കമല ഹാരിസ് 2028 ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ റേസില്‍ മുന്നിലെന്ന് പുതിയ സര്‍വേ

കമല ഹാരിസ് 2028 ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ റേസില്‍ മുന്നിലെന്ന് പുതിയ സര്‍വേ


വാഷിംഗ്ടണ്‍: അമേരിക്കയില്‍ 2028 പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിനായുള്ള ഡെമോക്രാറ്റിക് പാര്‍ട്ടി പ്രാഥമിക മത്സരത്തില്‍ മുന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് മുന്നിലെത്തിയതായി പുതിയ സര്‍വേ സൂചിപ്പിക്കുന്നു. ഹാര്‍വാര്‍ഡ് കാപ്‌സ്/ ഹാരിസ് പോള്‍ പ്രകാരം ഡെമോക്രാറ്റിക് വോട്ടര്‍മാരില്‍ 50 ശതമാനം പേര്‍ കമല ഹാരിസിനെ പിന്തുണക്കുന്നു.

ഏപ്രില്‍ 23 മുതല്‍ 26 വരെ 2,745 രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയില്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം 22 ശതമാനവുമായി രണ്ടാം സ്ഥാനത്താണ്. തുടര്‍ന്ന് പെന്‍സില്‍വേനിയ ഗവര്‍ണര്‍ ജോഷ് ഷാപിറോ (9 ശതമാനം), ന്യൂയോര്‍ക്കിലെ കോണ്‍ഗ്രസ് അംഗം അലക്‌സാണ്ട്രിയ ഒകാസിയോ- കോര്‍ട്ടസ് (8), ഇല്ലിനോയി ഗവര്‍ണര്‍ ജെ ബി പ്രിറ്റ്‌സ്‌കര്‍ (ഏകദേശം 6 ശതമാനം) എന്നിങ്ങനെയാണ് പിന്തുണ. 

മാര്‍ച്ചിനുശേഷം കമല ഹാരിസിന്റെ പിന്തുണ 9 ശതമാനം പോയിന്റ് ഉയര്‍ന്നതും അവരെ വ്യക്തമായ മുന്‍നിര സ്ഥാനത്തേക്ക് എത്തിച്ചതുമാണ് ശ്രദ്ധേയമായത്. ഇതുവരെ പ്രധാന സ്ഥാനാര്‍ഥികള്‍ ആരും ഔദ്യോഗികമായി മത്സരത്തില്‍ ഇറങ്ങിയിട്ടില്ലെങ്കിലും ഹാരിസ് വീണ്ടും മത്സരിക്കാനുള്ള സാധ്യതയെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്. ഏപ്രിലില്‍ നടന്ന നാഷണല്‍ ആക്ഷന്‍ നെറ്റ്വര്‍ക്ക് പരിപാടിയില്‍ 2028ല്‍ മത്സരിക്കാന്‍ താന്‍ ആലോചിക്കുന്നുണ്ടെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു.

2021 മുതല്‍ 2025 വരെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ച ഹാരിസ് 2024-ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥിയായിരുന്നു. ഇപ്പോഴും ദേശീയ തലത്തില്‍ സജീവമായി തുടരുന്ന അവര്‍ പൊതുപരിപാടികളിലും യാത്രകളിലും പാര്‍ട്ടിക്കുള്ളില്‍ ദൃശ്യമായ സാന്നിധ്യം നിലനിര്‍ത്തുന്നു.

സര്‍വേയിലെ വിശദാംശങ്ങള്‍ പ്രകാരം, ഹാരിസിന് വിവിധ വിഭാഗങ്ങളിലായി ശക്തമായ പിന്തുണയുണ്ട്. കറുത്തവര്‍ഗ്ഗ ഡെമോക്രാറ്റുകളില്‍ 71 ശതമാനം, ഹിസ്പാനിക് വോട്ടര്‍മാരില്‍ 50, ഏഷ്യന്‍ വോട്ടര്‍മാരില്‍ 50 ശതമാനം എന്നിങ്ങനെ ഹാരിസിനെ പിന്തുണക്കുന്നു. വെള്ളക്കാരായ ഡെമോക്രാറ്റുകളില്‍ 41 ശതമാനം പിന്തുണയോടെ ഹാരിസ് മുന്നിലാണ്. ന്യൂസത്തിന് 26 ശതമാനം മാത്രമാണ് പിന്തുണ ലഭിച്ചത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേക്കു വരുമ്പോള്‍ നിലവിലെ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് 48 ശതമാനം പിന്തുണയോടെ മുന്നിലാണ്. ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ 18, മാര്‍ക്കോ റൂബിയോ 16, റോണ്‍ ഡെസാന്റിസ് 9, ടക്കര്‍ കാര്‍ല്‍സണ്‍ 4 ശതമാനം പിന്തുണ നേടി.

രാജ്യത്തിന്റെ പൊതുസ്ഥിതി സംബന്ധിച്ച ആശങ്കകളും സര്‍വേ വ്യക്തമാക്കുന്നു. വെറും 37 ശതമാനം വോട്ടര്‍മാര്‍ മാത്രമാണ് രാജ്യം ശരിയായ ദിശയില്‍ പോകുന്നു എന്ന് കരുതുന്നത്. വിലക്കയറ്റവും ജീവിതച്ചെലവും പ്രധാന പ്രശ്‌നങ്ങളായി തുടരുന്നു. യു എസ് സമ്പദ്വ്യവസ്ഥ ശരിയായ ദിശയില്‍ ആണെന്ന് പറയുന്നത് 34 ശതമാനം പേര്‍ മാത്രമാണ്.