യു എസ് നാവികസേന പിടിച്ചെടുത്ത ഇറാന്‍ ചരക്ക് കപ്പല്‍ യു എസ് സ്വത്തായേക്കും

യു എസ് നാവികസേന പിടിച്ചെടുത്ത ഇറാന്‍ ചരക്ക് കപ്പല്‍ യു എസ് സ്വത്തായേക്കും


വാഷിംഗ്ടണ്‍: യു എസ് നാവികസേന പിടിച്ചെടുത്ത ഇറാനിയന്‍ പതാകയുള്ള ചരക്ക് കപ്പലിന്റെ വിധി നാവിക യുദ്ധ നിയമങ്ങള്‍ പ്രകാരം തീരുമാനിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കപ്പല്‍ യു എസ് സര്‍ക്കാരിന്റെ സ്വത്തായി മാറാനാണ് സാധ്യത. 

യു എസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രകാരം ഇറാനിയന്‍ തുറമുഖങ്ങളിലെ യു എസ് ഉപരോധം ലംഘിക്കാന്‍ കപ്പല്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് വെടിയുതിര്‍ക്കുകയും കപ്പലിനെ പിടിച്ചെടുക്കുകയും ചെയ്തായി പ്രഖ്യാപിക്കുകയുമായിരുന്നു. 

കപ്പലിനെ ആദ്യം സുരക്ഷിതമായ ഒരു നങ്കൂരത്തിലേക്കോ തുറമുഖത്തേക്കോ കൊണ്ടുപോകുമെന്നും അവിടെ ചരക്കിന്റെ സ്വഭാവം നിര്‍ണ്ണയിക്കാന്‍ പരിശോധന നടത്തുമെന്നും നാവിക വിദഗ്ധര്‍ പറയുന്നു. മറൈന്‍ ട്രാഫിക്കില്‍ നിന്നുള്ള ഡേറ്റ സൂചിപ്പിക്കുന്നത് സമീപ വര്‍ഷങ്ങളില്‍ ചൈനീസ് നഗരമായ സുഹായ്ക്കും ഇറാനിയന്‍ തുറമുഖങ്ങള്‍ക്കും ഇടയില്‍ ഈ കപ്പല്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും 2018 മുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നുവെന്നും ആണ്. കപ്പല്‍ 'ലോഡഡ്' ആയി പട്ടികപ്പെടുത്തിയിട്ടുണ്ടെങ്കിലും  ചരക്ക് എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.

പരിശോധനയ്ക്ക് ശേഷം അന്താരാഷ്ട്ര നാവിക നിയമപ്രകാരം കപ്പലിനെ 'സമ്മാനം' ആയി തരംതിരിക്കാമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ലോവി ഇന്‍സ്റ്റിറ്റ്യൂട്ടിലെ നോണ്‍ റെസിഡന്റ് ഫെലോയും മുന്‍ റോയല്‍ ഓസ്ട്രേലിയന്‍ നേവി ഓഫീസറുമായ ജെന്നിഫര്‍ പാര്‍ക്കര്‍ സി എന്‍ എന്നിനോട് പറഞ്ഞത് ഉപരോധം നടത്താന്‍ ശ്രമിക്കുന്ന കപ്പലുകള്‍ നിയമപരമായി പിടിച്ചെടുക്കാമെന്നാണ്. 

കപ്പലിനെ വാഷിംഗ്ടണ്‍ ദീര്‍ഘകാലത്തേക്ക് സൂക്ഷിക്കാന്‍ തീരുമാനിച്ചാല്‍ അത് ഒരു പ്രൈസ് കോര്‍ട്ടിലൂടെ കടന്നുപോകേണ്ടിവരുമെന്നും സ്ഥാപിക്കേണ്ടിവരുമെന്നും പാര്‍ക്കര്‍ പറഞ്ഞു. സായുധ സംഘട്ടനത്തിനിടെ പിടിച്ചെടുത്ത ഉപകരണങ്ങളോ വസ്തുക്കളോ പോലെ കപ്പലിനെ യുദ്ധക്കൊള്ളയായി കണക്കാക്കാമെന്ന് ഹവായ് ആസ്ഥാനമായുള്ള വിശകലന വിദഗ്ധനായ കാള്‍ ഷുസ്റ്റര്‍ പറഞ്ഞു.

ക്രൂവിന്റെ വിധി അവരുടെ ദേശീയതയെ ആശ്രയിച്ചിരിക്കുമെന്ന് പാര്‍ക്കര്‍ പറയുന്നു. ഇന്ത്യന്‍ അല്ലെങ്കില്‍ ഫിലിപ്പിനോ പൗരന്മാര്‍ പോലുള്ള ഇറാനിയന്‍ അല്ലാത്ത നാവികരെ കപ്പലില്‍ നിന്ന് നീക്കം ചെയ്ത് സ്വദേശത്തേക്ക് കൊണ്ടുപോകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇറാനിയന്‍ ക്രൂ അംഗങ്ങളെ തടങ്കലില്‍ വെക്കേണ്ടി വന്നേക്കാം. അവര്‍ക്ക് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സുമായി ബന്ധമുണ്ടോ എന്ന് കണ്ടെത്തേണ്ടതുണ്ടെന്നും യുദ്ധത്തടവുകാരായി കണക്കാക്കാമെന്നും പറയുന്നു. കപ്പലില്‍ ആയുധങ്ങളോ സൈനിക സാധനങ്ങളോ വഹിക്കുന്നതായി കണ്ടെത്തിയാല്‍ ക്രൂവിനെ തടങ്കലില്‍ വയ്ക്കാനുള്ള സാധ്യത വര്‍ധിക്കുമെന്ന് പാര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.