വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടത്തിലെ ആഭ്യന്തര പുനഃസംഘടനകളെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്കൊപ്പം എഫ് ബി ഐ ഡയറക്ടര്‍ കാഷ് പട്ടേലിന്റെ സ്ഥാനചലനവുമുണ്ടാകുമെന്ന് പൊളിറ്റിക്കോ റിപ്പോര്‍ട്ട്. പ്രധാന സ്ഥാനങ്ങളിലെ കൂടുതല്‍ മാറ്റങ്ങളെക്കുറിച്ച് വൈറ്റ് ഹൗസ് കേന്ദ്രങ്ങളില്‍ ചര്‍ച്ചകള്‍ മുറുകുന്നതായാണ് വിവരം.
റിപ്പോര്‍ട്ട് അനുസരിച്ച് ഭരണത്തില്‍ പട്ടേലിന്റെ സ്ഥാനത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. പേര് വെളിപ്പെടുത്താതെ പൊളിറ്റിക്കോയോട് സംസാരിച്ച മുതിര്‍ന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പട്ടേലിന്റെ വിടവാങ്ങല്‍ സാധ്യതയെ കുറിച്ച് അഭിപ്രായപ്പെട്ടു. എഫ് ബി ഐ ഡയറക്ടറുടെ സ്ഥാനത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അദ്ദേഹം മാറുന്നത് സമയത്തിന്റെ മാത്രം കാര്യമാണെന്നാണ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്.
പട്ടേലുമായി ബന്ധപ്പെട്ട നെഗറ്റീവ് മാധ്യമ കവറേജിനെക്കുറിച്ചുള്ള ആശങ്കകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ പട്ടേലുമായി ബന്ധപ്പെട്ട മാറ്റത്തെ കുറിച്ച് വൈറ്റ് ഹൗസില്‍ നിന്നോ എഫ് ബി ഐയില്‍ നിന്നോ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നുമില്ല.
ക്രിസ്റ്റി നോയിമിനെയും പാം ബോണ്ടിയെയും സമീപ മാസങ്ങളില്‍ നീക്കം ചെയ്തിരുന്നു. ടോഡ് ലിയോണ്‍സ് അടുത്ത മാസം സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ചു. ജോണ്‍ സി ഫെലനെ കഴിഞ്ഞ ആഴ്ച പീറ്റ് ഹെഗ്‌സെത്ത് പുറത്താക്കിയിരുന്നു.
എഫ് ബി ഐ ഡയറക്ടര്‍ എന്ന നിലയില്‍ കാഷ് പട്ടേലിന്റെ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ വര്‍ധിക്കുമ്പോഴും വൈറ്റ് ഹൗസ് പരസ്യമായി അദ്ദേഹത്തെ ന്യായീകരിക്കുകയാണ് ചെയ്തത്. ഭരണകൂടത്തിന്റെ ക്രമസമാധാന അജണ്ടയില്‍ പട്ടേല്‍ നിര്‍ണായക സ്ഥാനം വഹിക്കുന്നതായി പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പൊളിറ്റിക്കോയോട് പറഞ്ഞു.
പട്ടേലിന്റെ മദ്യപാന ശീലങ്ങളെക്കുറിച്ചും ആവര്‍ത്തിച്ചുള്ള വിശദീകരിക്കാത്ത അസാന്നിധ്യത്തെക്കുറിച്ചും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ ആശങ്കകള്‍ ഉന്നയിച്ചതായി ദി അറ്റ്‌ലാന്റികിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് പട്ടേലിനെതിരെയുള്ള വിവാദം ആരംഭിച്ചത്. റിപ്പോര്‍ട്ടില്‍ രണ്ട് ഡസനോളം മുമ്പത്തേയും നിലവിലുള്ളതുമായ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചിരുന്നു.
പട്ടേലിന്റെ സുരക്ഷാ സംഘം ചിലപ്പോള്‍ അദ്ദേഹത്തെ ബന്ധപ്പെടാനോ ഉണര്‍ത്താനോ പാടുപെടുന്നതായും വാഷിംഗ്ടണിലെ ഒരു സ്വകാര്യ ക്ലബ്ബില്‍ അമിതമായി മദ്യപിച്ചതായും റിപ്പോര്‍ട്ട് ആരോപിക്കുന്നു. അത്തരം പെരുമാറ്റം പൊതു സുരക്ഷയെ ബാധിക്കുമെന്ന ആഭ്യന്തര ആശങ്കകളും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചു. ചില ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും പറയുകയും ചില അന്വേഷണങ്ങള്‍ കാലതാമസം നേരിടുന്നുണ്ടെന്ന് അവകാശപ്പെടുകയും ചെയ്തു.
എല്ലാ ആരോപണങ്ങളും പട്ടേല്‍ ശക്തമായി നിഷേധിക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തു. തന്റെ പ്രശസ്തിക്ക് കോട്ടം വരുത്താനും തന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കാനും ലക്ഷ്യമിട്ടുള്ള തെറ്റായതും കെട്ടിച്ചമച്ചതുമായ അവകാശവാദങ്ങള്‍ നിറഞ്ഞ അപകീര്‍ത്തികരമായ ലേഖനം പ്രസിദ്ധീകരിച്ചുവെന്ന് ആരോപിച്ച് മാസികയ്ക്കും അതിന്റെ റിപ്പോര്‍ട്ടര്‍ക്കുമെതിരെ 250 മില്യണ്‍ യു എസ് ഡോളറിന്റെ മാനനഷ്ടക്കേസാണ് ഫയല്‍ ചെയ്തത്.
