ടെക്‌സസില്‍ കാണാതായ 19കാരിയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത തുടരുന്നു

ടെക്‌സസില്‍ കാണാതായ 19കാരിയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത തുടരുന്നു


ടെക്‌സസ് : ക്രിസ്മസ് തലേന്നാള്‍ കാണാതായ 19കാരിയായ ടെക്‌സസ് യുവതിയുടെ മൃതദേഹം കണ്ടെത്തിയതായി ബക്‌സാര്‍ കൗണ്ടി ഷെരീഫിന്റെ ഓഫീസ് അറിയിച്ചു. കാമില മെന്‍ഡോസ ഒല്‍മോസ് എന്ന യുവതിയെ കണ്ടെത്താനായി ദിവസങ്ങളായി നടത്തിയ തിരച്ചിലിനിടെയാണ് ചൊവ്വാഴ്ച വൈകിട്ട് മൃതദേഹം കണ്ടെത്തിയത്.

കാമിലയെ അവസാനമായി കണ്ടത് ബുധനാഴ്ച രാവിലെ ആയിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്ന് ഷെരീഫ് വകുപ്പും സന്നദ്ധ പ്രവര്‍ത്തകരും രാവും പകലും നടത്തിയ തിരച്ചിലിനിടയില്‍, വടക്കുപടിഞ്ഞാറന്‍ ബക്‌സാര്‍ കൗണ്ടിയില്‍ കാമിലയുടെ വീട്ടില്‍ നിന്ന് ഏകദേശം 100 യാര്‍ഡ് അകലെയുള്ള ഒരു വയലിലാണ് മൃതദേഹം കണ്ടെത്തിയത് എന്ന് ഷെരീഫ് ഹാവിയര്‍ സലസാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇതുവരെ കുറ്റകൃത്യത്തിന്റെ സൂചനകള്‍ കണ്ടെത്തിയിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. മൃതദേഹം ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ലെന്നും, മരണകാരണം മെഡിക്കല്‍ എക്‌സാമിനര്‍ സ്ഥിരീകരിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
'സമൂഹത്തിന് വേഗത്തില്‍ വ്യക്തത നല്‍കാന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ശ്രമിക്കും,' സലസാര്‍ പറഞ്ഞു.

സംഭവസ്ഥലത്ത് നിന്ന് ഒരു തോക്ക് കണ്ടെത്തിയതായും ഷെരീഫ് അറിയിച്ചു. കാമിലയുടെ ഒരു ബന്ധുവിന്റെ തോക്ക് കാണാതായതായി റിപ്പോര്‍ട്ടുണ്ടെങ്കിലും, കണ്ടെത്തിയ തോക്ക് അതേതാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. സ്വയം ഹാനിയുടെ ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും, യുവതി കടുത്ത മാനസിക സമ്മര്‍ദത്തിലൂടെയാണ് കടന്നുപോയിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

'ജീവിതത്തിലെ വളരെ ബുദ്ധിമുട്ടുള്ള ഘട്ടത്തിലൂടെയാണ് ഈ യുവതി കടന്നുപോയതെന്ന് ലഭിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നു,' സലസാര്‍ കൂട്ടിച്ചേര്‍ത്തു. ആത്മഹത്യാഭാവനയുമായി ബന്ധപ്പെട്ട ചില ലക്ഷണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഈ പ്രദേശം മുന്‍പും പരിശോധിച്ചിരുന്നെങ്കിലും, ഉയര്‍ന്ന പുല്ലുകള്‍ നിറഞ്ഞ വയല്‍ ആയതിനാല്‍ വീണ്ടും പരിശോധിക്കുകയായിരുന്നു, അതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. കാമില കാണാതായപ്പോള്‍ ധരിച്ചിരുന്നതിന് സമാനമായ വസ്ത്രങ്ങളാണ് മൃതദേഹത്തിലുണ്ടായിരുന്നതെന്നും ഷെരീഫ് വ്യക്തമാക്കി.

'ഇത് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്ന ഫലം അല്ല,' സലസാര്‍ പറഞ്ഞു.

അതേസമയം, യുവതിയെ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി, ബുധനാഴ്ച രാവിലെ ജോലിക്കായി പോകുന്നതിനിടെ ഒറ്റയ്ക്ക് നടന്ന് പോകുന്ന ഒരു യുവതിയെ കാണിക്കുന്ന ഡാഷ്‌ക്യാം ദൃശ്യങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിരുന്നു. ആ ദൃശ്യങ്ങളിലെ യുവതി കാമിലയാണോയെന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.