ട്വന്റി ട്വന്റി പാര്‍ട്ടി എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നു

ട്വന്റി ട്വന്റി പാര്‍ട്ടി എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നു


തിരുവനന്തപുരം: കിഴക്കമ്പലം ആസ്ഥാനമായ ട്വന്റി ട്വന്റി പാര്‍ട്ടി എന്‍ഡിഎ മുന്നണിയില്‍ ഔദ്യോഗികമായി ചേര്‍ന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ഇതുസംബന്ധിച്ച് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്ന ചടങ്ങില്‍ ട്വന്റി ട്വന്റി എന്‍ഡിഎയിലെ അംഗത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ചടങ്ങില്‍ ട്വന്റി ട്വന്റി കണ്‍വീനര്‍ സാബു എം ജേക്കബും പങ്കെടുക്കും.

വാര്‍ത്താസമ്മേളനത്തില്‍ സാബു എം ജേക്കബും പങ്കെടുത്തു. വികസനത്തെ മുന്‍നിര്‍ത്തിയ രാഷ്ട്രീയമാണ് ട്വന്റി ട്വന്റിയുടെ നിലപാടെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സംസ്ഥാനത്ത് വലിയ തോതില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ച വ്യക്തിയാണ് സാബു ജേക്കബെന്നും, വികസിത കേരളം എന്ന എന്‍ഡിഎയുടെ കാഴ്ചപ്പാടിന്റെ ഭാഗമായി ട്വന്റി ട്വന്റി മുന്നണിയില്‍ തുടരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ പത്ത് വര്‍ഷമായി സംസ്ഥാനത്ത് ഭരിക്കുന്ന ഇടതുമുന്നണി കേരളത്തെ തകര്‍ച്ചയിലേക്കാണ് നയിച്ചതെന്ന് രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വികസിത കേരളം എന്ന എന്‍ഡിഎ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങള്‍ക്ക് ജനങ്ങള്‍ ശക്തമായ പിന്തുണ നല്‍കുമെന്ന വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. ഇതിന് മുന്നണിയിലെ എല്ലാ ഘടകകക്ഷികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്നാണ് സാബു എം ജേക്കബും ട്വന്റി ട്വന്റിയും മുന്‍കാലങ്ങളില്‍ എല്‍ഡിഎഫ് നേതൃത്വത്തോട് അകന്നുനിന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ക്കെതിരെ ട്വന്റി ട്വന്റി ഒറ്റയ്ക്കാണ് മത്സരിച്ചത്. എറണാകുളം ജില്ലയിലെ കിഴക്കമ്പലം ഉള്‍പ്പെടെ നാല് പഞ്ചായത്തുകളില്‍ അധികാരം പിടിച്ചെടുത്തതും ട്വന്റി ട്വന്റിയുടെ ശ്രദ്ധേയമായ നേട്ടമായിരുന്നു.