വാഷിംഗ്ടണ്‍: അമേരിക്കന്‍ പൗരാവകാശ പ്രസ്ഥാനത്തിലെ ദീര്‍ഘകാല പ്രവര്‍ത്തകനും ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ പ്രമുഖ നേതാവുമായിരുന്ന റവ. ജെസ്സി ജാക്‌സണ്‍ അന്തരിച്ചു. 84 വയസ്സായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം സംഭവിച്ചതെന്ന് കുടുംബ വക്താവ് സ്ഥിരീകരിച്ചു.
മികച്ച പ്രഭാഷകനായ ജാക്‌സണ്‍ തൊഴിലാളിവര്‍ഗത്തിന്റെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ക്കായി ശക്തമായി വാദിച്ച നേതാവായിരുന്നു. 1988ല്‍ അറ്റ്‌ലാന്റയില്‍ നടന്ന ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷനില്‍ നടത്തിയ പ്രസംഗത്തില്‍ കറുത്തവരും വെള്ളക്കാരും ലിബറലുകളും കണ്‍സര്‍വേറ്റീവുകളും തമ്മില്‍ ഐക്യം കണ്ടെത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
പരസ്പര നിലനില്‍പ്പിന്റെ നിര്‍ണായക ഘട്ടത്തിലൂടെയാണ് പുരോഗതി സാധ്യമാകുന്നതെന്നും പറക്കാന്‍ രണ്ട് ചിറകുകള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.
1984-ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്‍ഷ്യല്‍ നാമനിര്‍ദ്ദേശത്തിനായി മത്സരിച്ച ജാക്‌സണ്‍ രാജ്യവ്യാപകമായി പ്രചാരണം നടത്തിയ ആദ്യ കറുത്തവര്‍ഗക്കാരനായിരുന്നു. 1988-ല്‍ വീണ്ടും മത്സരിച്ച അദ്ദേഹം മിഷിഗണില്‍ ശ്രദ്ധേയ വിജയം നേടി. പല ലിബറലുകളും അദ്ദേഹത്തെ അവഗണിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ശക്തമായ രക്ഷകനായി അവതരിപ്പിച്ചപ്പോള്‍ ചില കണ്‍സര്‍വേറ്റീവുകളും നിരീക്ഷകരും അദ്ദേഹത്തെ സ്വയംപ്രചാരണത്തില്‍ മുഴുകിയ വ്യക്തിയായി വിമര്‍ശിച്ചു.
1941 ഒക്ടോബര്‍ 8-ന് ദക്ഷിണ കരോലിനയിലെ ഗ്രീന്‍വില്ലില്‍ ജെസ്സി ലൂയിസ് ബേണ്‍സ് എന്ന ജെസ്സി ജാക്‌സണിന്റെ മാതാവ് ഹെലന്‍ ബേണ്‍സും പിതാവ് നോഹ ലൂയിസ് റോബിന്‍സണുമായിരുന്നു. പിന്നീട് മാതാവ് ചാള്‍സ് ജാക്‌സണിനെ വിവാഹം കഴിക്കുകയും അദ്ദേഹം ബാലനെ ദത്തെടുക്കുകയും ചെയ്തു. ഗ്രീന്‍വില്ലിലെ കറുത്തവര്‍ഗ വിദ്യാര്‍ഥികളുള്ള ഹൈസ്‌കൂളില്‍ പഠിച്ച ജാക്‌സണ്‍ 1959-ല്‍ ഫുട്‌ബോള്‍ സ്‌കോളര്‍ഷിപ്പോടെ ഇലിനോയി് സര്‍വകലാശാലയില്‍ ചേര്‍ന്നെങ്കിലും പിന്നീട് നോര്‍ത്ത് കരോലിന എ ആന്റ് ടി സ്റ്റേറ്റ് സര്‍വകലാശാലയിലേക്ക് മാറി.
1960-ല്‍ വെളുത്തവര്‍ക്ക് മാത്രമായി അനുവദിച്ചിരുന്ന പൊതു ലൈബ്രറിയില്‍ സിറ്റ്-ഇന്‍ സമരം നടത്തി അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് ഗ്രീന്‍വില്ലെ എയിറ്റ് എന്ന പേരില്‍ അവര്‍ അറിയപ്പെട്ടു. അലബാമയില്‍ നടത്തിയ മാര്‍ച്ചുകളിലും പങ്കെടുത്ത അദ്ദേഹം പിന്നീട് ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ നേതൃത്വത്തിലുള്ള സൗതേണ്‍ ക്രിസ്ത്യന്‍ ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സില്‍ പ്രവര്‍ത്തിച്ചു.
