തിരുവനന്തപുരം: വഞ്ചിയൂര്‍ പാല്‍ക്കുളങ്ങരയില്‍ പട്ടാപ്പകല്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മണിക്കൂറുകള്‍ക്കകം നാലു പ്രതികളും പൊലീസ് പിടിയില്‍. പുലയനാര്‍ കോട്ടയ്ക്ക് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ചമ്പക്കട സ്വദേശി വിശാഖ് ആണ് കൊല്ലപ്പെട്ടത്. അയല്‍വാസിയും സുഹൃത്തുമായ ചമ്പക്കട സ്വദേശി പ്രദീപാണ് കേസിലെ മുഖ്യപ്രതി.
അതിര്‍ത്തി തര്‍ക്കത്തിന്റെ പേരിലാണ് കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതികളെ ചോദ്യം ചെയ്യുന്നതോടെ കൊലപാതകത്തിന് പിന്നിലെ യഥാര്‍ഥ കാരണം വ്യക്തമാകും. പ്രദീപിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് വിശാഖ്. ഈ പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പ്രദീപും വിശാഖും തമ്മില്‍ വഴിത്തര്‍ക്കം ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ വിശാഖ് പ്രദീപിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഈ കേസില്‍ റിമാന്‍ഡില്‍ ആയിരുന്ന വിശാഖ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ വഞ്ചിയൂര്‍ പാസ്‌പോര്‍ട്ട് ഓഫിസിന് സമീപത്തെ ചമ്പക്കടയിലുള്ള വിശാഖിന്റെ വീടിനു മുന്നിലെ റോഡില്‍ വച്ചായിരുന്നു കൊലപാതകം.
കൈയ്ക്കും കാലിനും വയറിനും പലതവണ വെട്ടേറ്റ് വീണ വിശാഖിനെ പൊലീസും ആംബുലന്‍സും എത്തി ആശുപത്രിയിലേക്ക് കൊണ്ടു പോയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കാറില്‍ ആണ് പ്രദീപ് എത്തിയത്. ആയുധങ്ങളുമായി മൂന്ന് പേര്‍ കൂടി ഒപ്പം ഉണ്ടായിരുന്നു. കൃത്യത്തിന് ശേഷം ഇവര്‍ കാറില്‍ രക്ഷപ്പെട്ടു. ഇവര്‍ സഞ്ചരിച്ച വാഹനം പുലയനാര്‍ കോട്ടയിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പ്രതികളും പിടിയിലായത്.
വഞ്ചിയൂരിലെ കൊലപാതകത്തിന് കാരണം അതിര്‍ത്തി തര്‍ക്കം? വിശാഖിന് കൈയ്ക്കും കാലിനും വയറിനും വെട്ടേറ്റു; പ്രതികള്‍ പിടിയില്‍
