എഫ് ഡി എ വാക്‌സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് രാജിവെക്കും

എഫ് ഡി എ വാക്‌സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് രാജിവെക്കും


വാഷിംഗ്ടൺ: അമേരിക്കൻ ഭക്ഷ്യ മരുന്ന് നിയന്ത്രണ ഏജൻസിയായ എഫ് ഡി എയിലെ വാക്‌സിൻ വിഭാഗം മേധാവി ഡോ. വിനയ് പ്രസാദ് അടുത്ത മാസം സ്ഥാനമൊഴിയുമെന്ന് അധികൃതർ അറിയിച്ചു.

എഫ് ഡി എയുടെ സെന്റർ ഫോർ ബയോളജിക്‌സ് ഇവാലുവേഷൻ ആൻഡ് റിസർച്ച് ഡയറക്ടറായി കഴിഞ്ഞ വർഷമാണ് പ്രസാദ് നിയമിതനായത്. വാക്‌സിനുകളും മറ്റു ജൈവ മെഡിക്കൽ ഉൽപ്പന്നങ്ങളും നിയന്ത്രിക്കുന്നതിൽ നിർണായക പങ്കുള്ള സ്ഥാനമാണിത്. എന്നാൽ അദ്ദേഹത്തിന്റെ കാലാവധി തുടക്കത്തിൽ തന്നെ വിവാദങ്ങളാൽ നിറഞ്ഞിരുന്നു.

ഡ്യൂഷെൻ മസ്‌കുലർ ഡിസ്‌ട്രോഫി എന്ന അപൂർവ നാഡീമസിൽ രോഗത്തിന് ഉപയോഗിക്കുന്ന ജീൻ തെറാപ്പിയുടെ വിതരണം എഫ് ഡി എ താൽക്കാലികമായി നിർത്തിവെച്ചതിനെച്ചൊല്ലിയ തർക്കത്തെ തുടർന്ന് കഴിഞ്ഞ ജൂലൈയിൽ പ്രസാദ് മൂന്ന് മാസത്തിനുള്ളിൽ തന്നെ താൽക്കാലികമായി സ്ഥാനമൊഴിഞ്ഞിരുന്നു. പിന്നീട് ഏകദേശം രണ്ട് ആഴ്ചയ്ക്ക് ശേഷം അദ്ദേഹം വീണ്ടും ചുമതലയേറ്റു.

അടുത്ത മാസങ്ങളിൽ അപൂർവ രോഗങ്ങൾക്കുള്ള ചില ചികിത്സകൾക്ക് അനുമതി വൈകിയതും നിരസിച്ചതുമെല്ലാം വിമർശനങ്ങൾക്ക് ഇടയാക്കി. കോവിഡ് വാക്‌സിനുകളെക്കുറിച്ചും പ്രസാദ് നടത്തിയ ചില പ്രസ്താവനകളും വിവാദമായി. കോവിഡ് വാക്‌സിൻ മൂലം കുറഞ്ഞത് പത്ത് കുട്ടികൾ മരിച്ചിട്ടുണ്ടെന്നു അദ്ദേഹം ഒരു ആഭ്യന്തര നോട്ടിൽ പറഞ്ഞിരുന്നു. എന്നാൽ അതിന് തെളിവുകൾ അദ്ദേഹം അവതരിപ്പിച്ചില്ല. പിന്നാലെ മുൻ എഫ് ഡി എ കമ്മീഷണർമാരടക്കം 12 പേർ ഈ പ്രസ്താവനകളെ ശക്തമായി വിമർശിച്ചിരുന്നു.

എന്നാൽ പ്രസാദിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഡിസംബറിൽ എഫ് ഡി എയിൽ റെക്കോർഡ് എണ്ണം മരുന്നുകൾക്ക് അനുമതി നൽകിയതായി കമ്മീഷണർ മാർട്ടി മകരി പറഞ്ഞു. ഒരു വർഷത്തെ സബ്ബാറ്റിക്കൽ അവധിക്കായി സർവകലാശാലയിൽ നിന്ന് എത്തിയിരുന്ന പ്രസാദ് അടുത്ത മാസം വീണ്ടും തന്റെ അക്കാദമിക് സ്ഥാപനമായ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ, സാൻ ഫ്രാൻസിസ്‌കോയിലേക്ക് മടങ്ങുമെന്ന് അദ്ദേഹം അറിയിച്ചു. അദ്ദേഹത്തിന് പകരക്കാരനെ ഉടൻ നിയമിക്കുമെന്നും എഫ് ഡി എ വ്യക്തമാക്കി.

ഇതിനിടെ അമേരിക്കയിലെ ഫെഡറൽ ആരോഗ്യ ഏജൻസികളിൽ കഴിഞ്ഞ മാസങ്ങളായി നേതൃത്വ മാറ്റങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. സിഡിസി, എൻഐഎച്ച് എന്നിവിടങ്ങളിലും രാജികളും സ്ഥാനചലനങ്ങളും വർധിച്ചതോടെ പല പ്രധാന സ്ഥാനങ്ങളും ഇപ്പോഴും സ്ഥിരം മേധാവികളില്ലാതെ തുടരുന്നുണ്ട്.