തിരുവനന്തപുരം: സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതിയുമായി യുഡിഎഫ് സർക്കാർ മുന്നോട്ടു പോകുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. കേന്ദ്രസർക്കാർ ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്നതിനാണ് സംസ്ഥാന സർക്കാർ പരിഗണന നൽകുന്നത്. കേന്ദ്രസർക്കാരിന്‍റെ വിവിധ ഫണ്ടുകൾ സംസ്ഥാനങ്ങളുടെ ഔദാര്യമല്ല. അതു വാങ്ങിയെടുക്കുകയെന്നത് സംസ്ഥാന സർക്കാരുകളുടെ കടമയാണ്. അതെല്ലാം സംസ്ഥാന സർക്കാരുകളുടെ അവകാശമാണ്. യുഡിഎഫ് ഉപസമിതി കൂടി തുടർ നടപടികൾ കൈക്കൊള്ളും. പിഎം ശ്രീ പദ്ധതി മുൻ എൽഡിഎഫ് സർക്കാർ ഒപ്പിട്ടതാണ്. സിപിഐയാണ് എതിർത്തതെന്നും അടൂര്‍ പ്രകാശ്. ഏതെല്ലാം വിദ്യാലയങ്ങളിൽ പിഎം ശ്രീ പദ്ധതി നടപ്പിലാക്കണമെന്നത് യുഡിഎഫ് തീരുമാനിക്കും. ഇക്കാര്യത്തിൽ മന്ത്രിസഭാ ഉപസമിതി റിപ്പോർട്ട് വന്നതിന് ശേഷം തീരുമാനിക്കും.
ഭരണപരിഷ്‌കാരവും ഭൂപരിഷ്‌കരണവും വയോജന നിയമനിർമ്മാണവുമായി ബന്ധപ്പെട്ട് യുഡിഎഫ് നിർദ്ദേശങ്ങൾ സമർപ്പിക്കും. യുഡിഎഫിൻെ്‌റ സമസ്ത മേഖലകളിലും ചർച്ച ചെയ്താകും നിർദ്ദേശങ്ങൾ സമർപ്പിക്കുക. മദ്യനയം പരിശോധിക്കാൻ യുഡിഎഫ് ഉപസമിതിയെ നിയോഗിച്ച് പഠനം നടത്തും. അതിൻെ്‌റ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ നടപ്പിലാക്കും. ബോര്‍ഡ്, കോർപ്പറേഷൻ ഭാരവാഹികളുടെ കാര്യത്തിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ തീരുമാനമുണ്ടാകും.
മുൻ സർക്കാരിന്‍റെ ഭരണകാലത്ത് ഭാരവാഹി ആയിരുന്നവർ രാഷ്ട്രീയ മര്യാദ പാലിച്ച് സ്വയമേ പിരിഞ്ഞു പോകുന്നതാണ് നല്ലത്. സർക്കാരിൻെ്‌റ വിവിധ വകുപ്പുകളിലെ ചർച്ചകൾക്കായി പ്രത്യേകമായി യുഡിഎഫ് യോഗം കൂടും. ഓണത്തിനു ശേഷമായിരിക്കും യോഗങ്ങൾ കുടുകയെന്നും അടുർ പ്രകാശ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
യുഡിഎഫ് സർക്കാർ രൂപീകരിച്ചതിന് ശേഷം ആദ്യം ചേരുന്ന മുന്നണി യോഗമാണിത്. ബോർഡ്, കോർപ്പറേഷൻ വിഭജനത്തിന് പുറമേ പിഎം ശ്രീ, മദ്യനയം തുടങ്ങിയവ യോഗത്തിൽ ചർച്ചയായി. മുന്നണിയുടെ പ്രകടന പത്രികയിൽ ഉൾപ്പെടുന്ന കാര്യങ്ങൾ ഉൾപ്പെടെയുള്ളവയാണ് ചർച്ചയ്ക്ക് എടുത്തത്. പിഎം ശ്രീ വിഷയത്തിൽ മന്ത്രിസഭ ചുമതലപ്പെടുത്തിയ ഉപസമിതി രണ്ട് യോഗങ്ങൾ ചേർന്നെങ്കിലും കേന്ദ്രാവിഷ്‌കൃത പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിരുന്നില്ല.
സർക്കാരിൻ്റെ മദ്യനയം സംബന്ധിച്ച് ഉയർന്ന ആശങ്കകകൾ പരിഹരിക്കാനാണ് ഉപസമിതി രൂപീകരിച്ചത്. ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നിരുന്നു. എന്നാൽ മുഖ്യമന്ത്രി വിഡി സതീശൻ തന്നെ ഇതിന് വിശദീകരണം നൽകിയതോടെ തത്കാലം മുറുമുറുപ്പുകൾ അടങ്ങിയെങ്കിലും മുന്നണി യോഗത്തിൽ ഇത് ഉന്നയിക്കപ്പെട്ടു.
ബോർഡ് - കോർപ്പറേഷൻ വിഭജനവുമായി ബന്ധപ്പെട്ട തങ്ങൾക്ക് ആവശ്യമുള്ള പട്ടികകൾ നേരത്തെ തന്നെ ഓരോ ഘടകകക്ഷികളും കോൺ്രഗസ്, യുഡിഎഫ് നേതൃത്വങ്ങൾക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം യുഡിഎഫ് യേഗത്തിലുമായില്ല. ഇക്കാര്യത്തിൽ ആശയ വിനിമയം നടത്താൻ ഉപസമിതിയെ തീരുമാനിച്ചേക്കും. അതല്ലെങ്കിൽ ഓരോ കക്ഷികളുമായും കോൺഗ്രസ്, യുഡിഎഫ് ഉഭയകക്ഷി ചർച്ചകൾ നടത്താനുള്ള സാഹചര്യവും കാണുന്നുണ്ട്. പാർലമെൻ്റ് സമ്മേളനം നടക്കുന്നതിനാൽ മുന്നണി യോഗത്തിലുൾപ്പെട്ട എംപിമാർ ഇത്തവണ പങ്കെടുക്കാൻ അസൗകര്യം അറിയിച്ചിരുന്നു.
പിഎം ശ്രീ പദ്ധതിയുമായി സർക്കാർ മുന്നോട്ടെന്ന് യുഡിഎഫ്; കേന്ദ്രഫണ്ട് വിനിയോഗിക്കണമെന്ന് അടൂര്‍ പ്രകാശ്
