വാഷിംഗ്ടൺ: അമേരിക്കയുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ 250ാം വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രത്യേക രൂപകൽപ്പനയിലുള്ള പാസ്‌പോർട്ടുകൾ പുറത്തിറക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഒരുങ്ങുന്നു. ഈ ലിമിറ്റഡ് എഡിഷൻ പാസ്‌പോർട്ടിൽ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ചിത്രവും ഒപ്പും ഉൾപ്പെടുന്നു എന്നതാണ് ശ്രദ്ധേയമായത്.
അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ട്രംപിന്റെ ചിത്രം ഉൾപ്പെടുത്തിയ രൂപകൽപ്പനയാണ് പുറത്തുവന്നിരിക്കുന്നത്. ചില പതിപ്പുകളിൽ സ്ഥാപക പിതാക്കന്മാരുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ജൂലൈയിൽ നടക്കുന്ന 250ാം വാർഷികാഘോഷങ്ങളോടനുബന്ധിച്ചാണ് ഈ പ്രത്യേക പതിപ്പ് പുറത്തിറക്കുന്നത്.
സാധാരണയായി പാസ്‌പോർട്ടുകളിൽ ചരിത്രപരമായ സംഭവങ്ങളും സാംസ്‌കാരിക ചിഹ്നങ്ങളുമാണ് ഉൾപ്പെടുത്താറുള്ളത്. നിലവിലുള്ള യുഎസ് പാസ്‌പോർട്ടുകളിൽ ചന്ദ്രനിലിറക്കം, സ്റ്റാച്യു ഓഫ് ലിബർട്ടി തുടങ്ങിയ പ്രതീകങ്ങളാണ് കാണുന്നത്. ജീവനോടെ ഉള്ള രാഷ്ട്രീയ നേതാവിന്റെ ചിത്രം ഉൾപ്പെടുത്തുന്നത് ആധുനിക ജനാധിപത്യരീതികളിൽ അപൂർവമാണെന്നാണ് വിലയിരുത്തൽ.
ട്രംപ് അധികാരത്തിലേക്ക് തിരിച്ചെത്തിയതിന് ശേഷം ഫെഡറൽ സ്ഥാപനങ്ങളിൽ അദ്ദേഹത്തിന്റെ വ്യക്തിപരമായ ബ്രാൻഡിംഗ് വർധിച്ചതായും റിപ്പോർട്ടുകളുണ്ട്. സർക്കാർ കെട്ടിടങ്ങളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങളുള്ള ബാനറുകൾ പ്രദർശിപ്പിച്ചതിനൊപ്പം ചില സ്ഥാപനങ്ങളുടെ പുനർനാമകരണവും നടന്നിട്ടുണ്ട്. അമേരിക്കൻ കറൻസിയിലും ട്രംപിന്റെ ഒപ്പ് ഉൾപ്പെടുത്താൻ ട്രഷറി വകുപ്പ് പദ്ധതിയിടുന്നതായും വിവരങ്ങളുണ്ട്.
അതേസമയം, ഈ പ്രത്യേക പാസ്‌പോർട്ടുകൾ വാഷിംഗ്ടൺ ഡിസിയിലൂടെയാകും പരിമിതമായി വിതരണം ചെയ്യുക. സാധാരണ പാസ്‌പോർട്ടുകൾക്ക് പുറമെ അധിക ചെലവില്ലാതെ തന്നെ ഇത് ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു. എന്നാൽ ഈ പ്രത്യേക ഡിസൈൻ ഒഴിവാക്കാൻ പൗരന്മാർക്ക് അവസരം ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
അമേരിക്കയുടെ 250ാം വാർഷികം: ട്രംപിന്റെ ചിത്രം ഉൾപ്പെടുത്തി പ്രത്യേക പാസ്‌പോർട്ട് പതിപ്പ്
