ചാര്‍ളി കിര്‍ക്ക് വധവുമായിബന്ധപ്പെട്ട പരാമര്‍ശങ്ങളുടെ പേരില്‍ ജിമ്മി കിമ്മല്‍ ഷോയുടെ സംപ്രേഷണം എബിസി അനിശ്ചിതമായി നിര്‍ത്തിവച്ചു

ചാര്‍ളി കിര്‍ക്ക് വധവുമായിബന്ധപ്പെട്ട പരാമര്‍ശങ്ങളുടെ പേരില്‍ ജിമ്മി കിമ്മല്‍ ഷോയുടെ സംപ്രേഷണം എബിസി അനിശ്ചിതമായി നിര്‍ത്തിവച്ചു


ന്യൂയോര്‍ക്ക്:  യാഥാസ്ഥിതിക പ്രവര്‍ത്തകന്‍ ചാര്‍ളി കിര്‍ക്കിന്റെ കൊലയാളിയെ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മാഗ പ്രസ്ഥാനവുമായി ബന്ധിപ്പിക്കുന്ന വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ 'ജിമ്മി കിമ്മല്‍ ലൈവ്' ടോക് ഷോയുടെ സംപ്രേഷണം എബിസി ബുധനാഴ്ച അനിശ്ചിതമായി' നിര്‍ത്തിവച്ചു.

കിമ്മലിന്റെ പരാമര്‍ശങ്ങള്‍ കാരണം എബിസിയുടെ സംപ്രേക്ഷണ ലൈസന്‍സ് അപകടത്തിലാണെന്ന് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ ചെയര്‍ ബ്രെന്‍ഡന്‍ കാര്‍ അഭിപ്രായപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ജിമ്മി കിമ്മല്‍ ഷോ വയ്ക്കാന്‍ ഡിസ്‌നിയുടെ അനുബന്ധ സ്ഥാപനമായ എബിസി ന്യൂസ് തീരുമാനിച്ചത്. നീക്കത്തെ പ്രസംശിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി.

സംപ്രേഷണം നിര്‍ത്തുമെന്ന എബിസിയുടെ പ്രഖ്യാപനത്തിന് തൊട്ടുമുമ്പ്, അവതാരകന്റെ പ്രസ്താവനകള്‍ കാരണം എബിസിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന തങ്ങളുടെ സ്‌റ്റേഷനുകള്‍ കിമ്മലിന്റെ ഷോ 'ഇന്ന് രാത്രിയിലെ ഷോ മുതല്‍ ആരംഭിക്കുന്ന ഭാവിയില്‍' പ്രീഎംപ്യൂട്ട് ചെയ്യുമെന്ന് നെക്‌സ്സ്റ്റാര്‍ മീഡിയ ഗ്രൂപ്പും മുന്നറിയിപ്പ് നല്‍കിയിരുന്നു.

ടെഗ്‌നയുമായുള്ള 6.2 ബില്യണ്‍ ഡോളറിന്റെ ലയനത്തിന് നെക്‌സ്സ്റ്റാര്‍ എഫ്‌സിസിയുടെ അനുമതി തേടുന്നുണ്ട്.
ഏകദേശം 225 എബിസി അഫിലിയേറ്റ് സ്‌റ്റേഷനുകളില്‍ ഏകദേശം 10% നെക്‌സ്സ്റ്റാറിന്റെ ഉടമസ്ഥതയിലുള്ളതാണ്. എബിസിയുടെ അഫിലിയേറ്റ് സ്‌റ്റേഷനുകളില്‍ ഏകദേശം 5% ടെഗ്‌നയുടെ ഉടമസ്ഥതയിലുമാണ്.

ജിമ്മി കിമ്മല്‍ ലൈവ്' അനിശ്ചിതമായി ഒഴിവാക്കപ്പെടുമെന്ന് ബുധനാഴ്ച രാത്രി എബിസി വക്താവ് പറഞ്ഞു.

