ഷിക്കാഗോ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ അമേരിക്കൻ എയർലൈൻസ് വിമാനത്തിന്റെ രണ്ടു ടയറുകൾ പൊട്ടി

ഷിക്കാഗോ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ അമേരിക്കൻ എയർലൈൻസ് വിമാനത്തിന്റെ രണ്ടു ടയറുകൾ പൊട്ടി


ഷിക്കാഗോ: ഷിക്കാഗോ ഒ'ഹെയർ രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് പിന്നാലെ അമേരിക്കൻ എയർലൈൻസ് വിമാനത്തിന്റെ രണ്ടു ടയറുകൾ പൊട്ടി. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (എഫ്എഎ) അറിയിച്ചു.

ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട അമേരിക്കൻ എയർലൈൻസ് 386ാം നമ്പർ വിമാനത്തിനാണ് തിങ്കളാഴ്ച അപകടം സംഭവിച്ചത്. പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടോടെയാണ് ബോയിങ് 737-800 വിമാനം ഒ'ഹെയറിൽ സുരക്ഷിതമായി ഇറങ്ങിയത്. ലാൻഡിങ്ങിന് ശേഷമാണ് ടയറുകൾക്ക് തകരാർ സംഭവിച്ചത്.

യാത്രക്കാരെ ടാക്‌സിവേയിൽ പടികൾ ഉപയോഗിച്ച് വിമാനത്തിൽനിന്ന് ഇറക്കി ബസുകളിൽ ടെർമിനലിലെത്തിച്ചു. സംഭവത്തെ തുടർന്ന് വിമാനം സർവീസിൽനിന്ന് മാറ്റി വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി.

വിമാന ജീവനക്കാരുടെ സമയോചിതമായ ഇടപെടലിനെ അമേരിക്കൻ എയർലൈൻസ് അഭിനന്ദിച്ചു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദവും അറിയിച്ചു. സംഭവത്തിൽ എഫ്എഎ അന്വേഷണം ആരംഭിക്കും.

ഒ'ഹെയർ വിമാനത്താവളത്തിൽ ടയർ പൊട്ടുന്നതുമായി ബന്ധപ്പെട്ട മറ്റൊരു സംഭവം കഴിഞ്ഞ ദിവസവും റിപ്പോർട്ട് ചെയ്തിരുന്നു. യുണൈറ്റഡ് എയർലൈൻസ് വിമാനം ടയർ പൊട്ടിയതിനെ തുടർന്ന് ടേക്ക് ഓഫ് ശ്രമം അടിയന്തരമായി നിർത്തിയിരുന്നു. തുടർച്ചയായ സംഭവങ്ങൾ വിമാനങ്ങളുടെ ടയർ സുരക്ഷയെക്കുറിച്ചും പരിശോധനാ നടപടികളെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.