ട്രംപിനെതിരെ ആദ്യമേയര്‍ പ്രസംഗം; 'സ്ഥാപിത സംവിധാനത്തില്‍ വഞ്ചിക്കപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കും' -മാംദാനി

ട്രംപിനെതിരെ ആദ്യമേയര്‍ പ്രസംഗം; 'സ്ഥാപിത സംവിധാനത്തില്‍ വഞ്ചിക്കപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കും'  -മാംദാനി


ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റിയുടെ മേയറായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ നടത്തിയ ആദ്യ പ്രസംഗത്തില്‍ റിപ്പബ്ലിക്കന്‍ നേതൃത്വത്തെയും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഡെമോക്രാറ്റിക് നേതാവ് സൊഹ്‌റാന്‍ ക്വാമെ മാംദാനി. 'സ്ഥാപിത സംവിധാനത്തില്‍ വഞ്ചിതരായവര്‍ക്കൊപ്പം നില്‍ക്കുക' എന്നതാണ് തന്റെ ഭരണത്തിന്റെ മുഖമുദ്രയെന്ന് പ്രഖ്യാപിച്ച മാംദാനി, തൊഴിലാളികള്‍ക്കും സംരക്ഷണമില്ലാത്തവര്‍ക്കും അര്‍ഹമായ് നല്‍കുന്നതിനുള്ള പ്രതീക്ഷകള്‍ കുറയ്ക്കില്ലെന്നും ഉറപ്പുനല്‍കി. സിറ്റി ഹാളിന് പുറത്ത് ആയിരങ്ങള്‍ സാക്ഷിയായ ചടങ്ങില്‍ സംസാരിച്ച അദ്ദേഹം, ന്യൂയോര്‍ക്ക് സിറ്റിയെ 'വ്യാപകവും ധൈര്യവുമുള്ള' ഭരണത്തിലേക്ക് നയിക്കുമെന്നും നഗരത്തിന്റെ ജീവിതച്ചെലവ് കുറയ്ക്കുന്ന അജണ്ടയ്ക്ക് മുന്‍ഗണന നല്‍കുമെന്നും പറഞ്ഞു. 'ഇടതുപക്ഷത്തിന് ഭരിക്കാനാകുമോ, ജനങ്ങളെ പീഡിപ്പിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകുമോ എന്നതാണ് അവര്‍ ചോദിക്കുന്നത്. ലോകത്തിന് മാതൃകയാകുന്ന രീതിയില്‍ നാം അത് തെളിയിക്കും,' എന്ന് 34 വയസ്സുകാരനായ മേയര്‍ പറഞ്ഞു. 
24 മിനിറ്റ് നീണ്ട പ്രസംഗത്തില്‍, 'ഇന്ന് മുതല്‍ നാം ധൈര്യത്തോടെ ഭരണത്തിലേര്‍പ്പെടും'  എന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ച മാംദാനി, തൊഴിലാളിവര്‍ഗത്തിന്റെയും അവഗണിക്കപ്പെട്ടവരുടെയും ജീവിതത്തില്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്വം പുനര്‍നിര്‍വചിക്കുമെന്ന് വ്യക്തമാക്കി.