മാൻഹാറ്റൻ ലൈംഗിക ചൂഷണ കേസ്: പ്രമുഖ റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരായ അലക്‌സാണ്ടർ സഹോദരന്മാർ കുറ്റക്കാരെന്ന് കോടതി

മാൻഹാറ്റൻ ലൈംഗിക ചൂഷണ കേസ്: പ്രമുഖ റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരായ അലക്‌സാണ്ടർ സഹോദരന്മാർ കുറ്റക്കാരെന്ന് കോടതി


മാൻഹാറ്റൻ :  അമേരിക്കയിലെ മാൻഹാറ്റനിൽ സ്ത്രീകളെയും പെൺകുട്ടികളെയും ലൈംഗിക ചൂഷണത്തിനായി കടത്തിയെന്ന കേസിൽ മൂന്ന് സഹോദരന്മാർ കുറ്റക്കാരാണെന്ന്  കോടതി വിധിച്ചു. രാജ്യത്തെ പ്രമുഖ റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരിൽപ്പെട്ട ടാൽ അലക്‌സാണ്ടർ, ഓറൻ അലക്‌സാണ്ടർ എന്നിവരും അവരുടെ സഹോദരനായ സുരക്ഷാ രംഗത്തെ ഉദ്യോഗസ്ഥൻ അലോൺ അലക്‌സാണ്ടറും ഉൾപ്പെടെയുള്ള മൂന്നുപേരെയും മാൻഹാറ്റനിലെ ഫെഡറൽ ജില്ലാ കോടതിയാണ് ഇവർക്കെതിരെ ചുമത്തപ്പെട്ട എല്ലാ കുറ്റങ്ങളിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

വർഷങ്ങളോളം സ്ത്രീകളെയും പെൺകുട്ടികളെയും ലൈംഗിക ചൂഷണത്തിനായി വലയിലാക്കി കടത്തിയെന്നതാണ് കേസിലെ ആരോപണം. ടാൽ അലക്‌സാണ്ടറും ഓറൻ അലക്‌സാണ്ടറും ന്യൂയോർക്കിലും മറ്റ് സ്ഥലങ്ങളിലുമായി കോടിക്കണക്കിന് ഡോളർ വിലവരുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തി ശ്രദ്ധേയരായിരുന്നവരാണ്.

മാൻഹാറ്റനിലെ ഫെഡറൽ ജില്ലാ കോടതിയിൽ നടന്ന വിചാരണ ഒരു മാസത്തിലേറെ നീണ്ടുനിന്നു. വിചാരണയ്ക്കിടെ 11 സ്ത്രീകൾ വികാരഭരിതവും ചിലപ്പോൾ അതീവ ഗൗരവമുള്ളതുമായ സാക്ഷ്യങ്ങൾ കോടതിയിൽ നൽകിയിരുന്നു. അലക്‌സാണ്ടർ സഹോദരന്മാർ തങ്ങളെ ബലാൽസംഗത്തിനും ലൈംഗിക അതിക്രമങ്ങൾക്കും ഇരയാക്കിയെന്നാണ് അവർ മൊഴി നൽകിയതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

ജ്യൂറി ഏകദേശം 21 മണിക്കൂർ ആലോചിച്ച ശേഷമാണ് മൂന്നുപേരെയും എല്ലാ കുറ്റങ്ങളിലും കുറ്റക്കാരെന്ന് വിധിച്ചത്.

ശിക്ഷ വിധി ആഗസ്റ്റ് 6ന് പ്രഖ്യാപിക്കും. കുറ്റങ്ങൾ ഗുരുതരമായതിനാൽ മൂന്ന് സഹോദരന്മാർക്കും ജീവപര്യന്തം തടവ് വരെ ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് നിയമവിദഗ്ധർ പറയുന്നു.