വാഷിംഗ്ടണ്‍: വിസ ബോണ്ട് പദ്ധതി വിപുലീകരിച്ച് ട്രംപ് ഭരണകൂടം 25 രാജ്യങ്ങളെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തി. പുതുതായി ബാധിക്കപ്പെടുന്ന രാജ്യങ്ങളില്‍ ഭൂരിഭാഗവും ആഫ്രിക്കയിലാണ്. അതോടൊപ്പം ലാറ്റിന്‍ അമേരിക്കയിലും ഏഷ്യയിലുമുള്ള ചില രാജ്യങ്ങളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അപേക്ഷകരെ സംബന്ധിച്ചിടത്തോളം ബോണ്ടിന്റെ ഉയര്‍ന്ന ചെലവ് യു എസ് വിസയ്ക്ക് അപേക്ഷിക്കുക തന്നെ ബുദ്ധിമുട്ടുള്ളതോ അസാധ്യമോ ആക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
യു എസ് അധികൃതരുടെ വിശദീകരണം പ്രകാരം സന്ദര്‍ശകര്‍ വിസ അനുവദിച്ച കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നത് തടയാന്‍ ബോണ്ട് സംവിധാനം സഹായകമാണ്. അപേക്ഷകന്റെ സാഹചര്യത്തെ ആശ്രയിച്ച് ബോണ്ടിന്റെ തുക 5,000 ഡോളര്‍ മുതല്‍ 15,000 ഡോളര്‍ വരെ ആയിരിക്കാം.
ബോണ്ട് അടയ്ക്കുന്നതിലൂടെ വിസ ഉറപ്പാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, വിസ നിഷേധിക്കപ്പെടുകയോ അല്ലെങ്കില്‍ യാത്രക്കാരന്‍ എല്ലാ വിസ നിയമങ്ങളും പാലിച്ച് നിശ്ചിത സമയത്തിനുള്ളില്‍ യു എസില്‍ നിന്ന് മടങ്ങുകയോ ചെയ്താല്‍ അടച്ച തുക തിരികെ ലഭിക്കും.
രാജ്യത്തേക്കുള്ള പ്രവേശന ചട്ടങ്ങള്‍ കര്‍ശനമാക്കുന്നതിനുള്ള ട്രംപ് ഭരണകൂടത്തിന്റെ വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നയമെന്നും അധികൃതര്‍ അറിയിച്ചു. ഭൂരിഭാഗം വിസ അപേക്ഷകരും നേരിട്ട് ഹാജരായി അഭിമുഖത്തില്‍ പങ്കെടുക്കണം. യാത്രാ ചരിത്രം, താമസ ക്രമീകരണങ്ങള്‍, സാമൂഹിക മാധ്യമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിശദമായ വിവരങ്ങള്‍ നല്‍കണം തുടങ്ങിയ മറ്റ് നടപടികളും ഇതിനൊപ്പം നടപ്പിലാക്കുന്നുണ്ട്.
പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയ രാജ്യങ്ങളില്‍ അള്‍ജീരിയ, അങ്കോള, ബംഗ്ലാദേശ്, ക്യൂബ, നൈജീരിയ, നേപ്പാള്‍, വെനിസ്വേല, സിംബാബ്വെ എന്നിവ ഉള്‍പ്പെടുന്നു. ഇതിനുമുമ്പേ പട്ടികയില്‍ ഉണ്ടായിരുന്ന ഭൂട്ടാന്‍, ബോട്‌സ്വാന, ടാന്‍സാനിയ, തുര്‍ക്ക്‌മെനിസ്ഥാന്‍, സാംബിയ തുടങ്ങിയ രാജ്യങ്ങളോടൊപ്പമാണ് ഇവ ചേര്‍ക്കപ്പെട്ടിരിക്കുന്നത്.
വിപുലീകരിച്ച ബോണ്ട് നിബന്ധന, വിനോദ സഞ്ചാരം, വ്യാപാരം, കുടുംബ സന്ദര്‍ശനം എന്നിവയ്ക്കായി യു എസ് സന്ദര്‍ശിക്കാന്‍ ശ്രമിക്കുന്ന ആയിരക്കണക്കിന് യാത്രക്കാരെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
ബംഗ്ലാദേശ്, നേപ്പാള്‍, അള്‍ജീരിയ, അങ്കോള, ബെനിന്‍, ബുറുണ്ടി, കെയ്പ് വെര്‍ദെ, ഐവറി കോസ്റ്റ്, ജിബൂട്ടി, ഗാബോണ്‍, നൈജീരിയ, സെനഗല്‍, ടോഗോ, ഉഗാണ്ട, സിംബാബ്വെ, ആന്റിഗ്വാ ആന്‍ഡ് ബാര്‍ബുഡ, ക്യൂബ, ഡൊമിനിക്ക, വെനിസ്വേല, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഫിജി, ടോംഗ, തുവാലു, വനുവാറ്റു എന്നീ രാജ്യങ്ങളാണ് പുതിയ പട്ടികയിലുള്ളത്.
