എപ്സ്റ്റീന്‍ ഫയലുകള്‍ പൂര്‍ണ്ണമായി പുറത്തുവിട്ടില്ല : ബോണ്ടിക്കെതിരെ നിയമനടപടി ഭീഷണിയുമായി ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും

എപ്സ്റ്റീന്‍ ഫയലുകള്‍ പൂര്‍ണ്ണമായി പുറത്തുവിട്ടില്ല : ബോണ്ടിക്കെതിരെ നിയമനടപടി ഭീഷണിയുമായി ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും


വാഷിംഗ്ടണ്‍: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകള്‍ പൂര്‍ണ്ണമായി പുറത്തുവിടുന്നതില്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് പരാജയപ്പെട്ടെന്ന ആരോപണവുമായി യുഎസ് കോണ്‍ഗ്രസില്‍ കടുത്ത പ്രതിഷേധം. എപ്സ്റ്റീന്‍ ഫയലുകളുടെ അപൂര്‍ണ്ണമായ വെളിപ്പെടുത്തലിനെതിരെ അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയെയും ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിനെയും നിയമനടപടിക്ക് വിധേയരാക്കാന്‍ ഡെമോക്രാറ്റ്-റിപ്പബ്ലിക്കന്‍ നേതാക്കള്‍ നീക്കം തുടങ്ങി.

എപ്സ്റ്റീന്‍ ഫയല്‍സ് ട്രാന്‍സ്പാരന്‍സി ആക്ട് പ്രകാരം വെള്ളിയാഴ്ചയ്ക്കകം എല്ലാ രേഖകളും പുറത്തുവിടണമെന്ന് നിര്‍ദേശം ഉണ്ടായിരുന്നിട്ടും, ആയിരക്കണക്കിന് ഫയലുകള്‍ റെഡാക്ഷനുകളോടെ മാത്രമാണ് പുറത്തുവിട്ടതെന്ന് വിമര്‍ശകര്‍ ആരോപിച്ചു. ഇതിനെ തുടര്‍ന്നാണ് സെനറ്റ് മൈനോറിറ്റി ലീഡര്‍ ചക്ക് ഷുമര്‍ നിയമനടപടി ആരംഭിക്കാന്‍ സെനറ്റിനെ നിര്‍ബന്ധിക്കുന്ന പ്രമേയം അവതരിപ്പിച്ചത്.

'കോണ്‍ഗ്രസ് പാസാക്കിയ നിയമം വ്യക്തമാണ്-എപ്സ്റ്റീന്‍ ഫയലുകള്‍ പൂര്‍ണ്ണമായി പുറത്തുവിടണം. എന്നാല്‍ ട്രംപ് ഭരണകൂടത്തിന്റെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് തെളിവുകള്‍ മറച്ചുവെക്കുകയാണ്,' ഷുമര്‍ ആരോപിച്ചു. ഇത് നിയമലംഘനമാണെന്നും ഭരണകൂടത്തെ ഉത്തരവാദിത്വത്തിലേക്ക് കൊണ്ടുവരേണ്ടത് സെനറ്റിന്റെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഡെമോക്രാറ്റ് പ്രതിനിധി റോ ഖന്നയും റിപ്പബ്ലിക്കന്‍ പ്രതിനിധി തോമസ് മാസിയും അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിക്കെതിരെ 'ഇന്‍ഹെറന്റ് കണ്ടംപ്റ്റ്' നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചു. ഹൗസ് മടങ്ങിവരുന്ന ജനുവരിയില്‍ പ്രിവിലേജ്ഡ് റെസല്യൂഷനായി ഇത് അവതരിപ്പിക്കാനാണ് നീക്കം. പ്രമേയം പാസായാല്‍ ബോണ്ടിയുടെ അറസ്റ്റിലേക്ക് പോലും ഇത് നയിക്കാമെന്നതാണ് നിയമപരമായ വിശദീകരണം. എന്നാല്‍ ഹൗസില്‍ ഇത് വിജയിക്കുമോ എന്നത് വ്യക്തമല്ല.

'എപ്സ്റ്റീന്‍ ഇരകള്‍ക്ക് നീതി ഉറപ്പാക്കാനുള്ള ഏറ്റവും വേഗത്തിലുള്ള മാര്‍ഗമാണ് ഇന്‍ഹെറന്റ് കണ്ടംപ്റ്റ്,' മാസി വ്യക്തമാക്കി. ഖന്നയും ഇതേ നിലപാട് ആവര്‍ത്തിച്ചു. 'ഇതിന് സെനറ്റിന്റെ അംഗീകാരം ആവശ്യമില്ല. ബോണ്ടി ഓരോ ദിവസം രേഖകള്‍ പുറത്തുവിടാതെ വൈകിക്കുന്നതിനും പിഴ ചുമത്താം,' ഖന്ന പറഞ്ഞു. ഇരകളുമായി നേരിട്ട് സംസാരിച്ചിട്ടുണ്ടെന്നും, രേഖകള്‍ മറച്ചുവെക്കുന്നത് അവര്‍ക്കുള്ള വലിയ അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ആരോപണങ്ങള്‍ നിഷേധിച്ചു. ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ച്, നിയമപ്രകാരം തന്നെ വകുപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും നിയമനടപടി ഭീഷണികളെ ഗൗരവമായി കാണുന്നില്ലെന്നും വ്യക്തമാക്കി. 'വന്നോളൂ,' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, എപ്സ്റ്റീന്‍ ഇരകളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍ പുറത്തുവിട്ട പ്രസ്താവനയില്‍, നൂറുകണക്കിന് ആയിരം പേജുകള്‍ ഇപ്പോഴും പുറത്തുവിടാനുണ്ടെന്ന് വ്യക്തമാക്കി. റെഡാക്ഷനുകളും രേഖകള്‍ പൂര്‍ണ്ണമായി പുറത്തുവിടാത്തതും നിയമലംഘനമാണെന്ന് അവര്‍ ആരോപിച്ചു.

2019ല്‍ ജയിലില്‍ മരിച്ച എപ്സ്റ്റീനുമായി ബന്ധപ്പെട്ട അന്വേഷണ രേഖകള്‍ പുറത്തുവരുന്നത് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വീണ്ടും വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുകയാണ്.