വാഷിങ്ടൺ: ഹൂസ്റ്റണിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) ഉദ്യോഗസ്ഥന്റെ വെടിവയ്പിൽ കൊല്ലപ്പെട്ട ലൊറൻസോ സൽഗാഡോ അറൗഹോയുടെ കേസിലെ പ്രധാന സാക്ഷിയെ നാടുകടത്തുന്നത് യുഎസ് ഫെഡറൽ കോടതി താൽക്കാലികമായി തടഞ്ഞു. ടെക്‌സസിന്റെ സൗത്ത്ൺ ഡിസ്ട്രിക്ട് ഫെഡറൽ കോടതി ജഡ്ജി കീത്ത് പി. എലിസനാണ് ഉത്തരവിറക്കിയത്.
സംഭവസമയത്ത് സൽഗാഡോ അറൗഹോയ്‌ക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന ജോസ് ട്രിനിഡാഡ് റോഹാസ് പ്ലീഗോയെ കേസ് പരിഗണിക്കുന്നതിനിടെ നാടുകടത്താനോ ടെക്‌സസിന്റെ സൗത്ത്ൺ ഡിസ്ട്രിക്ടിന് പുറത്തേക്ക് മാറ്റാനോ പാടില്ലെന്ന് കോടതി നിർദേശിച്ചു.
ജൂലൈ 7ന് നടന്ന ഗതാഗത പരിശോധനയ്ക്കിടെയായിരുന്നു വെടിവയ്പ്. രേഖകളില്ലാതെ അമേരിക്കയിൽ താമസിച്ചിരുന്ന സൽഗാഡോ അറൗഹോ ഉദ്യോഗസ്ഥരുടെ നിർദേശം പാലിക്കാതെ വാഹനം ഓടിച്ച് ഒരു ഉദ്യോഗസ്ഥനെ ഇടിച്ചുകയറ്റാൻ ശ്രമിച്ചുവെന്നാണ് ഐസിഇയുടെ ആരോപണം. ഇതിനെ തുടർന്നാണ് സ്വയംരക്ഷയ്ക്കായി ഉദ്യോഗസ്ഥൻ വെടിയുതിർത്തതെന്നും ഐസിഇ വിശദീകരിച്ചു.
എന്നാൽ 35 വർഷമായി അമേരിക്കയിൽ താമസിച്ച് ജോലി ചെയ്തിരുന്ന മെക്‌സിക്കൻ പൗരനായ സൽഗാഡോ അറൗഹോ ഐസിഇക്കെതിരെ വിരോധമുള്ള വ്യക്തിയായിരുന്നില്ലെന്ന് പ്രാദേശിക ജനപ്രതിനിധികൾ വ്യക്തമാക്കി. സംഭവത്തിൽ ഇതുവരെ ആരുടെയും പേരിൽ കേസെടുത്തിട്ടില്ല. അന്വേഷണം തുടരുകയാണ്.
വെടിവയ്പ് നടന്ന വാഹനത്തിലുണ്ടായിരുന്ന മറ്റൊരു സാക്ഷിയായ ഡാനിയൽ തിരാഡോ പന്തോജയെയും സംഭവശേഷം ഫെഡറൽ ഏജൻസികൾ കസ്റ്റഡിയിലെടുത്തിരുന്നു. പ്ലീഗോയെയും പന്തോജയെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ റയേദ് ഗോൺസാലസ് കോടതിയെ സമീപിച്ചിട്ടുണ്ട്. വെടിയേറ്റ് മരിച്ച സൽഗാഡോ അറൗഹോയുടെ സഹോദരൻ വിക്ടർ ഹ്യൂഗോ സൽഗാഡോ അറൗഹോയെയും കസ്റ്റഡിയിലെടുത്തിട്ടുള്ളതായി കോടതി രേഖകളിൽ പറയുന്നു.
1998 മുതൽ അമേരിക്കയിൽ കഴിയുന്ന പ്ലീഗോയ്ക്ക് ക്രിമിനൽ കേസുകളൊന്നുമില്ലെന്നും അമേരിക്കൻ പൗരയായ സ്ത്രീയുമായി പൊതു നിയമപ്രകാരമുള്ള വിവാഹബന്ധത്തിലാണെന്നും അഭിഭാഷകൻ അറിയിച്ചു. അദ്ദേഹത്തിന് മൂന്ന് മക്കളും നാല് വളർത്ത് മക്കളും ഉണ്ടെന്നും എല്ലാവരും അമേരിക്കൻ പൗരന്മാരാണെന്നും ഹർജിയിൽ പറയുന്നു. 1996 മുതൽ അമേരിക്കയിൽ കഴിയുന്ന പന്തോജയ്ക്കും ക്രിമിനൽ പശ്ചാത്തലമില്ലെന്നും അദ്ദേഹത്തിന്റെ മകനും വളർത്ത് മകനും അമേരിക്കൻ പൗരന്മാരാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
ഇരുവരെയും നിലവിൽ ടെക്‌സസിലെ കോൺറോയിലെ മോണ്ടഗോമറി ഐസിഇ പ്രോസസിങ് സെന്ററിലാണ് പാർപ്പിച്ചിരിക്കുന്നത്. സൽഗാഡോ അറൗഹോയുടെ മരണത്തെ തുടർന്ന് ഹൂസ്റ്റണിൽ സമാധാനപരമായ പ്രതിഷേധങ്ങൾ അരങ്ങേറുകയും കുടിയേറ്റ നിയമനടപടികൾ പുനഃപരിശോധിക്കണമെന്ന് ടെക്‌സസിലെ ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ഹൂസ്റ്റണിലെ ഐസിഇ വെടിവയ്പ് കേസ്; പ്രധാന സാക്ഷിയെ നാടുകടത്തുന്നത് താൽക്കാലികമായി തടഞ്ഞ് കോടതി
