പത്ത് മാസത്തിനകം പടിയിറങ്ങി ഡാന്‍ ബോങീനോ; എഫ്ബിഐയിലെ വിവാദ അധ്യായത്തിന് വിരാമം

പത്ത് മാസത്തിനകം പടിയിറങ്ങി ഡാന്‍ ബോങീനോ; എഫ്ബിഐയിലെ വിവാദ അധ്യായത്തിന് വിരാമം


വാഷിംഗ്ടണ്‍: എഫ്ബിഐയുടെ ഉപ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഡാന്‍ ബോങീനോ രാജിവെക്കുന്നു. പത്ത് മാസത്തിനുള്ളില്‍ തന്നെ അവസാനിക്കുന്ന അദ്ദേഹത്തിന്റെ കാലാവധി, ഏജന്‍സിക്കുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങളും വിവാദങ്ങളും നിറഞ്ഞതായിരുന്നു. ജനുവരിയില്‍ അദ്ദേഹം ഔദ്യോഗികമായി പദവി ഒഴിയും.

ഡിസംബര്‍ 17ന് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് 51 കാരനായ ബോങീനോ തന്റെ രാജി പ്രഖ്യാപിച്ചത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി, എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ എന്നിവര്‍ക്കു നന്ദി അറിയിച്ച അദ്ദേഹം, 'ലക്ഷ്യബോധത്താടെ സേവിക്കാനുള്ള അവസരം ലഭിച്ചത് അഭിമാനകരമായിരുന്നു' എന്ന് കുറിച്ചു. എന്നാല്‍ രാജിവെക്കുന്നതിന് വ്യക്തമായ കാരണമൊന്നും അദ്ദേഹം വ്യക്തമാക്കിയില്ല.

അതേസമയം, ബോങീനോയുടെ തീരുമാനം സ്വമേധയാണെന്നും മാധ്യമ രംഗത്തേക്ക് മടങ്ങാനുള്ള താല്‍പര്യമാണ് കാരണം എന്നുമാണ് ട്രംപ് പിന്നീട് സൂചന നല്‍കിയത്. 'ഡാന്‍ മികച്ച ജോലി ചെയ്തു. അദ്ദേഹം തന്റെ ഷോയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായിരിക്കാം,' ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഫെബ്രുവരിയില്‍ നിയമിതനായപ്പോഴേ ബോങീനോയുടെ നിയമനം വിവാദമായിരുന്നു. മുന്‍ ന്യൂയോര്‍ക്ക് പോലീസ് ഓഫീസറും യുഎസ് സീക്രട്ട് സര്‍വീസ് ഏജന്റുമായിരുന്നെങ്കിലും, എഫ്ബിഐയില്‍ മുന്‍പരിചയമില്ലാത്ത ഒരാളെ ബ്യൂറോയുടെ രണ്ടാമത്തെ ഉയര്‍ന്ന പദവിയില്‍ നിയോഗിച്ചത് അസാധാരണം എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. സാധാരണയായി ഈ പദവി വഹിക്കുന്നത് എഫ്ബിഐയിലെ മുതിര്‍ന്ന കരിയര്‍ ഉദ്യോഗസ്ഥരാണ്.

ഡയറക്ടര്‍ കാഷ് പട്ടേലിനൊപ്പം ചേര്‍ന്ന് ബോങീനോ നടത്തിയ സംഘടനാപരമായ പുനഃസംഘടനയുടെ ഭാഗമായി നൂറുകണക്കിന് കരിയര്‍ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതും കടുത്ത എതിര്‍പ്പിന് ഇടയാക്കി. ഇതോടെ ഏജന്‍സിക്കുള്ളിലെ അസ്വസ്ഥത കൂടുതല്‍ ശക്തമായി.

മെയ് മാസത്തില്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ തന്നെ ഈ പദവി കുടുംബജീവിതത്തിലും വ്യക്തിജീവിതത്തിലും വലിയ സമ്മര്‍ദ്ദം സൃഷ്ടിച്ചതായി ബോങീനോ തുറന്നു പറഞ്ഞിരുന്നു. 'ഇതിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു. ഈ ജോലി എനിക്ക് ഇഷ്ടമായിരുന്നില്ല, ' എന്നും അദ്ദേഹം അന്ന് പറഞ്ഞു.

ജെഫ്രി എപ്സ്റ്റീന്‍ കേസുമായി ബന്ധപ്പെട്ട ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും എഫ്ബിഐയുടെയും അവലോകനമാണ് പിന്നീട് തര്‍ക്കങ്ങള്‍ രൂക്ഷമാക്കിയത്. എപ്സ്റ്റീനിന് 'ക്ലയന്റ് ലിസ്റ്റ്' ഇല്ലെന്നും, കൂടുതല്‍ കേസുകള്‍ക്ക് സാധ്യതയില്ലെന്നും അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കിയതോടെ, മുന്‍പ് സര്‍ക്കാര്‍ മറച്ചുവെപ്പ് ആരോപിച്ചിരുന്ന ബോങീനോയുടെ നിലപാടിന് തിരിച്ചടിയായി. ഇത് ട്രംപ് അനുകൂല വൃത്തങ്ങളിലും നീരസം സൃഷ്ടിച്ചു.

ഈ വിഷയത്തില്‍ ബോങീനോയും അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയും തമ്മില്‍ കടുത്ത അഭിപ്രായ ഭിന്നത ഉണ്ടായിരുന്നുവെന്ന് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ജൂലൈയോടെ തന്നെ രാജിവെപ്പിനെക്കുറിച്ച് ബോങീനോ ആലോചിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തുടര്‍ന്ന് മിസൂരി അറ്റോര്‍ണി ജനറല്‍ ആന്‍ഡ്രൂ ബെയ്‌ലിയെ സഹ ഉപ ഡയറക്ടറായി നിയമിച്ചത്, എഫ്ബിഐയിലെ അസ്ഥിരത കൂടുതല്‍ പ്രകടമാക്കി.

വിവാദങ്ങള്‍ക്കിടയിലും ബോങീനോയുടെ സേവനത്തെ ഡയറക്ടര്‍ പട്ടേലും അറ്റോര്‍ണി ജനറല്‍ ബോണ്ടിയും അഭിനന്ദിച്ചു. 'എനിക്ക് ലഭിച്ച ഏറ്റവും മികച്ച പങ്കാളിയായിരുന്നു ബോങീനോ, ' എന്നാണ് പട്ടേലിന്റെ പ്രതികരണം. 'അദ്ദേഹത്തിന്റെ സേവനം അമേരിക്കയെ കൂടുതല്‍ സുരക്ഷിതമാക്കി, ' എന്ന് ബോണ്ടിയും പറഞ്ഞു.