വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി


തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ നിന്നും സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. എട്ട് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് അഫാനെ ജയിലിലേക്ക് മറ്റുന്നത്. നിലവില്‍ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ അഫാന് ഇല്ല. അഫാന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. പൂര്‍ണബോധ്യത്തോടെയാണ് അഫാന്‍ കൂട്ടക്കൊല ചെയ്തതെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തല്‍.

അമ്മയെ കഴുത്തു ഞെരിച്ചതിനു പിന്നാലെ അഫാന്‍ തുടര്‍ച്ചായായ അഞ്ച് കൊലപാതകങ്ങളാണ് ചെയ്തത്. കടബാധ്യതയെ തുടര്‍ന്ന് ബന്ധുക്കളില്‍ നിന്നുമുണ്ടായ അവഹേളനമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് അഫാന്റെ മൊഴി. വന്‍ സാമ്പത്തിക ബാധ്യതയുണ്ടെന്നായിരുന്നു അഫാന്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ അത്രയധികം ബാധ്യയില്ലെന്നാണ് അഫാന്റെ അച്ഛന്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. അഫാന് മറ്റ് സാമ്പത്തിക ഇടപാടുകളുണ്ടോ എന്നാണ് ഇനി അറിയേണ്ടത്. വിശദമായ അന്വേഷണത്തില്‍ മാത്രമായിരിക്കും ഇത്തരം കാര്യങ്ങളില്‍ വ്യക്തത വരുത്താനാവുക.  അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് നീക്കം.