ട്രംപിന്റെ ഇന്ത്യ- ചൈന പൗരത്വ പരാമര്‍ശങ്ങള്‍ക്കെതിരെ ഗോപിയോ

ട്രംപിന്റെ ഇന്ത്യ- ചൈന പൗരത്വ പരാമര്‍ശങ്ങള്‍ക്കെതിരെ ഗോപിയോ


ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നടത്തിയതായി പറയപ്പെടുന്ന പൗരത്വവും ഇന്ത്യയെയും ചൈനയെയും സംബന്ധിച്ച പരാമര്‍ശങ്ങള്‍ക്കുമെതിരെ ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (ഗോപിയോ) ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വിഷയത്തില്‍ സംഘടന ട്രംപിന് ഔദ്യോഗികമായി കത്ത് അയച്ചു.

ഗോപിയോ ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ തോമസ് അബ്രഹാമും പ്രസിഡന്റ് പ്രകാശ് ഷായും ചേര്‍ന്നാണ് കത്ത് അയച്ചത്. ഏപ്രില്‍ 23ന് റേഡിയോ അവതാരകന്‍ മിഖായേല്‍ സാവേജ് നടത്തിയ പരാമര്‍ശങ്ങള്‍ വൈറ്റ് ഹൗസ് പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. ഈ പരാമര്‍ശങ്ങള്‍ ലക്ഷക്കണക്കിന് പൗരന്മാരുടെ മാന്യതയെ അപമാനിക്കലാണെന്ന് നേതാക്കള്‍ വ്യക്തമാക്കി.

നിയമപരമായ താമസാവകാശവും ജനനാവകാശ പൗരത്വവും ചോദ്യം ചെയ്യുന്നത് വിദഗ്ധരായ തൊഴിലാളികള്‍ വിദേശത്തേക്ക് മാറാന്‍ ഇടയാക്കാമെന്ന് ഡോ. തോമസ് അബ്രഹാം മുന്നറിയിപ്പ് നല്‍കി. കൂടുതല്‍ അവസരവും സ്ഥിരതയും ബഹുമാനവും ലഭിക്കുന്ന രാജ്യങ്ങളിലേക്കാണ് കഴിവുള്ളവര്‍ നീങ്ങുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസവും സാമ്പത്തിക വിജയവും കൈവരിച്ച സമൂഹങ്ങളിലൊന്നാണെന്ന് ഗോപിയോ പറഞ്ഞു. സാങ്കേതികവിദ്യ, ആരോഗ്യപരിപാലനം, അക്കാദമിക് മേഖല, സംരംഭകത്വം എന്നിവയില്‍ അവര്‍ നിര്‍ണായക പങ്ക് വഹിക്കുന്നുവെന്നും സംഘടന വ്യക്തമാക്കി. ചൈനീസ് വംശജരും സ്റ്റെം മേഖലയില്‍ പ്രധാന പങ്കുവഹിക്കുന്നവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഗോള സാമ്പത്തിക സാഹചര്യത്തെ കുറിച്ച് പ്രതികരിച്ച പ്രകാശ് ഷാ ഇന്ത്യയും ചൈനയും വാങ്ങല്‍ ശേഷി അടിസ്ഥാനമാക്കിയുള്ള ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകളിലൊന്നാണെന്ന് പറഞ്ഞു. ഇത്തരത്തിലുള്ള രാജ്യങ്ങളെ ചെറുതാക്കി കാണിക്കുന്ന ഭാഷ, അന്താരാഷ്ട്ര സഹകരണത്തിനാവശ്യമായ പരസ്പര ബഹുമാനത്തെ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കത്തില്‍, ഇന്ത്യയെ അമേരിക്കയുടെ പ്രധാന തന്ത്രപ്രധാന പങ്കാളിയെന്ന് വിശേഷിപ്പിച്ച ഗോപിയോ ഇത്തരം പരാമര്‍ശങ്ങള്‍ ദ്വിപക്ഷ ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കാമെന്നും മുന്നറിയിപ്പ് നല്‍കി.

ജനനാവകാശ പൗരത്വത്തെ ചോദ്യം ചെയ്യുന്നത് അമേരിക്കയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നും നിയമം പാലിക്കുന്ന കുടിയേറ്റക്കാര്‍ക്കിടയില്‍ അനിശ്ചിതത്വം സൃഷ്ടിക്കാമെന്നും സംഘടന ചൂണ്ടിക്കാട്ടി.

വിവാദപരമായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാനും സമത്വവും ഉള്‍ക്കൊള്ളലും ഉറപ്പുനല്‍കുന്ന നിലപാട് വീണ്ടും ഉറപ്പാക്കാനും ഗോപിയോ ആവശ്യപ്പെട്ടു. ലോകമെമ്പാടുമുള്ള കഴിവുകളെ ആകര്‍ഷിക്കുകയും നിലനിര്‍ത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിലാണ് അമേരിക്കയുടെ ഭാവി ശക്തി എന്നാണ് കത്തില്‍ വ്യക്തമാക്കുന്നത്.