ഓപ്പറേഷന്‍ എപിക് ഫ്യൂറി അവസാനിച്ചു; തുടര്‍ച്ചയായ ആക്രമണങ്ങള്‍ ഇനി ഇല്ലെന്ന് റൂബിയോ

ഓപ്പറേഷന്‍ എപിക് ഫ്യൂറി അവസാനിച്ചു; തുടര്‍ച്ചയായ ആക്രമണങ്ങള്‍ ഇനി ഇല്ലെന്ന് റൂബിയോ


വാഷിങ്ടണ്‍: ഇറാനെതിരായ അമേരിക്കയുടെ സൈനിക നടപടി വിജയകരമായി പൂര്‍ത്തിയായെന്നും അതിന്റെ ഭാഗമായി നടത്തിയിരുന്ന തുടര്‍ച്ചയായ വ്യോമാക്രമണങ്ങള്‍ അവസാനിപ്പിച്ചതായും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിയിച്ചു.

അമേരിക്കന്‍ ജനപ്രതിനിധി സഭയുടെ വിദേശകാര്യ സമിതി യോഗത്തില്‍ സംസാരിക്കവെയാണ് റൂബിയോ ഇക്കാര്യം വ്യക്തമാക്കിയത്. ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ ദിന ടൈറ്റസ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം പ്രതികരിച്ചത്. 

ഇറാന്റെ പ്രതിരോധ വ്യവസായ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുക, മിസൈല്‍ വിക്ഷേപണ സംവിധാനങ്ങളുടെ എണ്ണം ഗണ്യമായി കുറയ്ക്കുക, ഡ്രോണ്‍ ശേഖരങ്ങള്‍ നശിപ്പിക്കുക എന്നിവയായിരുന്നു സൈനിക നടപടിയുടെ പ്രധാന ലക്ഷ്യങ്ങളെന്ന് റൂബിയോ വ്യക്തമാക്കി.

അവശേഷിച്ചിരുന്ന വ്യോമസേനയെയും പരമ്പരാഗത നാവികസേനയെയും പ്രവര്‍ത്തനരഹിതമാക്കിയതായും ഈ ലക്ഷ്യങ്ങളെല്ലാം കൈവരിച്ചതിനെയാണ് തങ്ങള്‍ വിജയം എന്ന് വിശേഷിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹോര്‍മുസ് കടലിടുക്കിന് സമീപം അമേരിക്കന്‍, ഇറാനിയന്‍ സൈനിക വിഭാഗങ്ങള്‍ തമ്മില്‍ നടന്ന പുതിയ ഏറ്റുമുട്ടലുകളെക്കുറിച്ചും റൂബിയോ വിശദീകരിച്ചു. അവ ആക്രമണാത്മകമല്ലെന്നും പ്രതിരോധ നടപടികളുടെ ഭാഗമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇറാന്‍ ആക്രമണം നടത്താത്ത പക്ഷം അമേരിക്കയും തിരിച്ചാക്രമണം നടത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാനുമായി നടക്കുന്ന ചര്‍ച്ചകളില്‍ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്ന് ഉയര്‍ന്ന തോതില്‍ സമ്പുഷ്ടമാക്കിയ യുറേനിയം ശേഖരങ്ങളുടെ ഭാവിയാണെന്നും റൂബിയോ പറഞ്ഞു.

ആയുധനിര്‍മാണത്തിന് സമീപമുള്ള നിലവാരത്തില്‍ സമ്പുഷ്ടമാക്കിയ യുറേനിയം അമേരിക്കയ്ക്ക് കൈമാറുക, ആണവ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക, ഹോര്‍മുസ് കടലിടുക്ക് എല്ലാ രാജ്യങ്ങളുടെയും കപ്പലുകള്‍ക്ക് തുറന്നുകൊടുക്കുക എന്നിവയാണ് വാഷിങ്ടണിന്റെ പ്രധാന ആവശ്യങ്ങള്‍.

ഇരുപക്ഷവും കൈമാറിയ രേഖകളില്‍ ഈ വിഷയങ്ങള്‍ വ്യക്തമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഇറാന്റെ അന്തിമ അംഗീകാരം ലഭിച്ചിട്ടല്ലെന്ന് റൂബിയോ വ്യക്തമാക്കി.