ഫ്രാന്‍സിന്റെ സ്വപ്‌നങ്ങളിലേക്ക് നിറയൊഴിച്ച് സ്‌പെയിന്‍

ഫ്രാന്‍സിന്റെ സ്വപ്‌നങ്ങളിലേക്ക് നിറയൊഴിച്ച് സ്‌പെയിന്‍


ന്യൂജഴ്സി: ഫിഫ ലോകകപ്പ് 2026 സെമിഫൈനലില്‍ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക്  ഫ്രാന്‍സിനെ പരാജയപ്പെടുത്തി സ്‌പെയിന്‍ ഫൈനലില്‍ പ്രവേശിച്ചു. ഇതോടെ കിലിയന്‍ എംബാപ്പെയുടെ ലോകകപ്പ് കിരീടവും ഗോള്‍ഡന്‍ ബൂട്ട് പ്രതീക്ഷകളുമാണ് പൊലിഞ്ഞത്. 

കളിയുടെ ആദ്യപകുതിയില്‍ തന്നെ നിയന്ത്രണം സ്വന്തമാക്കിയ സ്‌പെയിന്‍ മൈക്കല്‍ ഒയാര്‍സബാലിന്റെ പെനാല്‍റ്റി ഗോളിലൂടെ ലീഡ് നേടിയിരുന്നു. ലമിന്‍ യമാലിനെ ഫ്രഞ്ച് താരം ലൂക്കാസ് ഡിഞ്ഞെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി ലഭിച്ചത്. 

ആദ്യ ഗോള്‍ വഴങ്ങിയതോടെ ഫ്രാന്‍സ് മാനസികമായി തകര്‍ന്ന കളിയാണ് പിന്നീട് കളിക്കളത്തിലുണ്ടായത്. കളിയിലേക്ക് തിരിച്ചുവരാനാവാതിരുന്ന ഫ്രഞ്ച് താരങ്ങള്‍ക്ക് ആദ്യ പകുതിയില്‍ ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് തൊടുക്കാന്‍ സാധിച്ചില്ല. ഇതിനിടെ പരിക്കേറ്റ സെന്റര്‍ ബാക്ക് വില്യം സലിബ കളം വിടുകയും ചെയ്തു.

സ്‌പെയിനിന്റെ പ്രതിരോധനിരയില്‍ മാര്‍ക്ക് കുക്കുറെല്ലയുടെ പ്രകടനം നിര്‍ണായകമായി. ഫ്രാന്‍സിന്റെ വലതുവിങ്ങിലെ ആക്രമണങ്ങളെ അദ്ദേഹം ഫലപ്രദമായി തടഞ്ഞു. മൈക്കല്‍ ഒലീസെയെ തടയുന്നതിനിടെ മഞ്ഞക്കാര്‍ഡ് കണ്ടെങ്കിലും മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ എംബാപ്പെയുടെ മുന്നേറ്റവും അദ്ദേഹം നിര്‍ണായകമായി തടഞ്ഞു.

രണ്ടാം പകുതിയില്‍ സ്‌പെയിന്‍ ലീഡ് ഇരട്ടിയാക്കി. റൈറ്റ് ബാക്ക് പെഡ്രോ പോറോയുടെ മുന്നേറ്റത്തിനൊടുവില്‍ ഡാനി ഒല്‍മോയുമായി നടത്തിയ മനോഹരമായ വണ്‍-ടു നീക്കത്തിന് ശേഷം പോറോ പന്ത് വലയിലെത്തിച്ചതോടെ ഫ്രാന്‍സിന്റെ തിരിച്ചുവരവ് പ്രതീക്ഷകള്‍ അവസാനിച്ചു.

67-ാം മിനിറ്റില്‍ എംബാപ്പെയ്ക്ക് ലഭിച്ച അവസരമാണ് ഫ്രാന്‍സിന്റെ മികച്ച മുന്നേറ്റം. എന്നാല്‍ ബോക്‌സിനുള്ളില്‍ നിന്ന് തൊടുത്ത ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. മത്സരാവസാനത്തോടടുത്ത് ലഭിച്ച ഫ്രീകിക്കും ലക്ഷ്യം കണ്ടില്ല.

ഞായറാഴ്ച ന്യൂജഴ്സിയില്‍ നടക്കുന്ന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ട്- അര്‍ജന്റീന സെമിഫൈനല്‍ വിജയികളെയാണ് സ്‌പെയിന്‍ നേരിടുക.