1964-ല്‍ ബിരുദം നേടിയ ശേഷം ഷിക്കാഗോ തിയോളജിക്കല്‍ സെമിനാരിയില്‍ പഠനം ആരംഭിച്ചെങ്കിലും കിംഗിനായി പൂര്‍ണ്ണകാല പ്രവര്‍ത്തനം നടത്താന്‍ പഠനം നിര്‍ത്തി. 1968 ഏപ്രില്‍ 4-ന് മെംഫിസിലെ ലോറെയ്ന്‍ മോട്ടലില്‍ കിംഗ് വധിക്കപ്പെട്ടപ്പോള്‍ ജാക്‌സണ്‍ അവിടെ സന്നിഹിതനായിരുന്നു.
1968-ല്‍ വൈദികനായ ജാക്‌സണ്‍ പിന്നീട് സംഘടനയുടെ ദിശയെക്കുറിച്ച് റവ. റാല്‍ഫ് അബര്‍നാഥിയുമായി അഭിപ്രായവ്യത്യാസത്തിലായി. 1971-ല്‍ അദ്ദേഹം ഷിക്കാഗോ ആസ്ഥാനമായി ഓപ്പറേഷന്‍ പുഷ് എന്ന സംഘടന ആരംഭിച്ചു. ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടത്ര സഹായം നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ബഹിഷ്‌കരണങ്ങള്‍ സംഘടിപ്പിച്ചു.
1983-ല്‍ പ്രസിഡന്‍ഷ്യല്‍ പ്രചാരണം ആരംഭിച്ച അദ്ദേഹം 1984-ല്‍ നാഷണല്‍ റെയിന്‍ബോ കോലിഷന്‍ രൂപീകരിച്ചു. ക്യൂബയുമായി പൂര്‍ണ്ണ നയതന്ത്ര ബന്ധം, സ്വതന്ത്ര പാലസ്തീന്‍ രാഷ്ട്രം, ദക്ഷിണാഫ്രിക്കക്കെതിരായ സാമ്പത്തിക ഉപരോധം എന്നിവയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.
1984-ലെ പ്രചാരണത്തിനിടെ ജൂതരെ കുറിച്ച് അപമാനകരമായ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് വിവാദത്തിലായെങ്കിലും നിരവധി പ്രൈമറികളില്‍ വിജയം നേടി.
1988-ല്‍ വീണ്ടും മത്സരിച്ച അദ്ദേഹം മിഷിഗണ്‍, വര്‍ജീനിയ, ജോര്‍ജിയ എന്നിവിടങ്ങളില്‍ വിജയിച്ചു. എന്നാല്‍ ഒടുവില്‍ മസാച്യുസെറ്റ്‌സ് ഗവര്‍ണര്‍ മൈക്കല്‍ ഡുകാകിസിനോട് പരാജയപ്പെട്ടു.
ഡെമോക്രാറ്റിക് രാഷ്ട്രീയത്തില്‍ സജീവമായി തുടര്‍ന്ന അദ്ദേഹം 1980-90കളില്‍ സിറിയ, ഇറാഖ്, ക്യൂബ എന്നിവിടങ്ങളില്‍ തടവിലായിരുന്ന അമേരിക്കക്കാരുടെ മോചനത്തിനായി ഇടപെട്ടു.
2001-ല്‍ വിവാഹേതര ബന്ധത്തിലൂടെ ഒരു മകളുടെ പിതാവായതായി അദ്ദേഹം സമ്മതിച്ചു. ഷിക്കാഗോ സ്വദേശിയായ ബറാക് ഒബാമ 2008-ല്‍ അമേരിക്കയുടെ ആദ്യ കറുത്തവര്‍ഗ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ജാക്‌സണ്‍ പിന്തുണ നല്‍കിയിരുന്നു.
അദ്ദേഹത്തിന്റെ രണ്ട് മക്കളും രാഷ്ട്രീയ രംഗത്തേക്ക് കടന്നു. ജെസ്സി എല്‍ ജാക്‌സണ്‍ ജൂനിയര്‍ പിന്നീട് തെരഞ്ഞെടുപ്പ് ഫണ്ടുകളുടെ ദുരുപയോഗക്കേസില്‍ കുറ്റസമ്മതം നടത്തി.
അമേരിക്കന്‍ രാഷ്ട്രീയത്തിലും പൗരാവകാശ പോരാട്ടങ്ങളിലും നിര്‍ണായക പങ്കുവഹിച്ച ജെസ്സി ജാക്‌സന്റെ വിയോഗം വലിയ നഷ്ടമായി വിലയിരുത്തപ്പെടുന്നു.
