എഫ് ബി ഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ അറ്റ്‌ലാന്റിക്കിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു

എഫ് ബി ഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ അറ്റ്‌ലാന്റിക്കിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു


വാഷിംഗ്ടണ്‍: ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ കാഷ് പട്ടേല്‍ തിങ്കളാഴ്ച അറ്റ്‌ലാന്റിക്കിനും അതിന്റെ എഴുത്തുകാരില്‍ ഒരാള്‍ക്കുമെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. തന്റെ മദ്യപാനത്തെയും പെരുമാറ്റത്തെയും കുറിച്ചുള്ള ലേഖനം ദുരുദ്ദേശ്യപരവും വസ്തുതാപരമായി കൃത്യമല്ലാത്തതുമാണെന്ന് ആരോപിച്ചാണ് കേസ് നല്‍കിയത്. 

വാഷിംഗ്ടണ്‍ ഡി സിയിലെ ഫെഡറല്‍ ഡിസ്ട്രിക്റ്റ് കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ അദ്ദേഹം 250 മില്യണ്‍ ഡോളറാണ് നഷ്ടപരിഹാരം ആവശ്യപ്പെടുന്നത്.

സ്റ്റാഫ് എഴുത്തുകാരിയായ സാറാ ഫിറ്റ്‌സ്പാട്രിക് വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച 'ദി അറ്റ്‌ലാന്റിക്' എന്ന ലേഖനത്തില്‍ പട്ടേലിന്റെ മദ്യപാനം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയെന്നും പട്ടേലിന്റെ പെരുമാറ്റം പൊതു സുരക്ഷയ്ക്ക് ഭീഷണിയായി മാറിയെന്ന് ആശങ്കപ്പെടുന്ന സ്രോതസ്സുകളെ ഉദ്ധരിച്ചുവെന്നും പറയുന്നു. പട്ടേല്‍ ആവേശഭരിതനാണെന്നും തന്റെ തസ്തികയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായും തന്റെ ജോലി സുരക്ഷയെക്കുറിച്ച് അദ്ദേഹം ആശങ്കാകുലനാണെന്നും വിശേഷിപ്പിച്ച പേര് വെളിപ്പെടുത്താത്ത സ്രോതസ്സുകള്‍ ഈ ലേഖനത്തില്‍ ഉള്‍പ്പെടുന്നു.

ഡയറക്ടര്‍ പട്ടേലിന്റെ പ്രശസ്തി നശിപ്പിക്കാനും അദ്ദേഹത്തെ ഓഫീസില്‍ നിന്ന് പുറത്താക്കാനും രൂപകല്‍പ്പന ചെയ്ത തെറ്റായതും വ്യക്തമായി കെട്ടിച്ചമച്ചതുമായ ആരോപണങ്ങള്‍ നിറഞ്ഞതാണ് ലേഖനമെന്നും ലേഖനത്തിലെ തെറ്റായ അവകാശവാദങ്ങളെക്കുറിച്ച് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയിട്ടും ദി അറ്റ്‌ലാന്റിക് അത് പ്രസിദ്ധീകരിച്ചുവെന്നും പട്ടേല്‍ തന്റെ ഹര്‍ജിയില്‍ പറഞ്ഞു. പട്ടേലിനെതിരെ അറ്റ്‌ലാന്റിക് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന എഡിറ്റോറിയല്‍ വിരോധം പുലര്‍ത്തുന്നുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.

കാഷ് പട്ടേലിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടിംഗില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുന്നതായും കേസിനെതിരെ ശക്തമായി പ്രതിരോധിക്കുമെന്നും പ്രസിദ്ധീകരണം പറഞ്ഞു.

ട്രംപ് ഭരണകൂടവും വാര്‍ത്താ ഏജന്‍സികളും തമ്മിലുള്ള ബന്ധത്തിലെ വിള്ളലും പോരാട്ടവുമാണ് പുതിയ സംഭവം തെളിയിക്കുന്നത്. 

അറ്റ്‌ലാന്റിക് ലേഖനം പ്രസിദ്ധീകരിച്ചതിനുശേഷം എക്സിലെ ഒരു പോസ്റ്റില്‍ 'തെറ്റായ റിപ്പോര്‍ട്ടിംഗിനെക്കുറിച്ച് നിങ്ങളെയും നിങ്ങളുടെ മുഴുവന്‍ പരിവാരങ്ങളെയും കോടതിയില്‍ കാണാം' എന്ന് പട്ടേല്‍ എഴുതി. ഒരു മാധ്യമം പ്രസ്താവന പ്രസിദ്ധീകരിച്ചത് തെറ്റാണെന്ന് അറിഞ്ഞുകൊണ്ടോ അത് സത്യമാണോ എന്ന് ശ്രദ്ധിക്കാതെയോ ആണെന്ന് തെളിയിക്കുന്നത് കോടതികളില്‍ എളുപ്പമായിക്കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ലേഖനത്തിലെ ഓരോ വാക്കിലും ഉറച്ചുനില്‍ക്കുന്നതായി അറ്റ്‌ലാന്റിക് എഴുത്തുകാരനായ ഫിറ്റ്‌സ്പാട്രിക് വെള്ളിയാഴ്ച രാത്രി എം എസ് നൗവിന്റെ 'ദി ബ്രീഫിംഗ് വിത്ത് ജെന്‍ സാകി'യില്‍ പറഞ്ഞു. തങ്ങള്‍ക്ക് മികച്ച അഭിഭാഷകരുണ്ടെന്നും വ്യക്തമാക്കി.

നമ്മള്‍ പോരാടേണ്ടതുണ്ടെന്ന് പട്ടേല്‍ ഫോക്സ് ന്യൂസ് ഷോയായ സണ്‍ഡേ മോര്‍ണിംഗ് ഫ്യൂച്ചേഴ്സില്‍ പറഞ്ഞു.

ദി വാള്‍ സ്ട്രീറ്റ് ജേണലിന്റെ പ്രസാധകനെതിരെ പ്രസിഡന്റ് ട്രംപ് സമര്‍പ്പിച്ച മാനനഷ്ടക്കേസ് കഴിഞ്ഞ ആഴ്ച ഒരു ഫെഡറല്‍ ജഡ്ജി തള്ളിക്കളഞ്ഞിരുന്നു. ജേണലിനും മറ്റ് പ്രതികള്‍ക്കുമെതിരെ പ്രസിഡന്റ് കേസ് വീണ്ടും ഫയല്‍ ചെയ്യുമെന്ന് ട്രംപിന്റെ നിയമസംഘത്തിന്റെ വക്താവ് പറഞ്ഞു.

ന്യൂയോര്‍ക്ക് ടൈംസ്, പുസ്തക പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ്, നിരവധി റിപ്പോര്‍ട്ടര്‍മാര്‍ എന്നിവര്‍ക്കെതിരെയും ബി ബി സിക്കെതിരെയും മറ്റൊരു കേസ് ട്രംപിന് നിലവിലുണ്ട്.