വാഷിംഗ്ടൺ: ലോഡ് ചെയ്ത ഷോട്ട്ഗണ്ണുമായി യു.എസ്. ക്യാപിറ്റോൾ കെട്ടിടത്തിലേക്ക് ഓടിയെത്തിയ 18കാരനെ യു.എസ്. ക്യാപിറ്റോൾ പൊലീസ് അറസ്റ്റ് ചെയ്തു. ജോർജിയയിലെ സ്മിർന സ്വദേശിയായ കാർട്ടർ കാമാച്ചോയാണ് പിടിയിലായത്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ്, വെളുത്ത നിറത്തിലുള്ള മെഴ്‌സിഡസ് എസ്‌യുവി പാർക്ക് ചെയ്ത ശേഷം ക്യാപിറ്റോളിലേക്കാണ് ഇയാൾ ഓടിയെത്തിയതെന്ന് പൊലീസ് ചീഫ് മൈക്കിൾ സുള്ളിവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഉദ്യോഗസ്ഥർ ആയുധം താഴെയിടാൻ നിർദേശിച്ചതോടെ ഇയാൾ ഉടൻ അനുസരിക്കുകയും നിലത്ത് കിടന്ന് കീഴടങ്ങുകയും ചെയ്തു.
കാമാച്ചോയുടെ കൈവശം അധിക വെടിയുണ്ടകളും ടാക്ടിക്കൽ വസ്ത്രങ്ങളും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വാഹനത്തിൽനിന്ന് കെവ്‌ലാർ ഹെൽമറ്റും ഗ്യാസ് മാസ്‌കും കണ്ടെത്തി. സംഭവത്തിന് പിന്നാലെ പ്രദേശം ഒഴിപ്പിച്ചെങ്കിലും പിന്നീട് വീണ്ടും തുറന്നു.
സംഭവത്തിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമല്ല. മറ്റ് പ്രതികളോ തുടർഭീഷണിയോ ഇല്ലെന്ന് പൊലീസ് അറിയിച്ചു. കോൺഗ്രസ് ഇരുസഭകളും ഈ ആഴ്ച അവധിയിലാണ്.
ലൈസൻസില്ലാതെ തോക്ക് കൈവശം വച്ചത്, രജിസ്‌ട്രേഷൻ ഇല്ലാത്ത ആയുധവും വെടിയുണ്ടകളും കൈവശം വച്ചത് ഉൾപ്പെടെയുള്ള കുറ്റങ്ങളിലാണ് അറസ്റ്റ്. അഭിഭാഷക വിവരം ഉടൻ ലഭ്യമായില്ല.
ഷോട്ട്ഗണ്ണുമായി ക്യാപിറ്റോളിലേക്ക് ഓടിയ യുവാവ് പിടിയിൽ
