തിരുവനന്തപുരം: കോൺഗ്രസ് എം.എൽ.എ ഷാനിമോൾ ഉസ്മാനെ നിയമസഭ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുത്തു. ഷാനിമോൾക്ക് 99 വോട്ട് ലഭിച്ചു. ഇടത് സ്ഥാനാർഥിയായ മുഹമ്മദ് മുഹസീന് 34 വോട്ടാണ് ലഭിച്ചത്. ബി.ജെ.പിയിലെ മൂന്ന് അംഗങ്ങളും സ്പീക്കറും വോട്ട് ചെയ്തില്ല. യു.ഡി.എഫ് എം.എൽ.എമാരായ ആബിദ് ഹുസൈൻ തങ്ങൾ, സന്ദീപ് വാര്യർ എന്നിവരും സി.പി.എം അംഗം സി.കെ.ഹരീന്ദ്രനും സഭയിൽ ഹാജരായില്ല.
കേരള നിയമസഭയുടെ ചരിത്രത്തിലെ നാലാമത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കറാണ് ഷാനിമോൾ ഉസ്മാൻ. 35 വർഷത്തിന് ശേഷമാണ് കേരള നിയമസഭയിൽ വനിതാ ഡെപ്യൂട്ടി സ്പീക്കർ വരുന്നത്.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചർച്ച ഇന്ന് തുടങ്ങും. അന്തരിച്ച മുൻ മന്ത്രി ടി.യു.കുരുവിള, മുൻ എം.പി കെ.പി.ധനപാലൻ എന്നിവർക്ക് സഭ ചരമോപചാരം അർപ്പിക്കും. 19നാണ് യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് അവതരിപ്പിക്കുന്നത്. ധനമന്ത്രിയുടെ ചുമതലയുള്ള മുഖ്യമന്ത്രി തന്നെയാവും ബഡ്ജറ്റ് അവതരിപ്പിക്കുക.
