മലപ്പുറം: മുസ്ലിം ലീഗിൽ നിന്ന് തെറ്റിപ്പിരിഞ്ഞ മുൻ എംഎൽഎ അബ്ദുറഹിമാൻ രണ്ടത്താണി ഇടതു സ്വതന്ത്രനായി മത്സരിക്കും. താനൂരിൽ രണ്ടത്താണിയെ മത്സരിപ്പിക്കാനാണ് സിപിഎം നീക്കം. അബ്ദുറഹിമാൻ രണ്ടത്താണിയുടെ എൽഡിഎഫ് പ്രവേശനത്തിന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗീകാരം നൽകി. ഇടതു സ്വതന്ത്രനായുള്ള മത്സരസാധ്യത നേരത്തെ അബ്ദുറഹിമാൻ രണ്ടത്താണി മാധ്യമങ്ങളെ കണ്ടപ്പോൾ തള്ളിക്കളഞ്ഞിരുന്നില്ല.
താനൂരിൽ സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച വി അബ്ദുറഹിമാൻ പ്രചാരണം ആരംഭിച്ചിരുന്നില്ല. അബ്ദുറഹിമാന് തിരൂർ മണ്ഡലമാണ് താൽപ്പര്യപ്പെട്ടിരുന്നത്. അതനുസരിച്ച് വി അബ്ദുറഹിമാനെ തിരൂർ മണ്ഡലത്തിലേക്ക് മാറ്റാനും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്.
താനൂരിൽ മുമ്പ് രണ്ട് തവണ എംഎൽഎ ആയിട്ടുള്ള അബ്ദുറഹിമാൻ രണ്ടത്താണി 2016ൽ വി അബ്ദുറഹിമാനോട് പരാജയപ്പെട്ടിരുന്നു. ഇത്തവണ തിരൂരങ്ങാടിയിൽ ഇടത് സ്ഥാനാർഥിയായി മത്സരിക്കാൻ രണ്ടത്താണി താൽപ്പര്യം പ്രകടിപ്പിച്ചെങ്കിലും, അജിത് കൊളാടിയെ സ്ഥാനാർഥിയാക്കി സിപിഐ മുന്നോട്ടു പോകുകയായിരുന്നു. ഇതോടെയാണ് തിരൂർ, താനൂർ മണ്ഡലങ്ങൾ അബ്ദുറഹിമാൻ രണ്ടത്താണിക്കായി പരിഗണിച്ചത്.
സിപിഎം നേതാക്കളുമായി സംസാരിച്ചോ എന്ന ചോദ്യത്തിന് ഈ പരിസരത്തുള്ള സിപിഎം നേതാക്കളുമായെല്ലാം തനിക്ക് സൗഹൃദമുണ്ടല്ലോ എന്ന മറുപടിയാണ് രണ്ടത്താണി നൽകിയിരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പുനലൂരിൽ മുസ്ലിം ലീഗ് സ്ഥാനാർഥിയായിരുന്നു അബ്ദുറഹിമാൻ രണ്ടത്താണി.
മുസ്ലിം ലീഗ് മുൻ എംഎൽഎ അബ്ദുറഹിമാൻ രണ്ടത്താണി താനൂരിൽ ഇടതു സ്വതന്ത്രനായി മത്സരിക്കും