അതേസമയം ഷോ മാത്രമേ നിര്‍ത്തിയുള്ളൂ എന്നും ജനപ്രിയ ലേറ്റ്‌നൈറ്റ് ഷോ അവതാരകനെ പുറത്താക്കിയിട്ടില്ലെന്നും കിമ്മലിന്റെ സാഹചര്യത്തെക്കുറിച്ച് പരിചയമുള്ള ഒരാളെ ഉദ്ധരിച്ച് സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്തു.

കിമ്മല്‍ വീണ്ടും സംപ്രേക്ഷണം ചെയ്യുമ്പോള്‍ എന്താണ് പറയേണ്ടതെന്ന് ഡിസ്‌നി ബ്രാസ് അദ്ദേഹവുമായി മുന്‍കൂട്ടി ചര്‍ച്ചചെയ്യുമെന്ന് സാഹചര്യത്തെക്കുറിച്ച് പരിചയമുള്ള വ്യക്തി പറയുന്നു.

സെപ്റ്റംബര്‍ 10 ന് യൂട്ടാ വാലി യൂണിവേഴ്‌സിറ്റിയില്‍ ആക്ടിവിസ്റ്റ് കിര്‍ക്കിനെ വെടിവച്ചുകൊന്നതിന് കുറ്റാരോപിതനായ ടൈലര്‍ റോബിന്‍സണ്‍ ട്രംപിന്റെ മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ പ്രസ്ഥാനവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നയാളാണെന്ന്  കിമ്മല്‍ തിങ്കളാഴ്ച രാത്രി തന്റെ പ്രാരംഭ മോണോലോഗില്‍ അഭിപ്രായപ്പെട്ടിരുന്നു.

'ചാര്‍ലി കിര്‍ക്കിനെ കൊലപ്പെടുത്തിയ ഈ കുട്ടിയെ അവരില്‍ ഒരാളല്ലാതെ മറ്റാരെങ്കിലുമായി ചിത്രീകരിക്കാന്‍ മാഗ സംഘം തീവ്രമായി ശ്രമിക്കുകയാണ്, അതില്‍ നിന്ന് രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുകയാണ്- കിമ്മല്‍ പറഞ്ഞു.

 കിമ്മലിന്റെ അഭിപ്രായങ്ങള്‍ 'ശക്തമായിരുന്നു' എന്നും എബിസിക്കും ഡിസ്‌നിക്കുമെതിരെ നടപടിയെടുക്കാന്‍ 'ശക്തമായ വാദം' ഉണ്ടെന്നും എഫ്‌സിസി ചെയര്‍മാനായി ട്രംപ് നാമനിര്‍ദ്ദേശം ചെയ്ത ബ്രെന്‍ഡന്‍ കാര്‍ ബുധനാഴ്ച നേരത്തെ വലതുപക്ഷ കമന്റേറ്റര്‍ ബെന്നി ജോണ്‍സണോട് പറഞ്ഞിരുന്നു.

'ഡിസ്‌നിയെ സംബന്ധിച്ചിടത്തോളം ഇത് ഇപ്പോള്‍ വളരെ വളരെ ഗുരുതരമായ ഒരു പ്രശ്‌നമാണ്. ഞങ്ങള്‍ക്ക് ഇത് എളുപ്പവഴിയിലോ കഠിനമായ വഴിയിലോ ചെയ്യാന്‍ കഴിയും,' കാര്‍ ജോണ്‍സണോട് പറഞ്ഞു. 'കിമ്മലിനെതിരെ നടപടിയെടുക്കാന്‍ ഈ കമ്പനികള്‍ക്ക് വഴികള്‍ കണ്ടെത്തണം, അല്ലെങ്കില്‍ എഫ്‌സിസിക്ക് കൂടുതല്‍ കഠിനമായ കാര്യങ്ങള്‍ ചെയ്യേണ്ടിവരും.