൈര്‍ട്ടില്‍ ബീച്ച് റാലി ശ്രദ്ധ കേന്ദ്രീകരിച്ചു. ഡാര്‍ലിന്‍ ഗ്രഹാമിന് വോട്ട് ചെയ്യണമെന്ന് ട്രംപ് അനുയായികളോട് അഭ്യര്‍ഥിച്ചു.

ചൊവ്വാഴ്ച നടക്കുന്ന റിപ്പബ്ലിക്കന്‍ റണ്‍ഓഫില്‍ ഗ്രഹാം പ്രതിനിധി റാല്‍ഫ് നോര്‍മനെ നേരിടും. മത്സരത്തില്‍ വിജയിക്കുന്നയാള്‍ നവംബറില്‍ നടക്കുന്ന സെനറ്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകും.

ഗ്രഹാമിന് അനുകൂലമായി വോട്ട് ചെയ്യാന്‍ ട്രംപ് ആവര്‍ത്തിച്ച് ജനങ്ങളോട് ആവശ്യപ്പെട്ടു. താന്‍ തന്നെയാണ് ബാലറ്റില്‍ മത്സരിക്കുന്നതെന്ന് കരുതി വോട്ട് ചെയ്യണമെന്നും അദ്ദേഹം അനുയായികളോട് പറഞ്ഞു.