പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയയെ തോല്‍പ്പിച്ച് സ്വിറ്റ്‌സര്‍ലന്റ് ലോകകപ്പ് ക്വാര്‍ട്ടറില്‍

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയയെ തോല്‍പ്പിച്ച് സ്വിറ്റ്‌സര്‍ലന്റ് ലോകകപ്പ് ക്വാര്‍ട്ടറില്‍


വാന്‍കൂവര്‍: ഗോള്‍രഹിത സമനിലയില്‍ അവസാനിച്ച ആവേശകരമായ പോരാട്ടത്തിന് പിന്നാലെ നടന്ന പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയയെ 4-3ന് തോല്‍പ്പിച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് ഫിഫ ലോകകപ്പ് 2026 ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഇതോടെ നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീനയാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ അടുത്ത എതിരാളി.

അമേരിക്കയ്ക്ക് പുറത്തുള്ള വേദികളില്‍ നടന്ന ലോകകപ്പിലെ അവസാന മത്സരമായിരുന്നു വാന്‍കൂവറിലെ ഈ പ്രീക്വാര്‍ട്ടര്‍ പോരാട്ടം. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനാകാതെ മത്സരം 0-0ന് സമനിലയില്‍ കലാശിക്കുകയായിരുന്നു.

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇരു ടീമുകളിലെയും താരങ്ങള്‍ ഓരോ കിക്കുകള്‍ വീതം പാഴാക്കിയെങ്കിലും കൊളംബിയയുടെ കുചോ ഹെര്‍ണാണ്ടസിന്റെ കിക്ക് സ്വിസ് ഗോള്‍കീപ്പര്‍ ഗ്രെഗോര്‍ കോബല്‍ തകര്‍പ്പന്‍ സേവിലൂടെ തടഞ്ഞത് മത്സരത്തിന്റെ നിര്‍ണായക നിമിഷമായി. തുടര്‍ന്ന് റൂബന്‍ വര്‍ഗാസ് വിജയഗോള്‍ സമ്മാനിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചതോടെ സ്വിറ്റ്‌സര്‍ലന്‍ഡ് അവസാന എട്ടിലേക്ക് മുന്നേറി.

ആദ്യ നാല് മത്സരങ്ങളില്‍ ഒരു ഗോള്‍ മാത്രം വഴങ്ങിയ കൊളംബിയയുടെ പ്രതിരോധവും സ്വിസ് പ്രതിരോധവും തുടക്കം മുതല്‍ ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചത്. 21-ാം മിനിറ്റില്‍ ഗുസ്താവോ പുവേര്‍ട്ടയുടെ വളഞ്ഞ ഷോട്ട് കോബല്‍ അതിമനോഹരമായി രക്ഷപ്പെടുത്തി. ആദ്യത്തെ വാട്ടര്‍ ബ്രേക്കിന് ശേഷം സ്വിറ്റ്‌സര്‍ലന്‍ഡ് ആക്രമണം ശക്തമാക്കിയെങ്കിലും ഗോള്‍ നേടാനായില്ല.

രണ്ടാം പകുതിയിലും ഇരുടീമുകളും നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിലെ പിഴവുകള്‍ തിരിച്ചടിയായി. കൊളംബിയന്‍ താരം ലൂയിസ് സുവാരസിന്റെ ശ്രമം ലക്ഷ്യം തെറ്റിയപ്പോള്‍, സ്റ്റാര്‍ വിങ്ങര്‍ ലൂയിസ് ഡിയാസിനെ സ്വിസ് പ്രതിരോധം ഫലപ്രദമായി പൂട്ടി. ഇന്‍ജുറി ടൈമില്‍ ഡാന്‍ ന്‌ഡോയെയുടെ അപകടകരമായ ക്രോസ് ഫിനിഷ് ചെയ്യാന്‍ ആരും എത്താതിരുന്നതോടെ മത്സരം അധികസമയത്തിലേക്ക് നീങ്ങി.

അധികസമയത്തിന്റെ ആദ്യ പകുതിയില്‍ കൊളംബിയ കൂടുതല്‍ ആക്രമണാത്മകമായി കളിച്ചു. ജോണ്‍ ലുകുമിയുടെ ഹെഡ്ഡര്‍ ക്രോസ്ബാറില്‍ തട്ടി മടങ്ങിയപ്പോള്‍, ജാമിന്റണ്‍ കംപാസിന്റെ ശക്തമായ ഷോട്ട് കോബല്‍ വീണ്ടും രക്ഷപ്പെടുത്തി. മറുവശത്ത് പകരക്കാരനായി ഇറങ്ങിയ സെക്കി ആംദൂനിയുടെ ശ്രമം കൊളംബിയന്‍ ഗോള്‍കീപ്പര്‍ കാമിലോ വര്‍ഗാസ് തടഞ്ഞു. മത്സരാവസാനത്തിന് അഞ്ച് മിനിറ്റ് ശേഷിക്കെ കംപാസിന് ലഭിച്ച സുവര്‍ണാവസരവും പാഴായതോടെ വിജയിയെ കണ്ടെത്താന്‍ പെനാല്‍റ്റി ഷൂട്ടൗട്ട് വേണ്ടിവന്നു.

ശനിയാഴ്ച കാന്‍സസ് സിറ്റിയില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് അര്‍ജന്റീനയെ നേരിടും. മറ്റൊരു പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഈജിപ്തിനെ 3-2ന് തോല്‍പ്പിച്ചാണ് ലയണല്‍ മെസിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീന അവസാന എട്ടിലെത്തിയത്.

1954ല്‍ സ്വന്തം നാട്ടില്‍ ലോകകപ്പിന് ആതിഥേയത്വം വഹിച്ചപ്പോള്‍ മാത്രമാണ് ഇതിന് മുമ്പ് സ്വിറ്റ്‌സര്‍ലന്‍ഡ് ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയത്. ഇപ്പോള്‍ 72 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവര്‍ വീണ്ടും അവസാന എട്ടില്‍ ഇടംപിടിച്ചിരിക്കുന്നത്.