വാഷിംഗ്ടൺ: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ അടുത്തിടെ രൂപപ്പെട്ടിരിക്കുന്ന സമ്മർദ്ദാവസ്ഥയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ആർഎസ്എസ് നേതാവും മുൻ ബിജെപി ദേശീയ ജനറൽ സെക്രട്ടറിയുമായ രാം മാധവ്. അമേരിക്കയുടെ വിവിധ ആവശ്യങ്ങൾ ഇന്ത്യ അംഗീകരിച്ചിട്ടും ബന്ധത്തിൽ വിള്ളൽ ഉണ്ടായത് അത്ഭുതകരമാണെന്ന് അദ്ദേഹം പറഞ്ഞു.
യുഎസിൽ നടന്ന ഒരു പാനൽ ചർച്ചയിൽ സംസാരിക്കവേ, അമേരിക്കയുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിൽ ഇന്ത്യ എവിടെയാണ് പിന്നിലാകുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇറാൻ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ വാങ്ങൽ കുറയ്ക്കുന്നതും ഉയർന്ന ഇറക്കുമതി തീരുവകൾ അംഗീകരിച്ചതും ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള വലിയ വിട്ടുവീഴ്ചകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വാഷിംഗ്ടണിലെ ഹഡ്സൺ ഇൻസ്റ്റിറ്റിയൂട്ട് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ പങ്കെടുത്ത ചടങ്ങിലാണ് അദ്ദേഹം സംസാരിച്ചത്.
ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ അടിസ്ഥാന ഘടകങ്ങളായ ഭൗമരാഷ്ട്രീയ സഹകരണം, സാമ്പത്തിക ബന്ധം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ ഇപ്പോൾ സമ്മർദ്ദത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചൈനയെയും ഇസ്ലാമിക ഭീകരതയെയും കുറിച്ചുള്ള മുൻകാല ഏകോപനം ഇപ്പോൾ ക്ഷയിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അമേരിക്കയുടെ നിലവിലെ ഭൗമരാഷ്ട്രീയ നിലപാടുകൾ വ്യക്തതയില്ലാത്തതാണെന്നും നേറ്റോയും ക്വാഡ് രാജ്യങ്ങളും ഇതിൽ ആശയക്കുഴപ്പത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാമ്പത്തിക രംഗത്തും ബന്ധത്തിൽ തിരിച്ചടി നേരിടുന്നുവെന്ന് പറഞ്ഞ അദ്ദേഹം, അമേരിക്കയിൽ നിന്നുള്ള വിദേശ നിക്ഷേപത്തിലെ കുറവും തീരുവ സംബന്ധമായ തർക്കങ്ങളും ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഉടൻ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്ന പുതിയ വ്യാപാര കരാറിലൂടെ മെച്ചപ്പെട്ട തീരുവ സംവിധാനം ഉണ്ടാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
പ്രവാസി സമൂഹത്തിന്റെ പങ്ക് ഏറെ പ്രധാനമാണെന്നും, എന്നാൽ അടുത്തകാലത്തെ ചില പരാമർശങ്ങൾ അവരുടെ ഇടയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ കമന്റേറ്റർ മൈക്കൽ സാവേജ് നടത്തിയ വിവാദ പരാമർശങ്ങളും, അത് ഡോണാഡ് ട്രംപ് പങ്കുവെച്ചതും ഈ ആശങ്ക വർധിപ്പിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ പരസ്പര ബഹുമാനവും സംവേദനക്ഷമതയും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. തന്ത്രപരമായ സ്വയംഭരണത്തെ മാനിച്ച് താൽപര്യങ്ങൾ പുനർമൂല്യനിർണ്ണയം ചെയ്യേണ്ടതുണ്ടെന്നും രാം മാധവ് കൂട്ടിച്ചേർത്തു.
ഇന്ത്യ-അമേരിക്ക ബന്ധത്തിൽ സമ്മർദ്ദം; ആശങ്ക പ്രകടിപ്പിച്ച് ആർഎസ്എസ് നേതാവ് രാം മാധവ്
